ഗാസയിൽ താത്കാലിക വെടിനിർത്തൽ നടപ്പാകുന്നത് വൈകും:- ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ചില ഫലസ്തീനികളെ കൈമാറുന്നത് വെള്ളിയാഴ്ച...

ഗാസയിൽ താത്കാലിക വെടിനിർത്തൽ നടപ്പാകുന്നത് വൈകുമെന്ന് റിപ്പോർട്ട്. ബന്ദി കൈമാറ്റം നാളെയോടെയെന്ന് ഇസ്രായേൽ അറിയിച്ചു. വെടിനിര്‍ത്തല്‍ ഇന്ന് രാവിലെ 10ന് നടപ്പാകുമെന്നായിരുന്നു ഹമാസ് പ്രസ്താവന. വെടിനിര്‍ത്തലിന് ശേഷം ഗാസയിൽ വീണ്ടും ആക്രമണം തുടങ്ങുമെന്ന് ഇസ്രായേല്‍ അറിയിച്ചു. ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ചില ഫലസ്തീനികളെ കൈമാറുന്നത് വെള്ളിയാഴ്ച ആയിരിക്കുമെന്ന് ഒരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ പറഞ്ഞു. ബന്ദികളുടെ കൈമാറ്റം നടപ്പാകുന്നതോടെ ഗാസയിലേയ്ക്ക് കൂടുതൽ സഹായം എത്തിക്കും.
48 ദിവസങ്ങൾ നീണ്ട ആക്രമണത്തിനൊടുവിൽ ഖത്തറിന്‍റെയും ഈജിപ്തിന്‍റെയും മധ്യസ്ഥതയിലാണ് ഇസ്രായേലും ഹമാസും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചത്. കരാർ ലംഘിച്ചാൽ ആക്രമണം പുനരാരംഭിക്കാൻ മടിക്കില്ലെന്നാണ് നെതന്യാഹുവിന്‍റെ മുന്നറിയിപ്പ്. 150 ഫലസ്തീൻ തടവുകാർക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളിൽ നിന്ന് 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് കരാർ വ്യവസ്ഥ.
കൈമാറേണ്ട തടവുകാരുടെ പട്ടികക്ക് ഇസ്രായേലും ബന്ദികളുടെ പട്ടികക്ക് ഹമാസും രൂപം നൽകി. കൂടുതൽ ബന്ദികളെ മോചിപ്പിച്ച് സമഗ്ര വെടിനിർത്തലിലേക്ക് കാര്യങ്ങൾ നീക്കണമെന്ന വിവിധ ലോക രാജ്യങ്ങളുടെ അഭ്യർഥന തൽക്കാലം അംഗീകരിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















