ജൂതർക്കെതിരെ നവനാസികളും.. ആക്രമണം തുടങ്ങിയിട്ട് 114 ദിവസം ആയിട്ടും ഗസ്സയിലെ ഹമാസ് തുരങ്കങ്ങളിൽ തൊടാനാവാതെ പതറി ഇസ്രായേൽ

നിലവില്‍ ഗസയിലെ ഇസ്രായേലിന്റെ ആക്രമണങ്ങള്‍ അതിരുവിട്ടിരിക്കുകയാണ്. ആക്രമണം തുടങ്ങിയിട്ട് 114 ദിവസം ആയിട്ടും ഗസ്സയിലെ ഹമാസ് തുരങ്കങ്ങളിൽ തൊടാനാവാതെ പതറിയിരിക്കുകയാണ് ഇസ്രായേൽ .. ഹമാസിനെ പൂർണമായും തുടച്ചുനീക്കുമെന്ന് അവകാശപ്പെടുന്ന ഇസ്രായേലിന് ഇപ്പോഴും ഗസ്സയിലെ തുരങ്കങ്ങളെക്കുറിച്ച് കാര്യമായ ധാരണയില്ല. എന്നാൽ ഇസ്രായേലിന്റെ ആക്രമണം സാധാരണക്കാർക്കെതിരെ ആണെന്ന പരാതി ഇപ്പോൾ ഉയർന്നുവന്നിരിക്കയാണ് . ഗസയിലെ ഖാന്‍ യൂനിസില്‍ ഭക്ഷണത്തിനായി വരിനില്‍ക്കുകയായിരുന്ന ഫലസ്തീനികളെ ബോംബെറിഞ്ഞ് ഇസ്രായേല്‍ കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാന്‍ യൂനിസിലെ ആശുപത്രി പരിസരത്ത് ആഹാരത്തിനായി വരിനില്‍ക്കുകയായിരുന്ന ആയിരത്തോളം പേര്‍ക്കിടയില്‍ നടത്തിയ ബോംബാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു എന്നാണു റിപ്പോർട്ട്
ലെബനനിലെ ടെയ്ര്‍ ഹര്‍ഫ ഗ്രാമത്തിലെ ഒരു വീടിന് നേരെ ഇസ്രഈല്‍ വ്യോമാക്രമണം നടത്തിയതായി നാഷണല്‍ ന്യൂസ് ഏജന്‍സി (എന്‍.എന്‍.എ) റിപ്പോര്‍ട്ട് ചെയ്തു. അല്‍മ അല്‍ ഷാബ് ഗ്രാമത്തിന്റെയും ധൈര പട്ടണത്തിന്റെയും സമീപ പ്രദേശങ്ങളില്‍ വെളുത്ത ഫോസ്ഫറസ് ഷെല്ലുകള്‍ പതിച്ചതായും എന്‍.എന്‍.എ റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നു. ഇസ്രായേലി സൈന്യത്തിന്റെ ആക്രമണത്തില്‍ ഡസന്‍ കണക്കിന് ഹിസ്ബുള്ള അംഗങ്ങളും ലെബനന്‍ പൗരന്മാരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വംശഹത്യ തടയുന്നതിന് നടപടിയെടുക്കണമെന്ന് വെള്ളിയാഴ്ച ലോക കോടതി ഇസ്രായേലിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഉടൻ വെടിനിർത്തൽ വേണമെന്ന കാര്യത്തിൽ കോടതി പരാമർശങ്ങളൊന്നും നടത്തിയിട്ടില്ല. തങ്ങളുടെ സൈന്യം വംശഹത്യ നടത്തിയിട്ടില്ലെന്ന് ഇസ്രായേൽ തന്നെ ഉറപ്പാക്കണമെന്നും ഗാസയിലെ പലസ്തീൻ സിവിലിയൻമാരുടെ മാനുഷിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ദക്ഷിണാഫ്രിക്കയുടെ ഹർജി പരിഗണിച്ചു കോടതി ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു.
വിധിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി പാനലിലെ 17 ജഡ്ജിമാരിൽ 15 പേരും ഗാസയിലെ ഇസ്രായേൽ സൈനിക നടപടി നിർത്തണമെന്ന നിർദ്ദേശത്തിലാണ് ഉറച്ചുനിന്നത്. ഇസ്രയേലിൻ്റെ സൈനിക നടപടി ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ നിർജീവമാക്കി എന്നും ഏകദേശം നാല് മാസത്തിനുള്ളിൽ 25,000 ഫലസ്തീനികൾക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്നും ഗാസയിലെ ആരോഗ്യ അധികാരികൾ പറഞ്ഞു.
ഹമാസ്തു രങ്കങ്ങളിൽ 80 ശതമാനവും ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുവെന്ന് തന്നെയാണ് ഇസ്രായേൽ അടക്കം പറയുന്നത് . മുതിർന്ന ഹമാസ് നേതാക്കളെ പിടികൂടുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും ഇസ്രായേലിന് തടസ്സം സൃഷ്ടിക്കുന്നത് തുരങ്കങ്ങളാണ്. ആശുപത്രികളിലടക്കം ആക്രമണം നടത്തിയതിനെ ഇസ്രായേൽ ന്യായീകരിച്ചത് അടിയിൽ തുരങ്കങ്ങളുണ്ടെന്ന് പറഞ്ഞായിരുന്നു. എന്നാൽ ഗസ്സയിലെ ആശുപത്രികളെല്ലാം ആക്രമിച്ച് തകർത്തിട്ടും ഒരു തുരങ്കം പോലും കണ്ടെത്താനായിട്ടില്ല. അൽ ശിഫ ആശുപത്രിക്കടിയിൽ തുരങ്കം കണ്ടെത്തിയെന്ന് ഇസ്രായേൽ അവകാശപ്പെട്ടെങ്കിലും അത് നേരത്തെ തങ്ങൾ തന്നെ നിർമിച്ചതാണെന്ന് മുൻ പ്രധാനമന്ത്രി യെഹൂദ് ബറാക് വെളിപ്പെടുത്തിയതോടെ ആ വാദവും പൊളിഞ്ഞു.
ഗസ്സക്ക് അടിയിൽ 300 മൈലിൽ അധികം നീളത്തിൽ തുരങ്കങ്ങൾ നിർമിച്ചിട്ടുണ്ടെന്നാണ് ഇസ്രായേൽ പറയുന്നത്. ഹമാസ് ആയുധങ്ങൾ സൂക്ഷിക്കുന്നതും മുതിർന്ന നേതാക്കളും പോരാളികളും താമസിക്കുന്നതും ഇതിലാണെന്നും ഇസ്രായേൽ പറയുന്നു. തുരങ്കങ്ങൾ നശിപ്പിക്കാൻ പല വഴികളും ഇസ്രായേൽ നോക്കിയിരുന്നു. മെഡിറ്ററേനിയൻ കടലിൽനിന്ന് തുരങ്കങ്ങളിലേക്ക് വെള്ളം അടിച്ചുകയറ്റി പ്രളയസമാന സാഹചര്യം സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു. വ്യോമാക്രമണവും ദ്രാവക രൂപത്തിലുള്ള സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചു. തുരങ്കങ്ങളുടെ പ്രവേശന കവാടം കണ്ടെത്താൻ നായ്ക്കളേയും റോബോട്ടുകളേയും ഉപയോഗിച്ചു. എന്നിട്ടും തുരങ്കങ്ങൾ എവിടെ തുടങ്ങി എവിടെ അവസാനിക്കുന്നു എന്നതിൽ ഒരു പ്രാഥമിക ധാരണ പോലും ലഭിച്ചിട്ടില്ല.
തുരങ്കങ്ങളുടെ നീളം സംബന്ധിച്ച് കൃത്യമായ അറിവില്ലാത്തതിനാൽ തങ്ങളുടെ ശ്രമം എത്രത്തോളം വിജയിച്ചുവെന്നത് സംബന്ധിച്ച് അമേരിക്കക്കും ഇസ്രായേലിനും വലിയ ധാരണയില്ല. 20-40 ശതമാനം വരെ തുരങ്കങ്ങൾ തകർക്കപ്പെടുകയോ കേടുപാടുണ്ടാവുകയോ ചെയ്തുവെന്നാണ് യു.എസ് ഉദ്യോഗസ്ഥർ പറയുന്നത്. ഘട്ടം ഘട്ടമായി തുരങ്കങ്ങൾ തകർത്തുകൊണ്ടിരിക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ വൈറ്റ് ഹൗസും ദേശീയ ഇന്റലിജൻസ് ഡയറക്ടറും ഇത് സംബന്ധിച്ച പ്രസ്താവനകൾ തള്ളി.
നിലവിൽ തുരങ്കങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിന് വിദഗ്ധരായ എഞ്ചിനീയർമാരുടെ സംഘത്തെ ഇസ്രായേൽ ഗസ്സയിൽ നിയോഗിച്ചിട്ടുണ്ട്. എന്നാൽ ഇവർ ബന്ദികളെ മോചിപ്പിക്കുന്നതിനോ മുതിർന്ന ഹമാസ് നേതാക്കളെ കണ്ടെത്തുന്നതിനോ പ്രാപ്തരല്ല. ഇതിന് ഇനിയും കൂടുതൽ സൈനികരെ ആവശ്യമുണ്ടെന്നാണ് ഇസ്രായേൽ വൃത്തങ്ങൾ പറയുന്നത്. ബന്ദികളെ ജീവനോടെ പുറത്തെത്തിക്കുന്നതിനാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും അതുകൊണ്ടാണ് തുരങ്കങ്ങൾ തകർക്കാനുള്ള ശ്രമങ്ങൾ വൈകുന്നതെന്നും മുതിർന്ന ഇസ്രായേലി സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
ഖാൻ യൂനിസിലെ തുരങ്കത്തിലാണ് ഒരു വിഭാഗം ബന്ദികളെ പാർപ്പിച്ചിരിക്കുന്നതെന്നും മുതിർന്ന ഹമാസ് നേതാവ് യഹ്‌യാ സിൻവാറും ഇവിടെയുണ്ടെന്നും ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ സിൻവാറിനെ ലക്ഷ്യമിട്ടുള്ള ഏതൊരു ആക്രമണവും ബന്ദികളുടെ ജീവൻ അപകടത്തിലാക്കും. അതുകൊണ്ട് തുരങ്കങ്ങൾ മൊത്തത്തിൽ തകർക്കുന്നതിന് പകരം ഹമാസ് നേതാക്കളും പോരാളികളും ഒളിച്ചിരിക്കുന്ന ഭാഗങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും മുതിർന്ന ഇസ്രായേലി സൈനിക വൃത്തങ്ങൾ അറിയിച്ചു.
അതെസമയം ഹമാസിനും (Hamas) അവരെ പിന്തുണയ്ക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കും എതിരെ കനത്ത വിമർശനമുന്നയിച്ചിട്ടുണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ഹമാസിനെ നവ നാസികൾ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് നെതന്യാഹു രംഗത്തെത്തിയത്. ഇസ്രായേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ വംശഹത്യ വാദത്തിന് അംഗീകാരം നൽകുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയേയും അദ്ദേഹം വിമർശിച്ചു. അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തിൽ സംസാരിച്ച നെതന്യാഹു അഡോൾഫ് ഹിറ്റ്ലറുടെ മെയിൻ കാംഫിൻ്റെ അറബി ഭാഷയിലുള്ള പകർപ്പും ഉയർത്തിക്കാട്ടി.
പുതിയ നാസികൾക്ക് ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് സഹായം ലഭിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു. ഈ പരിഹാസ്യമായ അവകാശവാദം ചർച്ച ചെയ്യാൻ ഹേഗ് പോലും സമയം കണ്ടെത്തി എന്നുള്ളത് അത്ഭുതമുണ്ടാക്കുന്നുവെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനത്തെ പരാമർശിച്ച് ടെൽ അവിയിൽ ഒരു പത്രസമ്മേളനത്തിൽ നെതന്യാഹു പറഞ്ഞു. പലരും ഹോളോകോസ്റ്റിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു.
ഇസ്രഈലിന്റെ അയണ്‍ ഡോം മിസൈല്‍ സംവിധാനങ്ങള്‍ക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ തൊടുത്തുവിടുമെന്ന് മുന്നറിയിപ്പുമായി ഹിസ്ബുള്ളയും വന്നിട്ടുണ്ട് . അധിനിവേശ സര്‍ക്കാരിന്റെ മിസൈല്‍ സംവിധാനത്തിനും അയണ്‍ ഡോം പ്ലാറ്റ്‌ഫോമുകള്‍ക്കുമെതിരെ നിലവില്‍ രണ്ട് കാമികേസ് ഡ്രോണുകള്‍ വിക്ഷേപിച്ചതായി ലെബനനിലെ പ്രതിരോധ സേനയായ ഹിസ്ബുള്ള പറഞ്ഞു.
https://www.facebook.com/Malayalivartha
























