മാലദ്വീപ് പാര്‍ലമെന്‍റില്‍ അടിപിടി; സഭയ്ക്കുള്ളിലെ ഭരണ–പ്രതിപക്ഷ കയ്യാങ്കളിയില്‍ നിരവധി എംപിമാർക്ക് പരിക്ക്...

മാലദ്വീപ് പാര്‍ലമെന്‍റില്‍ അടിപിടി. സഭയ്ക്കുള്ളിലെ ഭരണ–പ്രതിപക്ഷ കയ്യാങ്കളിയില്‍ ഭരണകക്ഷി എംപി, അബ്ദുള്ള ഷഹീമിന് പരുക്കേറ്റു. ഇദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിന്‍റെ മന്ത്രിസഭയിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ഞായറാഴ്ച വിളിച്ച് ചേര്‍ത്ത പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തിലാണ് സംഘർഷമുണ്ടായത്. ഭരണകക്ഷിയായ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസിന്‍റെയും പ്രോഗ്രസിവ് പാര്‍ട്ടി ഓഫ് മാല്‍ഡീവ്സിന്‍റെയും അംഗങ്ങളും പ്രതിപക്ഷത്തുള്ള മുന്‍ പ്രസിഡന്‍റ് മുഹമ്മദ് സോലിന്‍റെ മാല്‍ഡിവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയംഗങ്ങളും തമ്മിലാണ് ഏറ്റുമുട്ടിയത്.
പുതിയ അംഗങ്ങളെ അംഗീകരിക്കാനുള്ള ചര്‍ച്ച ആരംഭിച്ചതോടെ അംഗീകരിക്കില്ലെന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചു. ഇത് നിരുത്തരവാദപരമായ പെരുമാറ്റമാണെന്നും, അധികാരപ്രയോഗം നടത്തിക്കരുതെന്നും ഭരണപക്ഷം പറഞ്ഞതോടെ തര്‍ക്കം തുടങ്ങുകയും ഇത് ശാരീരിക അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു. അടിപിടിക്കിടെ എംപിയെ നിലത്തിട്ട് ചവിട്ടുന്നതും അടിക്കുന്നതും മുടിയില്‍ പിച്ചിപ്പറിക്കുന്നതുമെല്ലാം വിഡിയോ ദൃശ്യങ്ങളില്‍ കാണാം.
ഭരണകക്ഷിയിലെ നാല് അംഗങ്ങള്‍ മുയിസുവിന്റെ മന്ത്രിസഭയില്‍ ചേരുന്നതിന് അംഗീകാരം നല്‍കാന്‍ മാലദ്വീപ് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള എം.ഡി.പി. വിസ്സമതിച്ചതിനെത്തുടര്‍ന്നായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം. ചേമ്പറില്‍ കടക്കാന്‍ ശ്രമിച്ച പ്രതിപക്ഷ എം.പിമാരെ ഭരണപക്ഷ എം.പിമാര്‍ തടയാന്‍ ശ്രമിച്ചു. എം.പിമാര്‍ പരസ്പരം കാലിലും മുടിയിലും പിടിച്ച് വലിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ഒരു എം.പി മറ്റൊരു അംഗത്തിന്റെ കഴുത്തിന് പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പരിക്കേറ്റ ഒരു എം.പിയെ ആംബുലന്‍സില്‍ കൊണ്ടുപോകുന്ന ദൃശ്യം പ്രാദേശിക വാര്‍ത്തമാധ്യമം പുറത്തുവിട്ടു.
സ്പീക്കറെ സംസാരിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ പാര്‍ലമെന്റ് അംഗം വുവുസേല മുഴക്കുന്നതും ദൃശ്യത്തിലുണ്ട്. മുയിസുവിന്‍റെ സര്‍ക്കാര്‍ രാജ്യത്തിന്‍റെ വികസനം തടയുകയാണെന്നും അതുകൊണ്ട് തന്നെ പുതിയ അംഗങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്നുമാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. സ്പീക്കര്‍ രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. പുതിയ അംഗങ്ങള്‍ ഭരണഘടന നിർദ്ദേശിക്കുന്ന യോഗ്യതയുള്ളവരാണെന്ന് ഭരണപക്ഷവും തിരിച്ചടിക്കുന്നു.
വോട്ടെടുപ്പിന് മുമ്പ്, പ്രതിപക്ഷ എംപിമാരെ പാർലമെൻ്റ് ഫ്‌ളോറിൽ പ്രവേശിക്കുന്നതാണ് സംഘർഷത്തിലേക്ക് നയിച്ചത്. വിയോജിപ്പ് പ്രകടിപ്പിക്കാൻ എംപിമാർ സംഗീതോപകരണങ്ങൾ വായിക്കുന്നത് ഉൾപ്പെടെയുള്ള പാരമ്പര്യേതര മാർഗങ്ങൾ അവലംബിക്കുമ്പോൾ, ചേമ്പറിനുള്ളിൽ, മാലിദ്വീപ് പാർലമെൻ്റ് സ്പീക്കർ ചെവി പൊത്തിപ്പിടിക്കുന്നത് ഉള്‍പ്പെടേയുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സംഘർഷത്തിൽ നിരവധി എംപിമാർക്ക് പരുക്കേറ്റു.
ഒരു എംപിയുടെ തല പൊട്ടി രക്തം ഒഴുകി. ആകെ 81 അംഗങ്ങളുള്ള മാലി പാർലമെന്റില്‍ എം ഡി പിക്ക് 42 എംപിമാരാണ് ഉള്ളത്. എം ഡി എ എന്ന പാർട്ടിക്ക് 2 അഗങ്ങളുടെ പിന്തുണയുമുണ്ട്. പി പി എം , പി എന്‍ സി സഖ്യത്തിന് 19 എംപിമാരും ഒരു സ്വതന്ത്രനുണ്ട്. പ്രസിഡന്റ് മുയിസു പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് നേതാവാണ്. ഡെമോക്രാറ്റ്സിന് 13 പേരും റിപ്പബ്ലിക്കന്‍ പാർട്ടിക്ക് 2 പേരുമുണ്ട്.
ഈ കൂട്ടായ്മക്ക് രണ്ട് സ്വതന്ത്ര അംഗങ്ങളുടേയും പിന്തുണയുണ്ട്. തിരഞ്ഞെടുപ്പ് ജയിക്കുന്ന പ്രസിഡന്റ് മന്ത്രിമാരെ നോമിനേറ്റ് ചെയ്യുകയും അവരെ പാർലമെന്റ് അംഗീകരിക്കുകയും ചെയ്യുന്നതാണ് മാലിദ്വീപിലെ രീതി. എന്നാൽ കഴിഞ്ഞ നവംബറിൽ അധികാരത്തിലെത്തിയ മൊഹമ്മദ് മൊയ്സുവിന്റെ മന്ത്രിമാരെ ഇതുവരെ പാർലമെന്റ് അംഗീകരിച്ചിട്ടില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും മൊയ്സുവിന്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് പാർട്ടിക്ക് പാർലമെന്റിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ല.
മൊയിസു മന്ത്രിമാരാക്കിയ നാലു പേരെ അംഗീകരിക്കില്ലെന്ന് പാർലമെന്റിൽ ഭൂരിപക്ഷമുള്ള പ്രതിപക്ഷ പാർട്ടികൾ നിലപാട് എടുത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം. ഇതിനെച്ചൊല്ലിയാണ് അംഗങ്ങൾ ഏറെ നേരം തമ്മിലടിച്ചത്. വിദേശകാര്യത്തിൽ ഇന്ത്യയെ ചൊടിപ്പിക്കുന്നതടക്കം മൊയ്സുവിന്റെ നയങ്ങൾ രാജ്യത്തിന് ആപത്താണ് എന്നാണ് പ്രതിപക്ഷം വാദിക്കുന്നത്.
https://www.facebook.com/Malayalivartha
























