ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യു.എസ് സൈനികര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവം; തിരിച്ചടി നൽകാൻ യു.എസ് പ്രസിഡന്റിന്റെ അനുമതി കാത്ത് പെൻറഗൺ...

വടക്ക്-കിഴക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്ക് സമീപം ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യു.എസ് സൈനികര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിൽ തിരിച്ചടി നൽകാൻ യു.എസ് പ്രസിഡന്റിന്റെ അനുമതി കാത്ത് പെൻറഗൺ. ഗാസയിലെ ബന്ദിമോചനവുമായി ബന്ധപ്പെട്ട ചർച്ചയെ ആക്രമണം ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ആരെന്ന കാര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് വരികയാണെന്നും പെൻറഗൺ നേതൃത്വം അറിയിച്ചു.
ഇറാൻ പിന്തുണയുള്ള സൈനിക വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന നിലപാടിൽ അമേരിക്ക ഉറച്ചു നിൽക്കുകയാണ്. എന്നാൽ, ആരോപണം തള്ളി ഇറാൻ രംഗത്തെത്തി. അമേരിക്കയെ യുദ്ധത്തിലേക്കിറക്കാനുള്ള ഇസ്രായേലിന്റെ ആസൂത്രിത നീക്കം കാണാതെ പോകരുതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. യുഎസ് ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഇറാൻ പ്രതികരിച്ചു. യുഎസ് സൈന്യവും ചെറുത്തുനിൽപ്പ് പ്രസ്ഥാനങ്ങളും തമ്മിൽ സംഘർഷമുണ്ടെന്നും ഇതാണ് പ്രത്യാക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് ഇറാൻ വിശദീകരണം.
ഇറാനെ നേരിട്ട് ആക്രമിക്കണമെന്ന് നിരവധി യുഎസ് സെനറ്റർമാർ എക്സിൽ ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തിന് തീർച്ചയായും തിരിച്ചടിക്കുമെന്ന് യുഎസ് പ്രതികരിച്ചിരുന്നു. ഇറാൻ അനുകൂല സായുധ സംഘടനാ കൂട്ടായ്മ ഇസ്ലാമിരക് റസിസ്റ്റൻസാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഗാസയിലെ ബന്ദിമോചനവുമായി ബന്ധപ്പെട്ട് പാരീസിൽ നടന്ന ചർച്ചയിൽ പുരോഗതിയുണ്ടെന്നും സൈനികരുടെ കൊല പ്രതികൂലമായി ബാധിക്കില്ലെന്നും വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പ്രതികരിച്ചിട്ടുണ്ട്.
വെടിനിർത്തലിന് പകരമായി ബന്ദികളുടെ മോചനവും ഫലസ്തീൻ തടവുകാരുടെ കൈമാറ്റവും ഉറപ്പാക്കുന്ന ചർച്ച വിജയം കാണുമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പറഞ്ഞു. ഹമാസ് എന്ത് തീരുമാനം കൈക്കൊള്ളുമെന്ന് പ്രവചിക്കാനില്ലെന്നും മധ്യസ്ഥ രാജ്യത്തിന്റെ റോൾ മാത്രമാണ് തങ്ങൾക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാസയിൽ ജൂതകുടിയേറ്റത്തിന് അനുമതി നൽകണമെന്നാവശ്യപ്പെടുന്ന സമ്മേളനം ഇസ്രായേലിൽ ചേർന്നത് ബന്ദിമോചന ചർച്ചക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും ശക്തമാണ്. സമ്മേളനത്തിൽ 12 ഇസ്രായേൽ മന്ത്രിമാരാണ് പങ്കെടുത്തത്. മന്ത്രിമാരുടെ നീക്കം നിരുത്തരവാദപരമെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























