ഗാസയിൽ ഹമാസിന്റെ ഭൂഗർഭ ഒളിത്താവളങ്ങളിലേക്ക് കടൽവെള്ളം പമ്പ് ചെയ്ത് ഇസ്രായേൽ സൈന്യം... ഹമാസ് ഭീകരരുടേതെന്ന് സംശയിക്കുന്ന എല്ലാ തുരങ്കങ്ങളിലും സൈന്യം കടൽവെള്ളം പമ്പ് ചെയ്ത് നശിപ്പിച്ചു...

ഗാസയിൽ ഹമാസിന്റെ ഭൂഗർഭ ഒളിത്താവളങ്ങളിലേക്ക് കടൽവെള്ളം പമ്പ് ചെയ്ത് ഇസ്രായേൽ സൈന്യം. ഹമാസ് ഭീകരരുടേതെന്ന് സംശയിക്കുന്ന എല്ലാ തുരങ്കങ്ങളിലും സൈന്യം കടൽവെള്ളം പമ്പ് ചെയ്ത് നശിപ്പിച്ചു. ഹമാസ് ഭീകരരുടെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഇത്തരത്തിൽ ഹമാസ് ഭീകരരുടെ നൂറ് കണക്കിന് ഒളിത്താവളങ്ങൾ തകർത്തതായി സൈന്യം വ്യക്തമാക്കി.ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഹമാസ് ഭീകരരുടെ പ്രധാന ഒളിത്താവളങ്ങളാണ് ഇത്തരം തുരങ്കങ്ങൾ. ബന്ദികളാക്കിയവരെ താമസിപ്പിക്കാനും, യുദ്ധസാമഗ്രികൾ സൂക്ഷിക്കാനുമെല്ലാം ഈ തുരങ്കങ്ങളാണ് ഭീകരർ ഉപയോഗിച്ചിരുന്നത്. കടൽവെള്ളം പമ്പ് ചെയ്ത് ഇത്തരം ടണലുകൾ ഉപയോഗശൂന്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
ഹമാസിന്റെ ഒളിത്താവളങ്ങളിൽ കടൽവെള്ളം പമ്പ് ചെയ്ത് നശിപ്പിക്കുന്നുവെന്ന വാർത്തകൾ ഇതിന് മുമ്പും പുറത്തുവന്നിരുന്നെങ്കിലും ഇസ്രായേൽ സൈന്യം ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇത് സ്ഥിരീകരിച്ചുകൊണ്ട് എക്സിലൂടെയാണ് സൈന്യം ഇക്കാര്യം വ്യക്തമാക്കിയത്.ആക്രമണം 114 ദിവസം പിന്നിടുമ്പോഴും ഗസ്സയിലെ ഹമാസ് തുരങ്കങ്ങളിൽ തൊടാനാവാതെ ഇസ്രായേൽ പരക്കം പായുകയാണ് എന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.യുദ്ധത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായി ഇസ്രായേൽ പറഞ്ഞത് ഗസ്സയിലെ ഹമാസ് തുരങ്കങ്ങൾ പൂർണമായും തകർക്കുമെന്നായിരുന്നു. എന്നാൽ തുരങ്കങ്ങളിൽ 80 ശതമാനവും ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുവെന്ന് ഇസ്രായേൽ, യു.എസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.മുതിർന്ന ഹമാസ് നേതാക്കളെ പിടികൂടുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും ഇസ്രായേലിന് തടസ്സം സൃഷ്ടിക്കുന്നത് തുരങ്കങ്ങളാണ്.
ആശുപത്രികളിലടക്കം ആക്രമണം നടത്തിയതിനെ ഇസ്രായേൽ ന്യായീകരിച്ചത് അടിയിൽ തുരങ്കങ്ങളുണ്ടെന്ന് പറഞ്ഞായിരുന്നു. എന്നാൽ ഗസ്സയിലെ ആശുപത്രികളെല്ലാം ആക്രമിച്ച് തകർത്തിട്ടും ഒരു തുരങ്കം പോലും കണ്ടെത്താനായിട്ടില്ല. അൽ ശിഫ ആശുപത്രിക്കടിയിൽ തുരങ്കം കണ്ടെത്തിയെന്ന് ഇസ്രായേൽ അവകാശപ്പെട്ടെങ്കിലും അത് നേരത്തെ തങ്ങൾ തന്നെ നിർമിച്ചതാണെന്ന് മുൻ പ്രധാനമന്ത്രി യെഹൂദ് ബറാക് വെളിപ്പെടുത്തിയതോടെ ആ വാദവും പൊളിഞ്ഞു.ഗസ്സക്ക് അടിയിൽ 300 മൈലിൽ അധികം നീളത്തിൽ തുരങ്കങ്ങൾ നിർമിച്ചിട്ടുണ്ടെന്നാണ് ഇസ്രായേൽ പറയുന്നത്. ഹമാസ് ആയുധങ്ങൾ സൂക്ഷിക്കുന്നതും മുതിർന്ന നേതാക്കളും പോരാളികളും താമസിക്കുന്നതും ഇതിലാണെന്നും ഇസ്രായേൽ പറയുന്നു. തുരങ്കങ്ങൾ നശിപ്പിക്കാൻ പല വഴികളും ഇസ്രായേൽ നോക്കിയിരുന്നു. മെഡിറ്ററേനിയൻ കടലിൽനിന്ന് തുരങ്കങ്ങളിലേക്ക് വെള്ളം അടിച്ചുകയറ്റി പ്രളയസമാന സാഹചര്യം സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു.
വ്യോമാക്രമണവും ദ്രാവക രൂപത്തിലുള്ള സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചു. തുരങ്കങ്ങളുടെ പ്രവേശന കവാടം കണ്ടെത്താൻ നായ്ക്കളേയും റോബോട്ടുകളേയും ഉപയോഗിച്ചു. എന്നിട്ടും തുരങ്കങ്ങൾ എവിടെ തുടങ്ങി എവിടെ അവസാനിക്കുന്നു എന്നതിൽ ഒരു പ്രാഥമിക ധാരണ പോലും ലഭിച്ചിട്ടില്ല.തുരങ്കങ്ങളുടെ നീളം സംബന്ധിച്ച് കൃത്യമായ അറിവില്ലാത്തതിനാൽ തങ്ങളുടെ ശ്രമം എത്രത്തോളം വിജയിച്ചുവെന്നത് സംബന്ധിച്ച് അമേരിക്കക്കും ഇസ്രായേലിനും വലിയ ധാരണയില്ല. 20-40 ശതമാനം വരെ തുരങ്കങ്ങൾ തകർക്കപ്പെടുകയോ കേടുപാടുണ്ടാവുകയോ ചെയ്തുവെന്നാണ് യു.എസ് ഉദ്യോഗസ്ഥർ പറയുന്നത്. ഘട്ടം ഘട്ടമായി തുരങ്കങ്ങൾ തകർത്തുകൊണ്ടിരിക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ വൈറ്റ് ഹൗസും ദേശീയ ഇന്റലിജൻസ് ഡയറക്ടറും ഇത് സംബന്ധിച്ച പ്രസ്താവനകൾ തള്ളി.നിലവിൽ തുരങ്കങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിന് വിദഗ്ധരായ എഞ്ചിനീയർമാരുടെ സംഘത്തെ ഇസ്രായേൽ ഗസ്സയിൽ നിയോഗിച്ചിട്ടുണ്ട്. എന്നാൽ ഇവർ ബന്ദികളെ മോചിപ്പിക്കുന്നതിനോ മുതിർന്ന ഹമാസ് നേതാക്കളെ കണ്ടെത്തുന്നതിനോ പ്രാപ്തരല്ല. ഇതിന് ഇനിയും കൂടുതൽ സൈനികരെ ആവശ്യമുണ്ടെന്നാണ് ഇസ്രായേൽ വൃത്തങ്ങൾ പറയുന്നത്. ബന്ദികളെ ജീവനോടെ പുറത്തെത്തിക്കുന്നതിനാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും അതുകൊണ്ടാണ് തുരങ്കങ്ങൾ തകർക്കാനുള്ള ശ്രമങ്ങൾ വൈകുന്നതെന്നും മുതിർന്ന ഇസ്രായേലി സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























