യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക,യു.കെ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള സംയുക്തസേനയുടെ ആക്രമണം; 36 കേന്ദ്രങ്ങള്‍ തകര്‍ത്തതായി അമേരിക്ക...

യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക,യു.കെ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള സംയുക്തസേനയുടെ ആക്രമണം. 36 കേന്ദ്രങ്ങള്‍ തകര്‍ത്തതായി അമേരിക്ക അറിയിച്ചു. ചെങ്കടലില്‍ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയാണ് ഇതെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി അറിയിച്ചു. 36കേന്ദ്രങ്ങളിലെയും ഹൂതികളുടെ ആയുധ സംവിധാനങ്ങളടക്കം തകര്‍ത്തെന്നും അമേരിക്ക അവകാശപ്പെട്ടു.ആക്രമണത്തില്‍ ആളപയാമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാഖ്, സിറിയ, യെമന്‍ എന്നിവിടങ്ങളില്‍ ഇറാന്‍ അനുകൂല സായുധ വിഭാഗത്തിനു നേരെയുള്ള ആക്രമണം തുടരുമെന്ന അമേരിക്കന്‍ മുന്നറിയിപ്പിനിടയില്‍ ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം കനക്കുകയാണ്. മേഖലാ യുദ്ധം ക്ഷണിച്ചു വരുത്താനുള്ള നീക്കത്തില്‍ നിന്ന് അമേരിക്ക
പിന്തിരിയണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളുടെ സൈനികര്‍ക്കു നേരെ ആക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ സൈബര്‍ വിങ്ങിനെ ലക്ഷ്യമിട്ട് അമേരിക്ക ഉപരോധവും പ്രഖ്യാപിച്ചു. ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ സൈബര്‍ ഇലക്ട്രോണിക് കമാന്‍ഡിലെ ആറ് ഉദ്യോഗസ്ഥര്‍ക്കും ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ സംവിധാനങ്ങള്‍ക്ക് സാമഗ്രികള്‍ നല്‍കുന്ന ഇറാന്‍, ഹോങ്കോങ് ആസ്ഥാനമായുള്ള വിതരണക്കാരുടെ ശൃംഖലക്കുമാണ് ഉപരോധം. ഇറാഖിലും സിറിയയിലും 80 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഉപരോധപ്രഖ്യാപനം.
റെവല്യൂഷണറി ഗാര്‍ഡിന്റെ എലൈറ്റ് ഖുദ്‌സ് ഫോഴ്‌സിന് ധനസഹായം നല്‍കുന്നുവെന്നാരോപിച്ച് തുര്‍ക്കിയ ആസ്ഥാനമായ എണ്ണക്കമ്പനിയുടെ 108 മില്യണ്‍ ഡോളറും അമേരിക്ക പിടിച്ചെടുത്തു. അതിനിടെ, ചരക്കുകപ്പലിന് അകമ്പടിയായി ചൈനീസ് യുദ്ധക്കപ്പല്‍ ചെങ്കടലില്‍ നങ്കൂരമിട്ടു. ചൈനയുടെയും റഷ്യയുടെയും കപ്പലുകളെ ആക്രമിക്കില്ലെന്ന് ഹൂതികള്‍ അറിയിച്ചിരുന്നു. മേഖലയില്‍ സ്വാധീനമുറപ്പിക്കാനുള്ള നീക്കമായാണ് ചൈനയുടെ നടപടിയെ വിലയിരുത്തുന്നത്.
ചെങ്കടലില്‍ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള മറുപടി എന്നാണ് യെമനിലെ ആക്രമണങ്ങള്‍ക്ക് യുഎസ് - യുകെ സംയുക്ത സേന നല്‍കുന്ന വിശദീകരണം. ഹൂതികള്‍ക്കുള്ള ശക്തമായ സന്ദേശമാണ് ആക്രമണത്തിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും അമേരിക്ക വ്യക്തമാക്കുന്നു. ചെങ്കടല്‍ ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കുന്ന ആയുധങ്ങള്‍ സംഭരിച്ചിരുന്ന കേന്ദ്രങ്ങള്‍, മിസൈല്‍ സംവിധാനങ്ങള്‍, ലോഞ്ചറുകള്‍ എന്നിവയ്ക്ക് നേരെയായിരുന്നു അമേരിക്ക- ബ്രിട്ടന്‍ സഖ്യത്തിന്റെ ആക്രമണം.
'അന്താരാഷ്ട്ര ഷിപ്പിങ്, നാവിക കപ്പലുകള്‍ എന്നിവയ്‌ക്കെതിരെ നിയമവിരുദ്ധമായ ആക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കൂടുതല്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് വ്യക്തമായ സന്ദേശം നല്‍കുന്നതാണ് ഈ കൂട്ടായ പ്രവര്‍ത്തനം' യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. ഇറാന്‍ പിന്തുണയുള്ള ഇറാഖിലെയും സിറിയയിലെയും തീവ്രസംഘങ്ങളുടെയും ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെയും എണ്‍പതിലധികം കേന്ദ്രങ്ങളിലും അമേരിക്ക വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് യെമനിലെ നടപടി.
ആ ആക്രമണത്തില്‍ 40 പേരായിരുന്നു കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച ജോര്‍ദാനില്‍ തങ്ങളുടെ മൂന്ന് സൈനികരെ കൊലപ്പെടുത്തിയ ഡ്രോണ്‍ ആക്രമണത്തിനുള്ള തിരിച്ചടി എന്ന നിലയിലായിരുന്നു വെള്ളിയാഴ്ച രാത്രി അമേരിക്കന്‍ സൈന്യം ഇറാഖിലും സിറിയയിലും ആക്രമണം നടത്തിയത്. 'ടവര്‍ 22 ആക്രമണ'ത്തിനുള്ള പ്രതികരണം തുടരുമെന്നും പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ 'തന്ത്രപരമായ തെറ്റ്' എന്നാണ് സൈനിക നടപടിയെ ഇറാന്‍ വിശേഷിപ്പിച്ചത്.
https://www.facebook.com/Malayalivartha
























