മാർക്ക് സക്കര്‍ബര്‍ഗ് വൈകാതെ മരണപ്പെടാം, കമ്പനിയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും, നിർണായക റിപ്പോര്‍ട്ട് പുറത്തുവിട്ട് മെറ്റ

ടെക് ഭീമൻ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് വൈകാതെ മരണപ്പെട്ടേക്കാമെന്ന് കമ്പനി തന്നെ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്. അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.അദ്ദേഹത്തിന്റെ ജീവിതരീതികളോട് മെറ്റ അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്തു. സിഇഒ ഏർപ്പെടുന്ന വിനോദങ്ങള്‍ ഗുരുതരമായ പരിക്കുകള്‍ക്കും മരണത്തിനും ഇടയാക്കുന്നവയാണെന്നാണ് മെറ്റ പറയുന്നത്.
മിക്‌സഡ് മാർഷ്യല്‍ ആർട്‌സ്, അതികഠിനമായ കായിക ഇനങ്ങള്‍, വ്യോമ വിനോദങ്ങള്‍ എന്നിവ ആപത്തുകള്‍ വിളിച്ചുവരുത്തുന്നവയാണെന്നും ഇത് മെറ്റയ്ക്കും നിക്ഷേകർക്കും പ്രതിസന്ധിയുണ്ടാക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു. ഏതെങ്കിലും കാരണത്താല്‍ സക്കർബർഗ് ലഭ്യമല്ലാതായാല്‍ അത് കമ്പനിയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും മെറ്റ കൂട്ടിച്ചേർത്തു. കഴിഞ്ഞ നവംബറില്‍ മാർഷ്യല്‍ ആർട്‌സ് പരിശീലനത്തിനിടെ പരിക്കേറ്റതിനെത്തുടർന്ന് സക്കർബർഗ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. വലിയ റിസ്‌ക് എന്നാല്‍ വലിയ പ്രതിഫലം എന്നാണ് കമ്ബനിയുടെ ആശങ്കകള്‍ക്ക് സക്കർബർഗ് സമൂഹമാദ്ധ്യമത്തില്‍ മറുപടി നല്‍കിയത്.
അതേസമയം സക്കർബർഗ് തന്റെ പുതിയ സംരംഭത്തിന്റെ പേരിലും കഴിഞ്ഞദിവസങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. ടെക്‌നോളജി വിട്ട് കൃഷിയിലേക്കാണ് ശതകോടീശ്വരൻ കണ്ണുവച്ചത്. കന്നുകാലി വളർത്തലാണ് സക്കർബർഗിന്റെ പുതിയ ബിസിനസ്. അമേരിക്കയിലെ ഹവായിലുള്ള കോയില്‍ കോലാവു എന്ന സ്ഥലത്താണ് സക്കർബർഗ് കന്നുകാലി കൃഷി നടത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബീഫ് ഉത്പാദിപ്പിക്കുകയെന്നതാണ് സക്കർബർഗിന്റെ ലക്ഷ്യം. സക്കർബർഗിന്റെ കന്നുകാലി കൃഷി നിരവധി വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.
പല കമ്പനികളിലും സ്റ്റാര്‍ട്ട് അപ്പുകളിലും നിക്ഷേപം നടത്തുന്ന മെറ്റ തലവൻ ഏറ്റവും അവസാനമായി ഹവായ് സംസ്ഥാനത്തില്‍ പെടുന്ന പസഫിക് ദ്വീപായ കവായിലെ കൊയോലൗ റാഞ്ചിൽ കന്നുകാലികളെ വളർത്തുന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മാർക്ക് സക്കർബർഗ് തന്നെയാണ് ഈ കാര്യം അറിയിച്ചത്. മികച്ച ഗുണനിലവാരമുള്ള ബീഫ് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് പുതിയ സംരഭത്തിലൂടെ സക്കർബർഗ് ഉദ്ദേശിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള ബീഫ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ താൻ ഇപ്പോൾ കന്നുകാലികളെ വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സക്കർബർഗ് പറയുന്നു. ഇതിനായി തദ്ദേശീയമായി വിളയിച്ചെടുത്ത വിഭവങ്ങൾ കന്നുകാലികൾക്ക് തീറ്റയായി ഉപയോഗിക്കുമെന്ന് മെറ്റ സ്ഥാപകന്‍ പറയുന്നു. കന്നുകാലികളുടെ ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കാന്‍ മക്കാഡാമിയ മരങ്ങൾ നട്ടുപിടിപ്പിക്കും എന്നും സക്കർബർഗ് പറയുന്നു. ഓരോ പശുവും ഓരോ വർഷവും 5,000-10,000 പൗണ്ട് ഭക്ഷണം നല്‍കുമെന്ന് സക്കർബർഗ് വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha
























