ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ റോക്കറ്റാക്രമണം:- ദക്ഷിണ ലബനാനില്‍ നിന്ന് ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തി ഹിസ്ബുല്ല...
ഗസ്സയില്‍ നിന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ റോക്കറ്റാക്രമണം. ഇതോടൊപ്പം ദക്ഷിണ ലബനാനില്‍ നിന്ന് ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഹിസ്ബുല്ലയും കൂടുതല്‍ മിസൈല്‍ ആക്രമണം നടത്തി. ഗസ്സയിലെ റഫക്കു നേരെയും മറ്റും ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേല്‍ സൈന്യം. റഫയില്‍ താമസ കെട്ടിടങ്ങള്‍ക്കു മേല്‍ നടത്തിയ ബോംബിങ്ങില്‍ ആറു കുരുന്നുകളടക്കം 17 പേരാണ് കൊല്ലപ്പെട്ടത്. പിന്നിട്ട 24 മണിക്കൂറിനിടെ 37 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നൂര്‍ ശംസ് അഭയാര്‍ഥി ക്യാമ്പില്‍ തുടരുന്ന ഇസ്രായേല്‍ റെയ്ഡില്‍ മരണം 14 ആയി.
ഇസ്രായേലിന് 2640 കോടി ഡോളറിന്റെ അടിയന്തര സൈനിക സഹായം അനുവദിക്കാനുള്ള ബൈഡന്‍ ഭരണകൂട നിര്‍ദേശത്തിന് അമേരിക്കന്‍ പ്രതിനിധി സഭ പച്ചക്കൊടി കാട്ടി. യുക്രയിന് 6080 കോടി ഡോളറും തായ്‌വാന്‍ ഉള്‍പ്പെടെ ഇന്തോ പസഫിക് മേഖലക്ക് 810 കോടി ഡോളറും സൈനിക സഹായമായി ലഭിക്കും.
സെനറ്റിന്റെ അനുമതി കൂടി ലഭിക്കുന്നതോടെ എത്രയും പെട്ടെന്ന് ഇസ്രായേലിനും മറ്റും സൈനിക സഹായം കൈമാറുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഗസ്സയില്‍ പിന്നിട്ട ഏഴ് മാസക്കാലമായി കൊടുംക്രൂരതകള്‍ തുടരുന്ന ഇസ്രായേലിന് സൈനിക സഹായം നല്‍കരുതെന്ന സമാധാനകാംക്ഷികളുടെ അഭ്യര്‍ഥന തള്ളിയാണ് തെല്‍അവീവിനെ വീണ്ടും ആയുധമണിയിക്കാനുള്ള യാങ്കി തീരുമാനം.
മേഖലയില്‍ സംഘര്‍ഷം വ്യാപിക്കാന്‍ ഇസ്രായേലിനുള്ള യു.എസ് പിന്തുണ വഴിയൊരുക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ലോകസംഘര്‍ഷം മൂര്‍ച്ഛിപ്പിക്കാനുള്ള നീക്കം കൂടിയാണിതെന്നും റഷ്യ വ്യക്തമാക്കി.
34,000 മനുഷ്യരെ കൊന്നൊടുക്കിയ ഇസ്രായേലിന് കൂടുതല്‍ പേരെ വധിക്കാനുള്ള സഹായമാണിതെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞു. എന്നാല്‍, ബൈഡന്‍ ഭരണകൂട തീരുമാനത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു അഭിനന്ദിച്ചു. ഡമോക്രാറ്റുകളും റിപബ്ലിക്കന്‍ വിഭാഗവും ഇസ്രായേലിനൊപ്പം തന്നെയാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞതായും നെതന്യാഹു പറഞ്ഞു.
കഴിഞ്ഞ ദിവസം യു.എന്നില്‍ ഫലസ്തീന് സ്വതന്ത്ര അംഗത്വം നല്‍കാനുള്ള പ്രമേയത്തെ രക്ഷാസമിതിയില്‍ പിന്തുണച്ച ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ അംബാസഡര്‍മാരെ വിളിച്ചുവരുത്തി ഇസ്രായേല്‍ പ്രതിഷേധം അറിയിച്ചു. വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇസ്രായേലിന്റെ ഒരു സൈനിക യൂണിറ്റിനെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ നെതന്യാഹു പ്രതിഷേധിച്ചു. അത്തരം നീക്കം ഭീകരതക്കുള്ള പിന്തുണയായി മാറുമെന്നും നെതന്യാഹു അമേരിക്കക്ക് താക്കീത് നല്‍കി.
അതിനിടെ, വടക്കുകിഴക്കന്‍ സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാഖ് നഗരമായ സുമ്മറില്‍ നിന്നാണ് മിസൈലാക്രമണം ഉണ്ടായത്. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി യുഎസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് തൊട്ടു പിന്നാലെയാണ് ആക്രമണം. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
യുഎസ് സൈന്യത്തെ പിന്‍വലിക്കാനുള്ള ചര്‍ച്ചകളില്‍ പുരോഗതി കാണാത്തതിനെ തുടര്‍ന്ന് യുഎസ് സേനയ്ക്കെതിരെ ആക്രമണം പുനരാരംഭിക്കാന്‍ സായുധ ഗ്രൂപ്പുകള്‍ തീരുമാനിച്ചതായി ഇറാഖിലെ കതൈബ് ഹിസ്ബുള്ള അറിയിച്ചു. ഈ വര്‍ഷം ഫെബ്രുവരി ആദ്യത്തോടെ യുഎസിനെതിരായ ആക്രമണം ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ അവസാനിപ്പിച്ചിരുന്നു. ഇത് തുടക്കം മാത്രമാണെന്നും അവര്‍ വ്യക്തമാക്കി.
അതിനിടെ, ഗസ്സയിലേക്ക് കപ്പല്‍ മാര്‍ഗം മാനുഷിക സഹായം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്താരാഷ്ട്ര ഫ്രീഡം ഫ്‌ലോട്ടില കൂട്ടായ്മ. പത്തിലധികം രാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍, ഇതര സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച കൂട്ടായ്മയാണിത്. തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള കപ്പലില്‍ അവശ്യ വസ്തുക്കള്‍ സംഭരിച്ചുകൊണ്ടിരിക്കുകയാണെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha