ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...
വെസ്റ്റ്ബാങ്കിലെ അതിക്രമത്തിന്റെ പേരിൽ ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് അമേരിക്കയെ അറിയിച്ച് നെതന്യാഹു. ഇസ്രായേലിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള കടന്നുകയറ്റം പൊറുപ്പിക്കില്ലെന്ന് മന്ത്രി ഗാൻറ്‌സിന്റെ മുന്നറിയിപ്പ് നൽകി. സിറിയയിലെ ഖറബ് അൽ ജിർറിലെ യു.എസ് സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട് ഇറാഖിലെ മൂസിലിൽ നിന്നുണ്ടായ റോക്കറ്റാക്രമണം പ്രതിരോധിച്ചതായി യു.എസ് സെൻട്രൽ കമാന്റ്. 5 റോക്കറ്റുകളാണ് വെടിവെച്ചിട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാഖിലെ ഹിസ്ബുല്ല വിഭാഗം ഏറ്റെടുത്തു.
ഇറാന്‍ പിന്തുണയോടെ ലെബനന്‍ ആസ്ഥാനമായാണ് ഹിസ്ബുല്ല പ്രവര്‍ത്തിക്കുന്നത്. ഇസ്രയേല്‍ സൈനിക കേന്ദ്രത്തിനു നേരെ നിരവധി മിസൈലുകള്‍ തൊടുത്തുവെന്ന് ഹിസ്ബുല്ല സ്ഥിരീകരിച്ചു. തെക്കന്‍ ലെബനനിലെ ഗ്രാമങ്ങളില്‍ ഇസ്രയേല്‍ കടന്നുകയറ്റം നടത്തിയതിനു തിരിച്ചടിയായാണ് ഹിസ്ബുല്ലയുടെ ആക്രമണമെന്ന് പ്രാദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലെബനനില്‍ നിന്ന് മുപ്പത്തിയഞ്ചോളം റോക്കറ്റുകള്‍ തൊടുത്തുവെന്നും ആക്രമണത്തില്‍ ആളപായമൊന്നും ഇല്ലെന്നും ഇസ്രയേല്‍ അറിയിച്ചു. ശക്തമായ തിരിച്ചടി നല്‍കിയെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ആക്രമണങ്ങളില്‍ ഇതുവരെ ലെബനനില്‍ 376 പേരും ഇസ്രയേലില്‍ 10 സൈനികരും എട്ട് നാട്ടുകാരും കൊല്ലപ്പെട്ടു.
സിറിയയിലെ ഡമാസ്‌കസിലുള്ള ഇറാന്റെ എംബസിക്കു നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതോടെയാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കുകയും ആക്രമണം നടത്തുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ചാണ് ലെബനനില്‍നിന്ന് ഹിസ്ബുല്ല ഇസ്രയേലിനെ ലക്ഷ്യം വച്ച് നീക്കം നടത്തുന്നത്.
അതിനിടെ ഗാസ വിഷയത്തില്‍ ഇസ്രയേല്‍ - അമേരിക്ക ബന്ധം കൂടുതല്‍ വഷളാകുന്നു. വെസ്റ്റ് ബാങ്കില്‍ നടത്തിയ മനുഷ്യാവകാശലംഘനങ്ങളുടെ പേരില്‍ ഇസ്രയേലി പ്രതിരോധസേനാ (ഐ.ഡി.എഫ്) യൂണിറ്റായ നെറ്റ്സ യഹൂദയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയുടെ നീക്കത്തിലൂടെയാണ് ഭിന്നത പരസ്യമാകുന്നത്. ഇതാദ്യമായാണ് ഇസ്രയേലിനെതിരെ അമേരിക്ക ഉപരോധനീക്കം നടത്തുന്നത്.
എന്നാല്‍, നെറ്റ്സ യഹൂദയ്ക്കെതിരെ ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ രംഗത്തെത്തി. ഇസ്രയേലി പ്രതിരോധ സേനയുടെ ഏതെങ്കിലും യുണിറ്റിനെതിരെ ഉപരോധമേര്‍പ്പെടുത്താമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിനെ സര്‍വ ശക്തിയുമുപയോഗിച്ച് നേരിടുമെന്നാണ് നെതന്യാഹുവിന്റെ നിലപാട്.
വെസ്റ്റ് ബാങ്കിലെ ഇസ്രയേലി കുടിയേറ്റക്കാർക്ക് മേൽ അമേരിക്ക ഏപ്രിൽ 19ന് നിരവധി ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് നെറ്റ്‌സ യഹൂദയ്‌ക്കെതിരെയും അമേരിക്ക നടപടിക്കൊരുങ്ങുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇത് അമേരിക്കയ്ക്ക് ഇസ്രയേലുമായി വർധിച്ചുവരുന്ന അസ്വാരസ്യങ്ങളുടെ സൂചനയാണെന്നാണ് വിലയിരുത്തൽ.
ഇസ്രയേൽ പ്രധാനമന്ത്രിക്ക് പുറമെ വാർ ക്യാബിനറ്റ് അംഗം ബെന്നി ഗ്യാന്റ്സും അമേരിക്കയുടെ നീക്കത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി സംസാരിച്ചിരുന്നെനും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതായും അറിയിച്ചിരുന്നു. ഈ ഘട്ടത്തില്‍ ഇസ്രയേലിനെതിരായ ഏതൊരു ഉപരോധവും അബദ്ധമാകുമെന്നും ഗ്യാൻറ്സ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha