റാഫയില്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരെയുള്ള എതിര്‍പ്പ് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍...
ബന്ദികളെ മോചിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തണമെന്നുമുള്ള സമ്മര്‍ദ്ദം ഇസ്രയേലിനും ഹമാസിനും മേല്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, റാഫയില്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരെയുള്ള തന്റെ എതിര്‍പ്പ് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത് എത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ, ബൈഡന്‍ തന്റെ നിലപാട് അറിയിക്കുകയായിരുന്നു. റാഫയില്‍ അഭയം പ്രാപിച്ച 10 ലക്ഷത്തോളം വരുന്ന പലസ്തീനികളെക്കുറിച്ചുള്ള ആശങ്കയ്ക്കിടയിലാണ് ബൈഡന്‍ നെതന്യാഹുവിനോട് സംസാരിച്ച കാര്യം വൈറ്റ് ഹൗസ് അറിയിച്ചത്.
റാഫയില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അമേരിക്ക ആക്രമണങ്ങളെ എതിര്‍ക്കുമെന്നും ബൈഡന്‍ പറഞ്ഞു. ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ നിലവിലെ അവസ്ഥയെക്കുറിച്ചും ഇരുവരും സംസാരിച്ചിട്ടുണ്ട്. ആക്രമണങ്ങള്‍ക്ക് മുമ്പ് അമേരിക്കയുടെ കാഴ്ചപ്പാടുകള്‍ പരിഗണിക്കുമെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്ന് വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി എബിസിയോട് പ്രതികരിച്ചു. അമേരിക്കയുടെ ആശങ്കകളും വീക്ഷണങ്ങളും ശരിയായ രീതിയില്‍ പങ്കുവെക്കാന്‍ അവസരം ലഭിക്കുന്നത് വരെ റാഫയിലേക്ക് പോകില്ലെന്ന് ഇസ്രയേല്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചാല്‍ ഇസ്രായേല്‍ മന്ത്രിസഭ വീഴുമെന്ന് ദേശീയ സുരക്ഷ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ഇറ്റാമര്‍ ബെന്‍ഗ്വിര്‍ എക്‌സില്‍ കുറിച്ചു. വീണ്ടുവിചാരമില്ലാത്ത കരാര്‍= സര്‍ക്കാറിന്റെ പതനം' എന്ന ജനുവരിയിലെ കുറിപ്പ് ഓര്‍മിപ്പിച്ചാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. റഫയില്‍ ആക്രമണം നടത്തുകയും ഹമാസിനെ തുടച്ചുനീക്കുകയും ചെയ്തില്ലെങ്കില്‍ നെതന്യാഹു സര്‍ക്കാറിന് നിലനില്‍ക്കാന്‍ അവകാശമില്ലെന്ന് മറ്റൊരു തീവ്ര നേതാവും ധനമന്ത്രിയുമായ ബെസലെല്‍ സ്‌മോട്‌റിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം അമേരിക്കയിലെ വിദ്യാര്‍ത്ഥികളുടെ പലസ്തീന്‍ അനുകൂല പ്രക്ഷോഭം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയാണ്. ചര്‍ച്ചകള്‍ക്കിടയിലും റാഫയിലെ മൂന്ന് വീടുകള്‍ക്ക് നേരെ നടന്ന ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടെന്നും നിരവധിപ്പേര്‍ക്ക് പരുക്കേറ്റുവെന്നും ഗാസ ആരോഗ്യ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കും ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങളും ചര്‍ച്ച ചെയ്യുന്നതിന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് സൗദി അറേബ്യയിലെത്തുന്നുണ്ട്.
ചര്‍ച്ചകളിലെ പുതിയ നിര്‍ദേശങ്ങളില്‍ ചര്‍ച്ച നടത്താന്‍ ഇസ്രയേലി സംഘം ഈജിപ്തിലെ കെയ്റോയിലെത്തും. കൂടാതെ ഹാമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബേസം നൈമും ചര്‍ച്ചയ്ക്കായി കെയ്റോയിലെത്തുന്നുണ്ട്. ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ ഹമാസും ഇസ്രയേലും തമ്മിലുള്ള മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ, ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ UNRWA പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട അഞ്ച് കേസുകള്‍ ഐക്യരാഷ്ട്ര സഭ അവസാനിപ്പിച്ചു. ഇസ്രായേലിന് മതിയായ തെളിവുകള്‍ നല്‍കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
ഗസ്സയിലെ യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി ജീവനക്കാര്‍ ഹമാസിന്റെ ഓപ്പറേഷനില്‍ പങ്കെടുത്തതായി കഴിഞ്ഞ ജനുവരിയില്‍ ഇസ്രായേല്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഏജന്‍സിക്കുള്ള സഹായവിതരണം അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിര്‍ത്തിവെക്കുകയുണ്ടായി. 12ലധികം ഏജന്‍സി ജീവനക്കാര്‍ക്കെതിരെയായിരുന്നു ആരോപണം. ഇതില്‍ അഞ്ച് കേസുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി യു.എന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.
ആരോപണങ്ങളെ പിന്തുണക്കുന്ന തെളിവുകളൊന്നും ഇസ്രായേല്‍ നല്‍കാത്തതിനാല്‍ ഒരാളെ വെറുതെവിട്ടു. മറ്റു മൂന്ന് കേസുകളിലും ഇസ്രായേലിന് തെളിവുകള്‍ നല്‍കാനായിട്ടില്ല. മെയില്‍ യു.എന്‍ സംഘം ഫലസ്തീന്‍ സന്ദര്‍ശിക്കുന്നുണ്ട്. ഈ സമയത്ത് തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ ഒരു കേസ് പുനഃപരിശോധിക്കും. ശേഷിക്കുന്ന കേസുകളില്‍ അന്വേഷണം തുടരുകയാണെന്നും സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്യുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.
വിദ്യാഭ്യാസം, ആരോഗ്യം, ദുരിതാശ്വാസം, സാമൂഹിക സേവനം, അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക സഹായം തുടങ്ങിയ വിവിധ മേഖലകളിലാണ് ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. ഒക്ടോബര്‍ ഏഴിന് ശേഷമുള്ള ഇസ്രായേല്‍ ആക്രമണത്തില്‍ ഏജന്‍സിയുടെ നിരവധി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. യുദ്ധാനന്തരം ഗസ്സയില്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ഇസ്രായേലിന്റെ നിലപാട്.
https://www.facebook.com/Malayalivartha