യുദ്ധം അവസാനിപ്പിക്കാൻ ആഗോള തലത്തിൽ സമ്മർദ്ദം... ശക്തമാകുമ്പോഴും ഗസ്സയിൽ വിട്ടുവിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടിൽ ഇസ്രയേൽ...യുദ്ധത്തിന് അറുതിയില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്...

യുദ്ധം അവസാനിപ്പിക്കാൻ ആഗോള തലത്തിൽ സമ്മർദ്ദം ശക്തമാകുമ്പോഴും ഗസ്സയിൽ വിട്ടുവിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടിൽ ഇസ്രയേൽ. ഹമാസിനെ വേരോടെ പിഴുതെറിയാതെ യുദ്ധത്തിന് അറുതിയില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്. ഗസ്സയിൽ ഹമാസിനെതിരേ നടത്തുന്ന യുദ്ധം ഇക്കൊല്ലം അവസാനംവരെ നീളുമെന്ന് ഇസ്രയേലിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനേഗ്‌ബി വ്യക്തമാക്കി. റഫിയൽ നടത്തുന്ന ആക്രമണത്തിനെതിരെ ആഗോള സമ്മർമ്മദം ശക്തമാകുമ്പോഴാണ് ഇസ്രയേൽ നിലപാട് വ്യക്തമാക്കുന്നത്.സായുധസംഘടനകളായ ഹമാസിന്റെയും ഇസ്‌ലാമിക് ജിഹാദിന്റെയും സൈനിക-രാഷ്ട്രീയ സംവിധാനങ്ങളെ പൂർണമായി ഇല്ലാതാക്കാൻ ഇനിയൊരു ഏഴുമാസം കൂടിവേണ്ടിവരുമെന്ന് സാച്ചി ഹനേഗ്‌ബി പറഞ്ഞു.
അതിനിടെ, രൂക്ഷയുദ്ധം നടക്കുന്ന റാഫയിൽ ചൊവ്വാഴ്ച സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് മൂന്ന് ഇസ്രയേലി സൈനികർ മരിച്ചു. എന്നാൽ, ഇത് ആരൊരുക്കിയ കെണിയാണെന്ന് വ്യക്തമല്ല. മൂന്നുപേർക്ക് പരിക്കേറ്റു. കെട്ടിടത്തിൽ ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് ഒരുക്കിയ കെണിയിൽ കുടുങ്ങിയാണ് മരണമെന്നാണ് റിപ്പോർട്ടുകൾ. ഇവർ സഞ്ചരിച്ച സൈനിക വാഹനങ്ങൾക്കു നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് ഇസ്രയേൽ സൈനികർ തൊട്ടുചേർന്ന കെട്ടിടത്തിൽ അഭയം തേടുകയായിരുന്നു.ഇവിടെ നേരത്തേ സ്ഥാപിച്ച ബോംബുകൾ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നാണ് സൈനികരുടെ മരണം.ഒരു സൈനികനെ കാണാതായിട്ടുമുണ്ട്. ഇസ്രയേൽ സൈനിക നിരയിൽ കൂടുതൽ ആൾനാശമുണ്ടെന്ന് ഖസ്സാം ബ്രിഗേഡ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല. ഒക്ടോബറിൽ സൈനിക നീക്കം ആരംഭിച്ചശേഷം ഇതുവരെ ചുരുങ്ങിയത് 290 സൈനികർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.
റഫ ആക്രമണം തുടങ്ങിയശേഷം 10 സൈനികർ കൊല്ലപ്പെടുകയും 135 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എട്ടാം മാസത്തിലേക്കടുക്കുന്ന യുദ്ധത്തിൽ ഗസ്സയിൽ ഇതുവരെ 290 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടെന്ന് സൈന്യം അറിയിച്ചു.അതേസമയം റാഫയിലെ രൂക്ഷയുദ്ധം പ്രവർത്തനം നിർത്താൻ തങ്ങളെ നിർബന്ധിതരാക്കിയെന്ന് സന്നദ്ധസംഘടനയായ വേൾഡ് സെൻട്രൽ കിച്ചൺ അറിയിച്ചു. അഭയാർഥിക്യാമ്പുകളിൽ ഭക്ഷണം പാകം ചെയ്‌തെത്തിക്കുന്ന സംഘടനയാണിത്. ഗസ്സയിലേക്ക് സമുദ്രമാർഗം സഹായമെത്തിക്കാൻ യു.എസ്. നിർമ്മിച്ച താത്കാലിക കടൽപ്പാലത്തിന് വൻ തിരയടിയേറ്റ് കേടുപറ്റി. ഗസ്സയിലെ കൂട്ടക്കുരുതി തുടരുന്ന പശ്ചാത്തലത്തിൽ, ഇസ്രയേലിലെ തങ്ങളുടെ സ്ഥാനപതിയെ ബ്രസീൽ തിരിച്ചുവിളിച്ചു.റഫയിൽ അഭയാർഥികളെ കൂട്ടക്കുരുതി നടത്തിയ ആക്രമണത്തിൽ ഇസ്രയേൽ ഉപയോഗിച്ചത് അമേരിക്ക നൽകിയ ബോംബുകളെന്ന് വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു.
അമേരിക്കൻ നിർമ്മിത ജി.ബി.യു-39 ബോംബുകളുടെ അവശിഷ്ടങ്ങൾ സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.ആളപായം കുറക്കുമെന്ന വിശദീകരണവുമായാണ് ഇസ്രയേലിന് ഈ ബോംബുകൾ കൈമാറിയതെങ്കിലും റഫയിലെ കുവൈത്തി അൽസലാം കാമ്പ് ഒന്നിൽ നിരപരാധികളായ 45 പേരാണ് കുരുതിക്കിരയായത്. 240ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.എന്നാൽ, ലോകത്തെ നടുക്കി തമ്പുകളിൽ ബോംബ് വർഷിച്ച് അഭയാർഥികളെ കൂട്ടക്കൊല നടത്തിയ ഇസ്രയേൽ ക്രൂരതയെ ന്യായീകരിച്ച് യു.എസ് രംഗത്തുവന്നു. ലക്ഷ്മണരേഖ കടക്കുന്നതൊന്നും റഫയിൽ ഇസ്രയേൽ ചെയ്തിട്ടില്ലെന്നും അതിനാൽ യു.എസ് നയത്തിൽ മാറ്റംവരുത്തേണ്ടതില്ലെന്നും വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു. സ്ഥിതി കൂടുതൽ സങ്കീർണമാക്കി റഫ നഗരമധ്യത്തിൽ ഇസ്രയേൽ ടാങ്കുകൾ കടന്നുകയറിയതിനു പിന്നാലെയാണ് മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ഇസ്രയേലിനെ ന്യായീകരിച്ച് കിർബി എത്തിയത്.
ഗസ്സയിലെ ജനസാന്ദ്ര മേഖലകളിൽ ഇസ്രയേൽ കരസേന എത്തിയാൽ ആയുധങ്ങൾ വെട്ടിക്കുറക്കുമെന്ന് നേരത്തേ യു.എസ് പ്രസിഡന്റ് ബൈഡൻ പറഞ്ഞിരുന്നു. ആയുധം നൽകുന്നത് ഇനിയും തുടരുമെന്ന് സൂചന നൽകിയാണ് വൈറ്റ് ഹൗസ് വിശദീകരണം. റഫയിൽ കഴിഞ്ഞ ദിവസം നടന്ന സമാനതകളില്ലാത്ത ക്രൂരതയിൽ കുരുന്നുകളും സ്ത്രീകളുമടക്കം 45 പേർ കൊല്ലപ്പെട്ടിരുന്നു. അതിനു പിന്നാലെ കൂടുതൽ സൈനികരെയും വഹിച്ച് ടാങ്കുകളും റഫയിൽ നിരന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha
























