ഹജ്ജ് തീര്‍ഥാടനം... ഹാജിമാര്‍ നേരിടേണ്ടിവന്നത് താങ്ങാനാവാത്ത ചൂട്... 550-ലേറെ തീർത്ഥാടകർ മരണത്തിന് കീഴടങ്ങിയതായി റിപ്പോർട്ട്... കൃത്യമായ എണ്ണം എത്രയെന്ന ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിട്ടില്ല...

ഹജ്ജ് തീര്‍ഥാടനം അതിന്റെ അവസാന ദിവസങ്ങളിലെത്തിയപ്പോള്‍ ഹാജിമാര്‍ നേരിടേണ്ടിവന്നത് താങ്ങാനാവാത്ത ചൂട്. ഇന്നലെ മക്കയിലെ ഗ്രാന്റ് മസ്ജിദില്‍ വിശ്വാസികള്‍ വിശുദ്ധ കഅബയെ പ്രദക്ഷിണം ചെയ്യുന്ന മതാഫ് ഏരിയയില്‍ 51.8 ഡിഗ്രി വരെ താപനില രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. പലര്‍ക്കും ശക്തമായ ചൂട് താങ്ങാനായില്ല. നിരവധി പേര്‍ ശക്തമായ താപനില കാരണം മരണപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കൃത്യമായ എണ്ണം എത്രയെന്ന ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിട്ടില്ല.ഹജ്ജിനെത്തിയവരിൽ 550-ലേറെ തീർത്ഥാടകർ മരണത്തിന് കീഴടങ്ങിയതായി റിപ്പോർട്ട്. മരിച്ചവരിലധികവും ഈജിപ്തുകാരാണെന്നും അറബ് നയതന്ത്ര വിദഗ്ധരുടെ റിപ്പോർട്ടിൽ പറയന്നു. കുറഞ്ഞത് 323 ഈജിപ്ത് പൗരന്മാർ മരിച്ചതായാണ് വിവരം.
എന്നാൽ കണക്കിൽപെടാത്ത നിരവധി പേർ മരണത്തിന് കീഴടങ്ങിയിരിക്കാമെന്നാണ്വിലയിരുത്തപ്പെടുന്നത്.ആൾക്കൂട്ടത്തിനിടയിൽപെട്ട് മരിച്ചവരുമുണ്ടെന്ന് ഈജിപ്ഷ്യൻ പ്രതിനിധി പറഞ്ഞു. മക്കയിലെ അൽ-മുഐസെം പ്രദേശത്തെ ആശുപത്രി നിന്ന് ലഭിച്ച കണക്കിത്. 60-ഓളം ജോർദാൻ പൗരന്മാർക്കും ജീവൻ നഷ്ടമായി. വിവിധ രാജ്യങ്ങളിൽ നിന്നായി ഇതുവരെ 577 പേരാണ് മരിച്ചത്.കൊടും ചൂട് തീർത്ഥാടകരെ വലയ്‌ക്കുകയാണ്. 51.8 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്നലെ മക്കയിൽ രേഖപ്പെടുത്തിയതെന്ന് സൗദി അറിയിച്ചു. 2,000-ത്തിലേറെ പേരെ ചൂട് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് സൗദി അധികൃതർ അറിയിച്ചിരുന്നു.എന്നാൽ ഇക്കഴിഞ്ഞ ഞായറാഴ്ച മുതൽ ഈ കണക്ക് സൗദി ഭരണകൂടം അപ്ഡേറ്റ് ചെയ്യുന്നില്ല. ഇതും ആശങ്കയ്‌ക്ക് ഇടയാക്കുന്നു.ഹജ്ജ് ചടങ്ങിൽ പങ്കെടുക്കാൻ മണിക്കൂറുകളോളമാണ് തീർത്ഥാടകർ പൊരിവെയിലത്ത് നിൽക്കുന്നത്.
ഈ വർഷം 1.8 ദശലക്ഷം തീർത്ഥാടകർ ഹജ്ജിൽ പങ്കെടുത്തു, അതിൽ 1.6 ദശലക്ഷം പേർ വിദേശത്ത് നിന്നുള്ളവരാണെന്ന് സൗദി അധികൃതർ അറിയിച്ചു. ഇതിന് പുറമേ പതിനായിരക്കണക്കിന് പേരാണ് രജിസ്റ്റർ ചെയ്യാതെ ഹജ്ജിനെത്തുന്നത്. ഇത്തരക്കാർക്ക് അധികൃതർ നൽകുന്ന എയർകണ്ടീഷൻ സൗകര്യങ്ങൾ ആക്സസ് ചെയ്യാൻ കഴിയാതെ വരും. ഭക്ഷണവും വെള്ളവും ലഭിച്ചെന്നും വരില്ല. ഇത്തരത്തിലെത്തിയ ഈജിപ്ത്ത് തീർത്ഥാടകരാണ് മരിച്ചതിൽ ഏറിയ പങ്കും.മക്കയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമായ മിനയില്‍, താപനില 46 ഡിഗ്രി സെല്‍ഷ്യസാണ് അടയാളപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് പറഞ്ഞു. ഇവിടെ കൊടും ചൂട് സഹിച്ചാണ് വിശ്വാസികള്‍ പിശാചിനെ പ്രതീകാത്മകമായി കല്ലെറിയുന്ന മൂന്ന് ജംറകളിലേക്കുള്ള കല്ലേറ് നടത്തിയത്. ഞായറാഴ്ച മാത്രം 2,700 ലധികം പേര്‍ക്ക് ശക്തമായ ചൂടിനെ തുടര്‍ന്ന് ശാരീരിക ക്ഷീണം അനുഭവപ്പെട്ടതായും സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കൊടുംചൂടില്‍ ആവശ്യമായ മുന്‍കരുതലുകള്‍ ഇല്ലാതെ ഉച്ച സമയത്ത് പുറത്തിറങ്ങി നടക്കരുതെന്ന അധികൃതരുടെ നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കാണ് സൂര്യഘാതമേറ്റത്.പ്രതിരോധമാണ് ഏറ്റവും പ്രധാനമെന്നും തീര്‍ഥാടകര്‍ ഉച്ച സമയങ്ങളില്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കണമെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.അതിനിടെ, ചുട്ടുപൊള്ളുന്ന വെയിലില്‍ ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ സൗദി അറേബ്യയില്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ ഒത്തുകൂടിയപ്പോള്‍ അപ്രതീക്ഷിതമായി പെയ്ത മഴ തശ്രീഖിന്റെ ആദ്യ ദിനമായ ഇന്നലെ മിനാലുണ്ടായിരുന്ന വിശ്വാസികള്‍ക്ക് ആശ്വാസവും അനുഗ്രഹവുമായി. മിനായിലെ ജംറകളില്‍ പ്രതീകാത്മകമായി പിശാചിനെ കല്ലെറിയുന്ന ചടങ്ങ് നടക്കുന്നതിനിടയിലാണ് ഇന്നലെ ഉരുകന്ന ചൂടില്‍ ആശ്വാസമായി മഴയെത്തിയത്. പലരും മഴയില്‍ കുളിച്ചാണ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയത്. കൊടുംചൂടില്‍ ആശ്വാസമായി ലഭിച്ച മഴയില്‍ അവര്‍ ദൈവത്തിനു മുന്നില്‍ പ്രാര്‍ഥനാ നിരതരായി.
https://www.facebook.com/Malayalivartha























