ലോകാവസാനം ഈ രാജ്യങ്ങളുടെ വിരൽത്തുമ്പിൽ ; ഒരുവശത്ത് ഹമാസ് -ഇസ്രായേൽ ,മറുഭാഗത്ത് റഷ്യ - യുക്രൈൻ ..തീപ്പൊരി ആളിക്കത്തിക്കാൻ ഇറാനും ഉത്തരകൊറിയയും

റഷ്യ യുക്രൈൻ, ഇസ്രായേൽ ഹമാസ് പോരാട്ടങ്ങൾക്ക് അറുതി വരുന്നില്ല . എന്നുമാത്രമല്ല എല്ലാ ചേരികളിലും നിന്ന് ആക്രമണങ്ങൾക്ക് സഹായം നൽകാൻ തയ്യാറായി നിൽക്കുകയാണ് ലോകരാജ്യങ്ങൾ ഇറാനും ലെബനനനും ഹമാസിനെ പിന്തുണയ്ക്കുമ്പോൾ അമേരിക്ക ഇസ്രയേലിന്റെ പക്ഷം പിടിക്കുന്നുണ്ട് . ഉക്രൈനിലെ റഷ്യൻ കടന്നുകയറ്റത്തിനു ഇപ്പോൾ പിന്തുണയുമായി വന്നിട്ടുള്ളത് ഉത്തര കൊറിയയാണ് .
ഫലസ്തീനിലെ ഗാസ മുനമ്പിൽ ഇസ്രായേൽ തുടർച്ചയായി നടത്തിയ ബോംബാക്രമണത്തെ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ അപലപിക്കുമ്പോൾ തന്നെ ഉക്രെയ്‌നിൽ ആക്രമണം ശക്തമാക്കുമെന്നും പുടിൻ പറഞ്ഞിരുന്നു . ഇപ്പോഴും റഷ്യ യുക്രൈൻ യുദ്ധം തുടരുന്നുണ്ട് . തെക്കൻ റഷ്യയിലുള്ള റോസ്തോവിലെ അസോവ് പട്ടണത്തിന് സമീപമുള്ള എണ്ണ സംഭരണ ടാങ്കുകൾ ഡ്രോൺ ആക്രമണത്തിൽ പൊട്ടിത്തെറിച്ചതായി യുക്രേനിയൻ പ്രതിരോധ സേന അറിയിച്ചു . റഷ്യയുടെ അത്യാഹിത മന്ത്രാലയം പ്രസിദ്ധീകരിച്ച വീഡിയോയിൽ, ഒരു വലിയ പ്രദേശത്ത് ഒന്നിലധികം എണ്ണ സംഭരണ ടാങ്കുകളിൽ നിന്ന് കട്ടിയുള്ള പുകയും തീജ്വാലകളും ഉയരുന്നതായി കാണിക്കുന്നുണ്ട് . ഏകദേശം 200 റഷ്യൻ അഗ്നിശമന സേനാംഗങ്ങളും അത്യാഹിത വിഭാഗത്തത്തിലെ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി
അതേസമയം റഷ്യൻ ഡ്രോൺ ആക്രമണത്തിൽ യുക്രൈനിലെ ജനവാസ മേഖലകളിൽ ഉൾപ്പടെ കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട് .നാറ്റോ അംഗമായ പോളണ്ടിൻ്റെ അതിർത്തിയിലുള്ള പടിഞ്ഞാറൻ ഉക്രെയ്നിലെ എൽവിവ് ഒബ്ലാസ്റ്റിൻ്റെ ഭരണ കേന്ദ്രമായ മാലെഖിവ് ഗ്രാമത്തിൽ റെസിഡൻഷ്യൽ കെട്ടിടങ്ങളിലുൾപ്പടെ ഡ്രോൺ ആക്രമണമുണ്ടായതാണ് റിപ്പോർട്ട്
അതിനിടെ യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ പൂര്‍ണമായി പിന്തുണച്ച് ഉത്തര കൊറിയ രംഗത്തുവന്നു . 24 വര്‍ഷത്തിനു ശേഷം ഉത്തര കൊറിയ സന്ദര്‍ശിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉത്തരകൊറിയന്‍ തലവന്‍ കിം ജോങ് ഉന്‍ റഷ്യയ്ക്ക് പൂർണ പിന്തുണ അറിയിച്ചു . ഉത്തര കൊറിയ നല്‍കുന്ന പിന്തുണയ്ക്ക് പുടിന്‍ ഉന്നിനോട് നന്ദിയും അറിയിച്ചു.
ഇരുരാജ്യങ്ങളും സൗഹൃദത്തിന്റെ പുതിയ തലത്തിലാണെന്നും റഷ്യയുമായുള്ള തന്ത്രപരമായ സഹകരണം കൂടുതല്‍ വിപുലപ്പെടുത്തുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം ഉന്‍ പ്രതികരിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍, ഉത്തരകൊറിയന്‍ സംഘ കൂടിക്കാഴ്ചയ്ക്കു ശേഷം പുടിനും ഉന്നും ഒറ്റയ്ക്കും ചര്‍ച്ച നടത്തി. പതിറ്റാണ്ടുകളായി അടിച്ചേല്‍പ്പിക്കപ്പെട്ട യുഎസ് സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരേ റഷ്യ പോരാടുകയാണെന്ന് പുടിന്‍ കിമ്മിനോട് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള തുടര്‍ചര്‍ച്ചകള്‍ മോസ്‌കോയില്‍ നടക്കുമെന്നും പുടിന്‍ വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് ഊഷ്മളമായ സ്വീകരണമാണ് ഉത്തര കൊറിയ ഒരുക്കിയിരുന്നത്. യുക്രെയ്നെതിരായ ആക്രമണത്തില്‍ റഷ്യ ഉത്തര കൊറിയന്‍ ആയുധങ്ങള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നിരവധി കണ്ടെയ്നര്‍ ആയുധങ്ങളും സൈനിക ഉപകരണങ്ങളും ഉത്തര കൊറിയ റഷ്യയിലേക്ക് അയച്ചിട്ടുണ്ട് എന്നാണ് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി ഷിന്‍ വോണ്‍ സിക് വെളിപ്പെടുത്തിയത്. ഇതിന് പകരമായി റഷ്യ ഭക്ഷണവും സാമ്പത്തിക സഹായവും ഉത്തര കൊറിയയ്ക്ക് നല്‍കുന്നുണ്ടെന്നും വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മിസൈല്‍ നിര്‍മ്മാണത്തിലും ചാര സാറ്റ്‌ലൈറ്റുകളുടെ നിര്‍മാണത്തിലുമുള്ള സാങ്കേതിക വിദ്യാ സഹായമാണ് റഷ്യയില്‍ നിന്ന് ഉത്തര കൊറിയ പ്രതീക്ഷിക്കുന്നത്. അതേസമയം, ആണവശക്തികളായ ഇരുരാജ്യങ്ങളുടേയും തലവന്‍മാരുടെ കൂടിക്കാഴ്ചയെ മറ്റു ലോകരാജ്യങ്ങള്‍ ആശങ്കയോടെയാണ് നോക്കി കാണുന്നത്. മറ്റു രാജ്യങ്ങളുമായി കൂടുതൽ അടുപ്പം സൂക്ഷിക്കാത്ത ഇരുരാജ്യങ്ങളും ആയുധകൈമാറ്റവും മിസൈൽ സാങ്കേതികവിദ്യയുടെ കൈമാറ്റവും അടക്കം ചർച്ചയാകുന്നത് കൂടുതൽ ആശങ്കയ്ക്ക് വകനൽകുന്നതെന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തൽ.
റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസൊവിനും വിദേശകാര്യ മന്ത്രി സെർജി ലാവ്‌റൊവിനും ഉപപ്രധാനമന്ത്രി അലക്സാണ്ടർ നോവാക്കിനുമൊപ്പമാണ് പുടിൻ ഉത്തര കൊറിയ സന്ദർശിക്കുന്നത്. കോവിഡിനു ശേഷം ഉത്തരകൊറിയ സന്ദർശിക്കുന്ന ആദ്യ ലോകനേതാവ് കൂടിയാണ് പുടിൻ. 2023ൽ കിം ജോങ് ഉൻ റഷ്യ സന്ദർശിച്ചിരുന്നു.
ഇതിനൊപ്പമാണ് ഹമാസ് ഇസ്രായേൽ സംഘർഷവും കനക്കുന്നത്. കുറച്ചുമുമ്പ് ഗാസയിലെ അൽ-മവാസി 'മാനുഷിക മേഖല'യിലെ ടെൻ്റുകളിൽ ഇസ്രായേൽ സൈന്യം ബോംബെറിഞ്ഞതിനെത്തുടർന്ന് ഏഴ് പേർ കൊല്ലപ്പെടുകയും തീപിടിത്തം ഉണ്ടാകുകയും ചെയ്തിട്ടുണ്ട് . ഗസ്സയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ ഹമാസിനെ നശിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ ആവർത്തിച്ച് പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ആയിരക്കണക്കിന് ആളുകളുടെ ജീവൻ പണയപ്പെടുത്തി നടത്തുന്ന ആക്രമണത്തിൽ പരിക്കുപറ്റുന്നത് ഏറിയ പങ്കും സിവിലിയന്മാർക്ക് മാത്രമാണ്
പടിഞ്ഞാറൻ ഗലീലിയിൽ ലെബനനിൽ നിന്ന് കുറഞ്ഞത് 10 റോക്കറ്റുകളെങ്കിലും വിക്ഷേപിച്ചതായി ഐഡിഎഫ് അറിയിച്ചു. റോക്കറ്റുകളെല്ലാം പടിഞ്ഞാറൻ ഗലീലിയിലെ തുറസ്സായ പ്രദേശങ്ങളിൽ പതിച്ചതിനാൽ പരിക്കുകളൊന്നും ഉണ്ടായില്ലെന്ന് സൈന്യം വ്യക്തമാക്കി .
അതേസമയം ബൈഡൻ ആയുധങ്ങൾ ഇസ്രായേലിനു കൃത്യസമയത്തു കൈമാറിയില്ലെന്ന നെതന്യാഹുവിന്റെ വിമർശനത്തെ തുടർന്ന് ബൈഡൻ ഭരണകൂടത്തിനെതിരായ നെതന്യാഹുവിൻ്റെ വിമർശനത്തെ തുടർന്ന് ഇറാനുമായി ബന്ധപ്പെട്ട ഇസ്രയേലുമായുള്ള തന്ത്രപ്രധാന കൂടിക്കാഴ്ച യുഎസ് റദ്ദാക്കി . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യെമനിൽനിന്നുള്ള എട്ട് ഹൂതി ഡ്രോണുകളും ഏദൻ ഉൾക്കടലിനു മുകളിലൂടെ ധാരണ മറ്റൊരു ഡ്രോണും നശിപ്പിച്ചതായി യുഎസ് സൈന്യം ചൊവ്വാഴ്ച അറിയിച്ചു.
പകൽ സമയം ഇസ്രായേൽ യുദ്ധവിരാമം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇസ്രായേലിൻ്റെ നിയന്ത്രണത്തിലുള്ള കെരെം ഷാലോം ക്രോസിംഗിലുള്ള ഗാസ മുനമ്പിൽ സഹായം വിതരണം ചെയ്യാൻ കഴിയുന്നില്ലെന്ന് ഐക്യരാഷ്ട്രസഭ ചൊവ്വാഴ്ച അറിയിച്ചു . ഇസ്രായേലിൽ നിന്ന് കെരെം ഷാലോം വഴി സലാ അൽ-ദിൻ റോഡിലേക്കും വടക്കോട്ട് ഗാസയിലേക്കും പോകുന്ന റോഡ് വളരെ അപകടകരമാണെന്നാണ് യുഎൻ വക്താവ് ഫർഹാൻ ഹഖ് പറയുന്നത്
ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ ഹമാസ് പോലുള്ള പലസ്തീൻ ഗ്രൂപ്പുകളെയാണ് ഇറാൻ പിന്തുണയ്ക്കുന്നത് . ഇറാനിലെ പീപ്പിൾസ് മുജാഹിദീൻ പോലുള്ള ഇറാനിയൻ വിമതരെ ഇസ്രായേലും പിന്തുണയ്ക്കുന്നു , യുദ്ധങ്ങൾ എപ്പോഴും നാശനഷ്ടങ്ങളോടെയേ എത്തുകയുള്ളൂ. വിഖ്യാത ശാസ്ത്രജ്ഞനായ ആൽബർട് ഐൻസ്റ്റീൻ പറഞ്ഞ ഒരു വാചകമുണ്ട്.
മൂന്നാം ലോകയുദ്ധം ഏതെല്ലാം ആയുധങ്ങൾ കൊണ്ടാണ് പോരാടുകയെന്ന് തനിക്കറിയില്ല, പക്ഷേ നാലാം യുദ്ധം കല്ലും കട്ടകളും കമ്പുകളുമുപയോഗിച്ചാണ് പോരാടുകയെന്ന് തനിക്കുറപ്പുണ്ടെന്നാണ് ഐൻസ്റ്റീൻ പറഞ്ഞത്. സർവം ചുട്ടുചാമ്പലാക്കുന്ന യുദ്ധത്തിന്റെ നശീകരണശക്തി മനസ്സിലാക്കിയാണ് ഐൻസ്റ്റീൻ അങ്ങനെ അഭിപ്രായപ്പെട്ടത്....
https://www.facebook.com/Malayalivartha























