ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം. മരണപ്പെട്ടവർ നിരവധി പേർ... വടക്കൻ ഗസ്സയിലെ ബെയ്ത്ത് ലാഹിയ പട്ടണത്തിൽ വീടുകൾക്കു നേരെയുണ്ടായ ഇസ്രായേൽ ബോംബാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു...

ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം. മരണപ്പെട്ടവർ നിരവധി പേർ. വടക്കൻ ഗസ്സയിലെ ബെയ്ത്ത് ലാഹിയ പട്ടണത്തിൽ വീടുകൾക്കു നേരെയുണ്ടായ ഇസ്രായേൽ ബോംബാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. റഫയിലും വ്യാപക ആക്രമണം തുടരുകയാണ് ഇസ്രായേൽ.ഇസ്രായേൽ- ലബനാൻ സംഘർഷം യുദ്ധമാവാതിരിക്കാൻ അമേരിക്കയും യൂറോപ്യൻ യൂണിയനും ശ്രമം തുടരുകയാണ്. ഇസ്രായേൽ- ലബനാൻ യുദ്ധസാഹചര്യം ഒഴിവാക്കാൻ എല്ലാ ശ്രമങ്ങളും തുടരുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. ആരും തന്നെ യുദ്ധവ്യാപ്തി ആഗ്രഹിക്കുന്നില്ലെന്നും ഇരുപക്ഷവും സംയമനം പുലർത്തണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. ഗസ്സയിലെ വെടിനിർത്തൽ യാഥാർഥ്യമായാൽ ലബനാൻ, ഇസ്രായേൽ സംഘർഷം ഒഴിവാക്കാൻ കഴിയുമെന്നും അന്തർദേശീയ സമൂഹം സമാധാനശ്രമം ഊർജിതമാക്കണമെന്നും യൂറോപ്യൻ യൂണിയൻ രാഷ്ട്രീയകാര്യ മേധാവി ജോസഫ് ബോറൽ പറഞ്ഞു.
മറ്റൊരു യുദ്ധം കൂടി താങ്ങാനുള്ള ശേഷി മേഖലയ്ക്കില്ലെന്നും രാഷ്ട്രീയ പ്രശ്നപരിഹാരമാണ് ഈ ഘട്ടത്തിൽ വേണ്ടതെന്നും ബോറൽ ചൂണ്ടിക്കാട്ടി. ഇസ്രായേലിന്റെ സുരക്ഷയും വിജയവും ഉറപ്പാക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്നും അടച്ചിട്ട മുറികൾക്കുള്ളിലെ ചർച്ച വിജയിച്ചില്ലെങ്കിൽ കടുത്ത തീരുമാനവുമായി മുന്നോട്ടുപോവുമെന്നും നെതന്യാഹു. തങ്ങളുടെ സൈനിക താവളങ്ങൾ ഇസ്രായേലിന് തുറന്നുകൊടുക്കില്ലെന്ന് ലബനാനിലെ സൈപ്രസ് അംബാസഡർ പറഞ്ഞു.ഇസ്രായേലിന് സൈനിക സഹായം നൽകിയാൽ സൈപ്രസിനെ വെറുതെവിടില്ലെന്ന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല കഴിഞ്ഞദിവസം താക്കീത് ചെയ്തിരുന്നു.അതിനിടെ, തെക്കൻ ലബനാനിലെ ബിന്റ് ജെബീൽ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തെ തുടർന്ന് തീ പടർന്നു.
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ലബനാൻ പ്രാദേശിക മാധ്യമങ്ങൾ. കഫാർ കില, ബുർജ് അൽ- മുലൂക്ക്, ടാലെറ്റ് അൽ- അസീസിയ, മർജയൂൺ പ്ലെയിൻ എന്നീ പട്ടണങ്ങളുടെ പ്രാന്തപ്രദേശങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ ഷെല്ലാക്രമണം. മെതുല്ലയിലെ ഇസ്രായേൽ സൈനിക കേന്ദ്രത്തിനു നേരെ ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണം നടന്നു. ഹിസ്ബുല്ല അയച്ച മൂന്ന് റോക്കറ്റുകൾ ഇസ്രായേലിൽ പതിച്ചു.ആയുധവിതരണവുമായി ബന്ധപ്പെട്ട് അമേരിക്കൻ നേതാക്കളുമായി നടന്ന ചർച്ചയിൽ നിർണായക പുരോഗതിയെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.എട്ടുമാസത്തിലധികമായി തുടരുന്ന ഗസ്സയിലെ വംശഹത്യക്ക് ഇസ്രായേലിന് ഇന്ത്യൻ നിർമിത ആയുധങ്ങളെത്തുന്നതായി റിപ്പോർട്ട്. ഇസ്രായേൽ ലക്ഷ്യമാക്കി ഇന്ത്യൻ തുറമുഖങ്ങളിൽനിന്ന് പുറപ്പെട്ട ചരക്കുകപ്പലുകളുടെ രേഖകളും ഗസ്സയിൽ വർഷിച്ച ബോംബുകളുടെയും ഉപയോഗിച്ച ഡ്രോണുകളുടെയും വിശദാംശങ്ങളും വിശകലനം ചെയ്ത് ‘അൽ ജസീറ’യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇസ്രായേലിലേക്ക് ആയുധങ്ങളുമായി പോകുകയാണെന്ന സംശയത്തിൽ മേയ് 15ന് സ്പാനിഷ് തീരത്ത് തടഞ്ഞുവെച്ച ചരക്കു കപ്പൽ ‘ബോർകുമി’ൽ ഇന്ത്യയിൽനിന്നുള്ള ആയുധങ്ങളാണുണ്ടായിരുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ചെന്നൈ തുറമുഖത്തുനിന്ന് ഏപ്രിൽ രണ്ടിന് പുറപ്പെട്ട കപ്പൽ ഇസ്രായേൽ തുറമുഖമായ അഷ്ദോദ് ലക്ഷ്യമാക്കിയാണ് നീങ്ങിയിരുന്നത്. 20 ടൺ റോക്കറ്റ് എൻജിൻ, 12.5 ടൺ റോക്കറ്റുകൾ, 1500 കിലോ വെടിമരുന്ന് എന്നിവയാണ് കപ്പലിൽ ഉണ്ടായിരുന്നതെന്ന് ‘സോളിഡാരിറ്റി നെറ്റ്വർക്ക് എഗെയിൻസ്റ്റ് ദി ഫലസ്തീനിയൻ ഒക്കുപേഷൻ’ എന്ന സംഘടനക്ക് ലഭിച്ച രേഖകളിൽ പറയുന്നു.ഗസ്സയിലെ നുസൈറാത് അഭയാർഥി ക്യാമ്പിനുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിനുശേഷം ലഭിച്ച മിസൈലിന്റെ അവശിഷ്ടങ്ങളിൽ ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന് രേഖപ്പെടുത്തിയ വിഡിയോ പുറത്തുവന്നതും സംശയം ബലപ്പെടുത്തുന്നു. ഇസ്രായേലി ആയുധ കമ്പനികൾക്കുവേണ്ടി റോക്കറ്റ് മോട്ടോറുകളും മിസൈൽ ഭാഗങ്ങളും നിർമിക്കുന്നത് ഇന്ത്യൻ കമ്പനികളാണ്.
ഇസ്രായേലിൽനിന്ന് വൻ തുകക്കുള്ള കയറ്റുമതി ഓർഡർ ലഭിച്ചെന്ന് ഇന്ത്യൻ കമ്പനി മേധാവി വെളിപ്പെടുത്തിയിരുന്നു. അഭയാർത്ഥി ക്യാമ്പുകൾ ലക്ഷ്യമിടരുതെന്ന് നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട് ഇസ്രായേലിന്. അമേരിക്കയടക്കം വിലക്കിയിട്ടും അവസാനമില്ലാത്ത യുദ്ധം എന്ന് ലോകത്തെ തന്നെ വെല്ലുവിളിച്ചുകൊണ്ട് കണ്ണില്ലാത്ത ക്രൂരതകൾ തുടരുകയാണ് നെതന്യാഹുവിന്റെ ഭരണകൂടം. മഹാനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു ഫലസ്തീൻ. ഓരോ ദിവസം കഴിയുംതോറും കടുത്ത ക്രൂരതകൾ പുതിയ രീതിയിൽ നിസ്സഹായരായ മനുഷ്യർക്ക് നേരെ പ്രയോഗിക്കുകയാണ് ഇസ്രായേൽ.ഗസ്സയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ നടത്തിയ സൈനിക ഓപ്പറേഷനിടെ അഭയാർത്ഥികൾ താമസിക്കുന്ന ടെന്റിലേക്ക് നായയെ അഴിച്ചുവിട്ടു.
https://www.facebook.com/Malayalivartha






















