സിറിയയിലെ ആയുധശാലകള്‍ അപ്പാടെ ചുട്ടെരിച്ച് ഇസ്രായേല്‍; ഹമാസ് കീഴടങ്ങുന്നു

സിറിയയിലും ലബനോനിലും വീണ്ടും ഇസ്രായേലിന്റെ തീവര്‍ഷം. സിറിയയിലെ ആയുധശാലകള്‍ അപ്പാടെ ചുട്ടെരിച്ചുകൊണ്ട് ഇസ്രായേല്‍ കനത്ത മിസൈല്‍വര്‍ഷം തുടരുകയാണ്. ഏതെങ്കിലും സാഹചര്യത്തില്‍ യുദ്ധം അവസാനിച്ചാല്‍തന്നെ സിറിയന്‍ അതിര്‍ത്തിയിലെ ബഫര്‍ സോണില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പു നല്‍കുകയും ചെയ്തിരിക്കുന്നു. ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള ഗോലാന്‍ കുന്നുകളോട് ചേര്‍ന്ന ബഫര്‍ സോണില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന സിറിയയുടെ ആവശ്യം നെതന്യാഹു നിഷ്‌കരുണം തള്ളിയതോടെ യുദ്ധം തുടരുമെന്ന് ഏറെക്കുറെ വ്യക്തമാണ്.
ഇസ്രായലിന്റെ കൈവശമുള്ള ഗോലാന്‍ കുന്നുകളുടെ അതിര്‍ത്തിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള സിറിയയിലെ തന്നെ ഏറ്റവും ഉയരമുള്ള ഹെര്‍മോണ്‍ പര്‍വതത്തിലിരുന്നുകൊണ്ടാണ് സിറിയന്‍ അതിര്‍ത്തിയില്‍ നന്ന് പിന്‍മാറില്ലെന്ന് നെതന്യാഹു പ്രസ്താവിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച സിറയയിലെ ഭരണാധികാരി ബാഷര്‍ അസദിനെ പുറത്താക്കിയതിന് ശേഷം ഗോലാന്‍ കുന്നുകളുടെ അതിര്‍ത്തി പ്രദേശത്ത് തെക്കന്‍ സിറിയയുടെ ഒരു ഭാഗം ഇസ്രയേല്‍ പിടിച്ചെടുത്തിരിക്കുകയാണ്. അതേസമയം ബഫര്‍ സോണില്‍ താമസിക്കുന്ന സിറിയക്കാരെ ഒഴിപ്പിക്കാന്‍ പദ്ധതിയില്ലെന്നാണ് ഇസ്രായേല്‍ പറയുന്നുമുണ്ട്.
അതേസമയം അസദിന്റെ ഭരണകാലത്ത് ജയിലില്‍ അടയ്ക്കപ്പെട്ട നൂറു കണക്കിന് തടവുകാരെ അസദ് നിഷ്‌കരുണം കൊന്നു കുഴിച്ചുമൂടിയായി കണ്ടെത്തിയിരിക്കുകയാണ്. കാണാതായ നൂറോളം സിറിയക്കാരുടെ മൃതദേഹങ്ങള്‍ ഒരു കുഴിമാടത്തില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തി. കണ്ടെടുത്ത ചില മൃതദേഹങ്ങള്‍ തലയില്‍ വെടിയേറ്റതോ കത്തിക്കരിഞ്ഞ നിലയിലോ ആണ്.
പതിനാല് മാസമായി തുടരുന്ന ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ കരാറിനുള്ള വഴി തെളിയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഹമാസ് തീവ്രവാദി നേതാക്കളില്‍ ഏറെപ്പേരെയും കൊന്നൊടുക്കിയെന്ന വിശ്വാസത്തിലാണ് ഇസ്രായേല്‍ യുദ്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ആലോചിച്ചുവരുന്നത്. അമേരിക്ക, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. ഇസ്രായേല്‍ സൈന്യം ഗാസയില്‍നിന്ന് പിന്മാറുന്ന കാര്യത്തില്‍ സമയക്രമം വേണമെന്ന കാര്യം അംഗീകരിക്കാന്‍ ഹമാസ് തയ്യാറായതോടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ യഥാര്‍ഥ്യമാകാനുള്ള വഴി തെളിഞ്ഞിരിക്കുന്നത്.
ഹമാസുമായുള്ള കടുത്ത യുദ്ധത്തെ തുടര്‍ന്ന് പരിപൂര്‍ണമായി തകര്‍ന്ന നിലയിലാണ് ഗാസ. ഭൂരിഭാഗം അടിസ്ഥാന സൗകര്യങ്ങളും താറുമാറായിരിക്കുന്നു. കുടിവെള്ളമോ ഭക്ഷണോ ലഭ്യമല്ലാതായിരിക്കുന്നു. പകുതിയിലേറെ കെട്ടിടങ്ങളും തകര്‍ന്നു തരിപ്പണമായി. വെടിനിര്‍ത്തലിന് ഹമാസ് വഴങ്ങാന്‍ തയ്യാറായത് സഖ്യകക്ഷിയായ ലെബനോനിലെ സായുധ സംഘടന ഹിസ്ബുള്ള ദുര്‍ബലമായതോടെയാണ്. ഇസ്രയേലുമായി ഹിസ്ബുള്ള അടുത്തയിടെ വെടിനിര്‍ത്തല്‍ കരാറിലെത്തിയിരുന്നു. ഇതോടെ ഹമാസ് ഏറെക്കുറെ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. യെമനിലെ ഹൂതി വിമതര്‍ക്ക് നേരെ അമേരിക്കയുടെ നേതൃത്വത്തില്‍ ശക്തമായ ആക്രമണം നടക്കുന്നതിനാലും ആയുധ, സാമ്പത്തിക സഹായം കുറഞ്ഞത് ഹമാസിനെ പ്രതിരോധത്തിലാക്കിയിരുന്നു.
ഇതിന്റെ കൂടെ സിറിയയില്‍ വിമതര്‍ ഈയിടെ അധികാരം പിടിച്ചതോടെ ഇറാനില്‍നിന്ന് കിട്ടിയിരുന്ന സഹായവും പഴയതുപോലെ ഹമാസിന് ലഭിക്കുന്നില്ല. ഇക്കാരണങ്ങള്‍കൊണ്ട് ഹമാസ് ദുര്‍ബലമായിരിക്കുന്ന സാഹചര്യത്തിലാണ് വെടിനിര്‍ത്തല്‍ കരാര്‍ പെട്ടെന്ന് യാഥാര്‍ഥ്യമാകാന്‍ വഴിതെളിഞ്ഞിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി 20 ന് മുമ്പ് തന്നെ കരാര്‍ നിലവില്‍ വന്നേക്കുമെന്നാണ് സൂചന. ഹമാസ് തടവിലാക്കിയ ഇസ്രയേലുകാരെ മോചിപ്പിക്കല്‍, പോരാട്ടം നിര്‍ത്തിവെക്കല്‍, ഇസ്രയേലിന്റെ ജയിലിലുള്ള പലസ്തീന്‍ തടവുകാരെ മോചിപ്പിക്കല്‍, ഗാസയ്ക്കുള്ള സഹായം തുടങ്ങിയ കാര്യങ്ങളാകും കരാറിലുണ്ടാകുക. ഹമാസിന് അതിഭയാനകമായ ആള്‍നാശമാണ് പതിനാലു മാസം നീണ്ട യുദ്ധത്തില്‍ സംഭവിച്ചിരിക്കുന്നത്. അര ലക്ഷത്തോളം പേരാണ് പതിനാല് മാസത്തിനുള്ളില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പതിനാല് മാസമായി ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് പന്തീരായിരത്തില്‍പരം പലസ്തീന്‍ വിദ്യാര്‍ഥികളാണ്. ഇരുപതിനായിരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ 425 വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആക്രമണം നടത്തി. നൂറിലേറെ ആശുപത്രികള്‍ നാമാവശേഷമാക്കി. ഗാസയില്‍ ഇപ്പോഴും ഇസ്രയേല്‍ ആക്രമണം ശക്തമായി തുടരുകയാണ്. ആശുപത്രികള്‍ക്കും അഭയാര്‍ഥി ക്യാമ്പുകള്‍ക്കും നേരെയുള്ള ആക്രമണം തുടരുകയാണ്. ഇപ്പോഴും തോല്‍വി സമ്മതിക്കാത്ത ഇറാന്‍ ഹമാസിനോടും ഹിസ്ബുള്ളയോടും പോരാട്ടം തുടരാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























