വമ്പന്‍ മാറ്റങ്ങള്‍ക്ക് തുടക്കം... ട്രംപ് - മോദി കൂടിക്കാഴ്ചയില്‍ ചൈനയുടെ സ്വപ്നം പൊലിയും; വഴിയൊരുങ്ങുന്നത് ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വന്‍മാറ്റങ്ങള്‍ക്ക്

അങ്ങനെ മറ്റൊരു നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുകയാണ്. ഇന്ത്യയുടെ സാമ്പത്തിക രംഗത്തു വലിയ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്ന ഇന്ത്യ-മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐ.എം.ഇ.സി) പദ്ധതിയില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉടനുണ്ടാകുമെന്ന് സൂചന. നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ 12,13 തീയതികളില്‍ യു.എസില്‍ വച്ച് നടക്കാനിരിക്കുന്ന കൂടിക്കാഴ്ച്ചയിലായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ നടക്കുക.
അദാനി ഗ്രൂപ്പാണ് ഐ.എം.ഇ.സി പദ്ധതിയുടെ പ്രധാന പങ്കാളി. ഇതുള്‍പ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം, സാമ്പത്തിക സഹകരണം,കുടിയേറ്റം എന്നീ വിഷയങ്ങളിലും ട്രംപ്-മോദി ചര്‍ച്ച നടന്നേക്കും. അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തില്‍ ട്രംപിന്റെ പ്രതികരണം നിര്‍ണായകമാകും. വ്യാപാരം, പ്രതിരോധം, ഇന്തോ-പസഫിക് മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള ചര്‍ച്ചകളുണ്ടാകും.
ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബി.ആര്‍.ഐ) പദ്ധതിക്ക് ബദലായി ഐ.എം.ഇ.സി പദ്ധതിയെ ഉയര്‍ത്തിക്കാട്ടാനാണ് നീക്കം. മിഡില്‍ ഈസ്റ്റ് വഴി ഇന്ത്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്നതിനായി രൂപകല്പന ചെയ്ത അടിസ്ഥാന സൗകര്യ പദ്ധതിയാണ് ഐ.എം.ഇ.സി. ഇന്ത്യ. യു.എ.ഇ, സൗദി അറേബ്യ, ഇസ്രയേല്‍, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന 4500 കിലോമീറ്റര്‍ വ്യാപാര പാതയാണ് ഐ.എം.ഇ.സിയുടെ പ്രത്യേകത. പദ്ധതിയുടെ ഭാഗമായി പുതിയ തുറമുഖങ്ങള്‍, റെയില്‍ പാതകള്‍, ഊര്‍ജ്ജ പദ്ധതികള്‍ എന്നിവയുടെ നിര്‍മ്മാണമാണ് ലക്ഷ്യം വയ്ക്കുന്നത്. പദ്ധതിയില്‍ പങ്കാളികളാകുന്ന രാജ്യങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സ്, അമേരിക്ക രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനായി ഇന്ന് യാത്ര തിരിക്കും. ഫ്രാന്‍സില്‍ ഇന്ന് വൈകിട്ടെത്തുന്ന പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും. നാളെ നടക്കുന്ന നിര്‍മ്മിത ബുദ്ധി ഉച്ചകോടിയില്‍ മക്രോണിനൊപ്പം മോദി സഹ അധ്യക്ഷനാകും. മാര്‍സെയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഉദ്ഘാടനവും ഇരുനേതാക്കളും ചേര്‍ന്ന് നിര്‍വ്വഹിക്കും.
ബുധനാഴ്ച ഫ്രാന്‍സില്‍ നിന്ന് അമേരിക്കയില്‍ എത്തുന്ന നരേന്ദ്ര മോദി വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ട്രംപ് അധികാരമേറ്റതിന് എത്തിയതിന് പിന്നാലെ നടക്കുന്ന ഈ സന്ദര്‍ശനം ഇന്ത്യ - അമേരിക്ക തന്ത്രപ്രധാന ബന്ധത്തിന്റെ പ്രാധാന്യം തെളിയിക്കുന്നതാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമമാക്കി. ഇന്ത്യയില്‍ നിന്ന് അനധികൃതമായി കുടിയേറിയവരെ വിലങ്ങും ചങ്ങലയും ഇട്ട് അമേരിക്കന്‍ സൈനിക വിമാനത്തില്‍ തിരിച്ചയച്ചത് വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. കൂടുതല്‍ ഇന്ത്യക്കാരെ നാടുകടത്താന്‍ അമേരിക്ക തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം മോദി - ട്രംപ് ചര്‍ച്ചയില്‍ ഉയര്‍ന്നു വരും.
പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കാനിരിക്കെ നാടുകടത്തുന്നതിനുള്ള പട്ടികയിലുള്ള എല്ലാ ഇന്ത്യക്കാരെക്കുറിച്ചുമുള്ള വിവരം ഇനിയും അമേരിക്ക കൈമാറിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ ട്രംപുമായി ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തോട് നമ്മുടെ പൗരന്‍മാരോട് എന്തെങ്കിലും തരത്തില്‍ മോശം പെരുമാറ്റം ഉണ്ടായാല്‍ അമേരിക്കയെ ആശങ്ക അറിയിക്കാറുണ്ടെന്നായിരുന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ മറുപടി.
ഇന്ത്യക്കാരെ കൈവിലങ്ങും കാല്‍ചങ്ങലയും ഇട്ട് നാടുകടത്തിയതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്ന ശേഷം ഇക്കാര്യത്തിലെ ആശങ്ക അറിയിക്കും എന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നേരത്തെ പറഞ്ഞിരുന്നു. വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പറഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴും അമേരിക്കയുടെ പ്രതികരണം എന്തെന്ന് വ്യക്തമല്ല. കടുത്ത അപമാനം ഇന്ത്യക്കാര്‍ നേരിട്ട വിഷയത്തില്‍ ഇപ്പോഴും കേന്ദ്രം മൃദു സമീപനം സ്വീകരിക്കുന്നത് തുടരുകയാണ്. പാര്‍ലമെന്റ് വ്യാഴാഴ്ച ഈ വിഷയത്തില്‍ പല തവണ തടസ്സപ്പെട്ടിരുന്നു. എന്നാല്‍ അതിനു ശേഷം പ്രതിപക്ഷ പ്രതിഷേധവും തണുത്തിരിക്കുകയാണ്. ഇനിയും 487 ഇന്ത്യക്കാരെ നാടുകടത്തും എന്നാണ് അമേരിക്ക ഇന്ത്യയെ അറിയിച്ചത്. ഇതില്‍ 298 പേരുടെ വിവരമേ അമേരിക്ക കൈമാറിയിട്ടുള്ളു. ബാക്കിയുള്ളവരുടെ പട്ടിക കൂടി കിട്ടിയാലേ ഇനി വിമാനങ്ങള്‍ അനുവദിക്കാനാകൂ എന്നാണ് ഇന്ത്യയുടെ നിലപാട്. സൈനിക വിമാനങ്ങള്‍ക്ക് പകരം ചാര്‍ട്ടര്‍ ചെയത് വിമാനങ്ങളില്‍ വിലങ്ങില്ലാത്തെ ഇന്ത്യക്കാരെ തിരികെ എത്തിക്കണം എന്ന ആവശ്യം ഇന്ത്യ മുന്നോട്ടു വയ്ക്കണം എന്നും നയതന്ത്ര വിദഗ്ധരും പറയുന്നു.
https://www.facebook.com/Malayalivartha
























