ഹമാസ് തടവിലിരിക്കെ കൊല്ലപ്പെട്ട നാല് ബന്ദികളുടെ മൃതദേഹം ഇസ്രയേലിന് കൈമാറി

ഹമാസ് തടവിലിരിക്കെ കൊല്ലപ്പെട്ട 4 ബന്ദികളുടെ മൃതദേഹം കൈമാറി. 32കാരിയായ ഷിരി ബിബാസ്, ഇവരുടെ മക്കളായ ഒന്‍പതു മാസം പ്രായമുള്ള മകന്‍ ഫിര്‍, നാലു വയസുകാരന്‍ ഏരിയല്‍ എന്നിവരുടെയും 83കാരനായ ഓദീദ് ലിഫ്ഷിറ്റ്‌സിന്റെയും മൃതദേഹങ്ങളാണ് കൈമാറിയത്. ഹമാസ് തടവിലായവരുടെ ദുരിതങ്ങളുടെ പ്രതീകമായിരുന്നു ബിബാസ് കുടുംബം. ഖാന്‍ യൂനിസില്‍ വച്ച് റെഡ് ക്രോസ് അധികൃതരാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്.
തുടര്‍ന്ന് മൃതദേഹങ്ങള്‍ ഇസ്രയേല്‍ സൈന്യത്തിനു കൈമാറി. വികാരനിര്‍ഭയരായി കാത്തുനിന്ന ജനക്കൂട്ടത്തെ സാക്ഷി നിര്‍ത്തിയാണ് മൃതദേഹങ്ങള്‍ കൈമാറിയത്. 'യുദ്ധക്കുറ്റവാളി നെതന്യാഹുവും അയാളുടെ നാത്സി സൈന്യവും സയണിസ്റ്റ് യുദ്ധവിമാനങ്ങളില്‍നിന്ന് മിസൈല്‍ വര്‍ഷിച്ച് ഇവരെ കൊന്നു' എന്നെഴുതിയ പോസ്റ്ററും ഹമാസ് ഉയര്‍ത്തി. മൃതദേഹങ്ങള്‍ പരിശോധനകള്‍ക്കായി അബു കബീര്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഫൊറന്‍സിക് മെഡിസിനിലേക്ക് മാറ്റി.
ഇസ്രയേലിന്റെ ഹൃദയം കീറിമുറിക്കപ്പെട്ടിരിക്കുന്നുവെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പ്രതികരിച്ചു. ''കഠിന വേദനയെന്നല്ലാതെ മറ്റൊന്നും പറയാനില്ല. ഞങ്ങളുടെ ഹൃദയം, ഞങ്ങളുടെ മുഴുവന്‍ രാജ്യത്തിന്റെയും ഹൃദയമാണ് കീറിമുറിക്കപ്പെട്ടത്. ഇസ്രയേലിനുവേണ്ടി ഞാന്‍ തലകുനിച്ച് ക്ഷമ ചോദിക്കുന്നു. ആ ഭയാനക ദിവസം നിങ്ങളെ സംരക്ഷിക്കാന്‍ കഴിയാതിരുന്നതില്‍. നിങ്ങളെ സുരക്ഷിതരായി വീട്ടില്‍ തിരിച്ചെത്തിക്കാന്‍ കഴിയാതിരുന്നതില്‍''-ഹെര്‍സോഗ് പ്രസ്താവനയില്‍ പറഞ്ഞു.
2023 ഒക്ടോബര്‍ 7ന് നടന്ന ആക്രമണത്തിലാണ് ബിബാസ് കുടുംബം ഉള്‍പ്പെടെയുള്ളവരെ ഹമാസ് ബന്ദിയാക്കി ഗാസയിലേക്ക് കടത്തിയത്. ഇതില്‍ ഷിറിയുടെ ഭര്‍ത്താവ് യാര്‍ദെന്‍ ബിബാസിനെ 484 ദിവസത്തിനുശേഷം വിട്ടയച്ചിരുന്നു. ഷിറിയും മക്കളും ഇസ്രയേല്‍ മിസൈലാക്രമണത്തില്‍ 2023 നവംബറില്‍ കൊല്ലപ്പെട്ടെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. എന്നാല്‍ ഇതിനുള്ള തെളിവുകളൊന്നും നല്‍കിയിരുന്നില്ല.
https://www.facebook.com/Malayalivartha
























