യുഎഇയിൽ പുതിയ സകാത്ത് നിയമം

യുഎഇയിൽ നിയമവിധേയമല്ലാതെ സകാത്ത് ഫണ്ടുകൾ നൽകുന്നതും കൈപ്പറ്റുന്നതും കുറ്റകരമാണെന്ന് ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്‌സ്, സകാത്ത് എന്നിവയുടെ ജനറൽ അതോറിറ്റി ചെയർമാൻ ഡോ. ഉമർ ഹബ്തൂർ അൽ ദാരി പറഞ്ഞു. സകാത്ത് ശേഖരണം, വിതരണം, നിയന്ത്രണം എന്നിവയ്ക്കായുള്ള പുതുക്കിയ നിയമം ഫെഡറൽ നാഷണൽ കൗൺസിൽ പാസാക്കി. സകാത്ത് ആവശ്യക്കാരിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് നിയമത്തിൽ ഭേദഗതിവരുത്തിയത്. നിയമലംഘനങ്ങൾക്ക് 10 ലക്ഷം ദിർഹം (2.35 കോടി രൂപ) പിഴയും തടവുമാണ് ശിക്ഷ.
വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സകാത്ത് അർഹരിലേക്ക് തന്നെ എത്തുന്നു എന്ന് ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന നിയമമാണ് യു.എ.ഇ പാർലമെന്റായി ഫെഡറൽ നാഷണൽ കൗൺസിൽ പാസാക്കിയത്. പുതിയ നിയമമനുസരിച്ച് രാജ്യത്തിന് പുറത്തേക്ക് സക്കാത്ത് തുകകൾ കൈമാറാൻ പ്രത്യേക ലൈസൻസ് വേണ്ടി വരും. രേഖകളില്ലാതെ വിദേശത്തേക്ക് സകാത്ത് അയക്കാൻ അനുമതി നൽകില്ല. എല്ലാവർഷവും ഒരേ വ്യക്തികളോ സ്ഥാപനങ്ങളോ സകാത്ത് ഫണ്ട് കൈപറ്റുന്നത് ഒഴിവാക്കും. അർഹതയില്ലാത്തവർക്ക് സകാത്തിന്റെ ആനൂകൂല്യം കൈപറ്റുന്നത് ശ്രദ്ധയിപ്പെട്ടാൽ നടപടി സ്വീകരിക്കും. നിയമവിധേയമല്ലാതെ സകാത്തിന്റെ വിതരണവും സ്വീകരണവും ശേഖരണവും നടത്തിയാൽ പതിനായിരം ദിർഹം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴയും കൂടാതെ തടവ് ശിക്ഷയും പുതിയ നിയമം മുന്നോട്ടുവെക്കുന്നുണ്ട്.
ശരീഅത്ത് വിധികൾക്കും ദേശീയ നിയന്ത്രണങ്ങൾക്കും അനുസൃതമായി സകാത്ത് സ്വീകരിക്കൽ, ശേഖരിക്കൽ, വിതരണം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയകളെയും മിച്ച ഫണ്ടുകളുടെ നിക്ഷേപം ഉൾപ്പെടെ കരട് നിയമനിർമാണത്തിലൂടെ നിയന്ത്രിക്കും. സാമ്പത്തിക, സാമ്പത്തികേതര ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്നവയടക്കം യുഎഇയിലെ സകാത്ത് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. എങ്കിലും റജിസ്ട്രേഷൻ, റിപ്പോർട്ടിങ് ആവശ്യകതകൾ പാലിക്കുന്നുണ്ടെങ്കിൽ ചില സംഘടനകളെ നിയമത്തിൽ നിന്ന് മന്ത്രിസഭ ഒഴിവാക്കിയേക്കാം.
സകാത്ത് ഫണ്ടുകൾ ഉൾപ്പെടുന്ന ലംഘനങ്ങൾക്ക് നിയമം കർശനമായ ശിക്ഷകൾ ഏർപ്പെടുത്തുന്നു. സകാത്തിനെതിരെയുള്ള കുറ്റകൃത്യങ്ങൾ പൊതു ഫണ്ടുകൾക്കെതിരായ കുറ്റകൃത്യങ്ങളായി കണക്കാക്കും. നിയമം ലംഘിച്ച് സകാത്ത് ശേഖരിക്കുകയോ സ്വീകരിക്കുകയോ വിതരണം നടത്തുകയോ ചെയ്യുന്ന വ്യക്തികൾക്ക് തടവോ 10 ലക്ഷം ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ നേരിടേണ്ടിവരും. നിയമവിരുദ്ധമായി ശേഖരിച്ച ഏതൊരു ഫണ്ടും തിരികെ നൽകേണ്ടതുണ്ട്.
പെർമിറ്റില്ലാതെയോ അംഗീകൃത ചട്ടങ്ങൾ ലംഘിച്ചോ വിദേശത്ത് സകാത്ത് വിതരണം ചെയ്താലും, ലൈസൻസില്ലാതെ മിച്ച ഫണ്ട് നിക്ഷേപിച്ചാലും വ്യവസ്ഥകൾ ലംഘിച്ചാലും അംഗീകാരമില്ലാതെ സകാത്ത് ഫണ്ടുകൾ കുറയ്ക്കുന്നതോ കിഴിവുകൾ അനുചിതമായി ഉപയോഗിക്കുന്നതോ, ന്യായമായ കാരണമില്ലാതെ പ്ലാറ്റ്‌ഫോം ഡാറ്റ വെളിപ്പെടുത്തുന്നതോ ആയ അംഗീകൃത സ്ഥാപനങ്ങൾക്ക് ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്താം. കൂടാതെ, തെറ്റായതോ വ്യാജമോ ആയ രേഖകൾ വഴി, അവ കൃത്യമല്ലെന്ന് അറിഞ്ഞുകൊണ്ട് സകാത്ത് ഫണ്ട് നേടുന്ന ഏതൊരാൾക്കും ഒരു വർഷം വരെ തടവോ 2 ലക്ഷം ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. നിലവിൽ സകാത്ത് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾ നിയമം പ്രാബല്യത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽ അവരുടെ പദവി ക്രമപ്പെടുത്തണം. അതോറിറ്റി ചെയർമാന്റെ ശുപാർശ പ്രകാരം മന്ത്രിസഭയ്ക്ക് ഈ സമയപരിധി നീട്ടാവുന്നതാണ്.
പുതിയ നിയമത്തിന്റെ ഒരു പ്രധാന സവിശേഷത, എല്ലാ അംഗീകൃത സ്ഥാപനങ്ങളെയും, യോഗ്യരായ ഗുണഭോക്താക്കളെയും ഫണ്ട് വിഹിതത്തെയും ശേഖരിച്ച് വിതരണം ചെയ്ത സകാത്തിനെയും രേഖപ്പെടുത്തുന്ന 'നാഷനൽ സകാത്ത് പ്ലാറ്റ്‌ഫോം' എന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ സൃഷ്ടിയാണ്. സകാത്ത് ഫണ്ടുകളുടെ സുതാര്യവും കാര്യക്ഷമവുമായ മാനേജ്‌മെന്റ് ഉറപ്പാക്കാൻ ഈ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നു.
പ്രകൃതി ദുരന്തങ്ങളോ വലിയ മാനുഷിക പ്രതിസന്ധികളോ പോലുള്ള അസാധാരണ സാഹചര്യങ്ങൾ ഒഴികെ, യുഎഇക്ക് പുറത്ത് സകാത്ത് വിതരണം ചെയ്യുന്നത് നിയമം വിലക്കുന്നു. അത്തരം സന്ദർഭങ്ങളിൽ അംഗീകൃത സ്ഥാപനങ്ങൾ ദേശീയ സകാത്ത് പ്ലാറ്റ്‌ഫോം വഴി ഒരു അഭ്യർഥന സമർപ്പിക്കുകയും ബാധകമായ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുഎഇ അധികൃതരുമായി ഏകോപിപ്പിക്കുകയും വേണം.
https://www.facebook.com/Malayalivartha