അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ
അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ. വിലകുറഞ്ഞ ഡ്രോണുകള്‍ ഉപയോഗിച്ച് യുഎസിന്റെ വമ്പന്‍ പടക്കപ്പലുകള്‍ ആക്രമിക്കുകയാണ് ഇറാന്‍. അമേരിക്കന്‍ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നു. ഇത്ര കൃത്യമാര്‍ന്ന അറ്റാക് നടത്തണമെങ്കില്‍ ഇറാന് മറ്റാരുടെയോ സഹായമുണ്ട്. മോസ്‌കോയിലേക്ക് വിരല്‍ചൂണ്ടി അമേരിക്ക. റഷ്യയോട് കലിയിളകി ഡൊണാല്‍ഡ് ട്രംപ്. ഇറാനെ പരോക്ഷമായ് സഹായിച്ച് റഷ്യ കളത്തില്‍ ഉള്ളത് പശ്ചിമേഷ്യന്‍ പോരാട്ടം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഡ്രോണുകള്‍ കൊടുത്ത് ഇറാനെ സഹായിക്കുന്നതും റഷ്യ. കലിയിളകി നില്‍ക്കുന്ന ട്രംപ് റഷ്യന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചാല്‍ ലോകമഹായുദ്ധമായിരിക്കും സംഭവിക്കുക.
പ്രിസിഷന്‍ അറ്റാക് നടത്താനോ അമേരിക്കയോട് ഇങ്ങനെ പിടിച്ച് നില്‍ക്കാനോ ഇറാന് മാത്രമായ് കഴിയില്ല. അമേരിക്കന്‍ യുദ്ധക്കപ്പലുകളുടെയും പോര്‍വിമാനങ്ങളുടെയും സ്ഥാനങ്ങള്‍ സംബന്ധിച്ച തന്ത്രപ്രധാനമായ ഉപഗ്രഹ, ഇന്റലിജന്‍സ് വിവരങ്ങള്‍ റഷ്യ കൈമാറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം 'മികച്ചതാണെന്ന്' ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. റഷ്യയാണ് മുന്നോട്ട് പോകുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇറാന് നല്‍കുന്നത്. ഇതാദ്യമായാണ് റഷ്യ യുദ്ധത്തില്‍ ഇടപ്പെട്ടുവെന്നതിന് നേരിട്ടുള്ള തെളിവുകള്‍ ലഭിക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കുന്നു. മിലിറ്ററി വിവരങ്ങള്‍ റഷ്യ ഇറാന് കൈമാറുന്നുണ്ടെന്നാണ് യു.എസ് കണ്ടെത്തല്‍.
റഷ്യയുടെ ചാര ഉപഗ്രഹ സംവിധാനമായ 'ലിയാന'യില്‍ (Liana) നിന്നുള്ള വിവരങ്ങളാണ് ഇറാന് പ്രധാനമായും ലഭിക്കുന്നതെന്നാണ് പ്രതിരോധ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ഇറാന്റെ ബഹിരാകാശ പദ്ധതിയിലും റഷ്യയ്ക്ക് നിര്‍ണായക പങ്കുണ്ട്. 2022ല്‍ റഷ്യന്‍ സഹായത്തോടെ വിക്ഷേപിച്ച ഇറാന്റെ 'ഖയ്യാം' സാറ്റലൈറ്റില്‍ നിന്നുള്ള വിവരങ്ങളും റഷ്യന്‍ ഉപഗ്രഹങ്ങളില്‍ നിന്നുള്ള ഡാറ്റയും സംയോജിപ്പിച്ചാണ് ഇറാന് നല്‍കുന്നത്. യുക്രെയ്ന്‍ യുദ്ധത്തില്‍ ഉപയോഗിക്കാന്‍ ഇറാന്‍ റഷ്യയ്ക്ക് നല്‍കിയ 'ഷാഹെദ്' കാമിക്കേസ് ഡ്രോണുകള്‍, റഷ്യന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതല്‍ അപകടകാരികളായി മാറിയിരിക്കുകയാണ്. ക്യാമറകള്‍, മികച്ച നാവിഗേഷന്‍ സംവിധാനങ്ങള്‍, എഐ ഇവ ഉള്‍പ്പെടുത്തി റഷ്യ ഇവയെ നവീകരിച്ചു. റഷ്യന്‍ നിര്‍മിതമായ 'കൊമേറ്റബി' എന്ന ആന്റിജാമിങ് നാവിഗേഷന്‍ മൊഡ്യൂള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ ഇപ്പോള്‍ തിരികെ ഇറാന്റെ കൈകളിലെത്തിയിട്ടുണ്ട്.
റഷ്യയും ഇറാനും തമ്മിലുള്ള തന്ത്രപ്രധാനമായ സൈനിക സഹകരണം പുതിയ തലത്തിലേക്ക് നീങ്ങുന്നു. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ഡ്രോണ്‍ കൈമാറ്റത്തെക്കുറിച്ചുള്ള രഹസ്യ ചര്‍ച്ചകള്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ വാര്‍ത്തകള്‍ വ്യാജമാണെന്നാണ് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചത്. ഇറാനിയന്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന കാര്യം അദ്ദേഹം സമ്മതിച്ചെങ്കിലും മരുന്നുകള്‍ ഉള്‍പ്പെടെയുള്ള മാനുഷിക പരിഗണനയിലുള്ള സഹായങ്ങള്‍ക്കാണ് റഷ്യ മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഏകദേശം 13 ടണ്‍ മരുന്നുകള്‍ ഇതിനോടകം തന്നെ അസര്‍ബൈജാന്‍ വഴി ഇറാനിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ആയുധങ്ങള്‍ കൈമാറുന്നതിനൊപ്പം തന്നെ ഇറാനുമായുള്ള ഇന്റലിജന്‍സ് സഹകരണവും റഷ്യ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉപഗ്രഹ ചിത്രങ്ങള്‍, ടാര്‍ഗെറ്റിങ് ഡാറ്റ, വിപുലമായ ഇന്റലിജന്‍സ് പിന്തുണ എന്നിവ റഷ്യ ഇതിനോടകം തന്നെ ഇറാനു നല്‍കിക്കഴിഞ്ഞു. ഇറാന്റെ പോരാട്ടവീര്യം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഇറാനിലെ രാഷ്ട്രീയ സാഹചര്യം സ്ഥിരപ്പെടുത്താനും റഷ്യയുടെ ഈ പിന്തുണ സഹായിക്കുമെന്ന് മുതിര്‍ന്ന പാശ്ചാത്യ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. പശ്ചിമേഷ്യയില്‍ തങ്ങളുടെ പ്രധാന യുദ്ധതന്ത്രമായി ഇറാന്‍ കാണുന്ന വണ്‍വേ അറ്റാക്ക് ഡ്രോണുകളുടെ ഉത്പാദനത്തിലും റഷ്യ വലിയ സഹായമാണ് നല്‍കുന്നത്. ഇറാനിയന്‍ ഡിസൈനുകളെ അടിസ്ഥാനമാക്കി 2023 മുതല്‍ റഷ്യ സ്വന്തമായി ഡ്രോണുകള്‍ നിര്‍മ്മിച്ചു വരികയായിരുന്നു. നിലവില്‍ ഇറാന്‍ നിര്‍മ്മിക്കുന്ന ഡ്രോണുകളേക്കാള്‍ സാങ്കേതികമായി ഏറെ മുന്നിലുള്ള സംവിധാനങ്ങളാണ് റഷ്യ വികസിപ്പിച്ചിരിക്കുന്നത്. ഡ്രോണുകളുടെ എന്‍ജിനുകളിലും നാവിഗേഷന്‍ സംവിധാനങ്ങളിലും മാറ്റങ്ങള്‍ വരുത്തിയ റഷ്യ, ശത്രുക്കളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള രീതിയിലാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശത്രുക്കളുടെ സിഗ്‌നല്‍ ജാമിംഗുകളെ പ്രതിരോധിക്കാനുള്ള കഴിവും ഈ പുതിയ ഡ്രോണുകള്‍ക്കുണ്ട്.
ഇറാനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ഡ്രോണുകള്‍ ലഭിക്കുന്നതിനേക്കാള്‍, തങ്ങളുടെ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിലാണ് താല്പര്യമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജെറാന്‍2 പോലുള്ള അത്യാധുനിക റഷ്യന്‍ ഡ്രോണുകള്‍ സ്വന്തമാക്കി അവ റിവേഴ്‌സ് എന്‍ജിനീയറിങ് വഴി പഠിക്കാനും ആഭ്യന്തരമായി ഉത്പാദിപ്പിക്കാനുമാണ് ഇറാന്‍ ശ്രമിക്കുന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം, അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് ഇത്തരം സാങ്കേതിക സഹായങ്ങള്‍ക്കായി ഇറാന്‍ റഷ്യയെ സമീപിച്ചത്.
ഡ്രോണുകള്‍ക്ക് പുറമെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളും ഇറാന്‍ റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 500 വെര്‍ബ ലോഞ്ച് യൂണിറ്റുകളും 2,500 മിസൈലുകളും മൂന്ന് വര്‍ഷത്തിനുള്ളില്‍ കൈമാറാന്‍ ഇരുരാജ്യങ്ങളും കഴിഞ്ഞ ഡിസംബറില്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍, ഏറ്റവും നൂതനമായ എസ്400 വ്യോമപ്രതിരോധ സംവിധാനം നല്‍കണമെന്ന ഇറാന്റെ ആവശ്യം റഷ്യ തള്ളിക്കളഞ്ഞു. ഈ സംവിധാനം നല്‍കുന്നത് അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കുമെന്ന ഭയമാണ് റഷ്യയെ ഇതില്‍ നിന്നും പിന്നോട്ട് നയിച്ചത്. റഷ്യയും ഇറാനും തമ്മിലുള്ള ഈ സൈനിക ഇടപാടുകള്‍ തടയാന്‍ ഇസ്രയേലും ശ്രമിക്കുന്നുണ്ട്. കാസ്പിയന്‍ കടല്‍ വഴി റഷ്യയെയും ഇറാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന വ്യാപാര പാത കഴിഞ്ഞ ആഴ്ച ഇസ്രയേല്‍ ലക്ഷ്യം വെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇറാനും റഷ്യയും തമ്മില്‍ തന്ത്രപ്രധാനമായ പങ്കാളിത്ത കരാറില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ പ്രതിരോധ കാര്യങ്ങളില്‍ പരസ്പരം സഹായിക്കാനുള്ള വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha

























