ഉപഭോക്താക്കളുടെ ഇ-മെയിലുകളില്‍ രഹസ്യപരിശോധന നടത്താന്‍ യാഹൂ യു.എസ്. ഇന്റലിജന്‍സിനെ അനുവദിച്ചത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്നു വ്യാപക പരാതി

ഇക്കഴിഞ്ഞ വര്‍ഷം യാഹൂ കമ്പനി തങ്ങളുടെ ഇ -മെയില്‍ സേവനം ഉപയോഗിയ്ക്കുന്നവരുടെയെല്ലാം ഇ-മെയിലുകള്‍ രഹസ്യമായി സ്‌കാന്‍ ചെയ്യാനുള്ള ഒരു സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കിയിരുന്നുവെന്നും അതുപയോഗിച്ച് യാഹൂ മെയിലുകളില്‍ ഒരു പ്രത്യേക വിവരം കടന്നു വരുന്നുണ്ടോ എന്ന് പരിശോധിയ്ക്കുവാന്‍ അവ ഒക്കേയും സ്‌കാന്‍ ചെയ്തിരുന്നുവെന്നും കമ്പനിയോട് അടുത്ത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. യു എസ് ഇന്റലിജന്‍സിന്റെ ആവശ്യപ്രകാരമായിരുന്നു യാഹൂ ഉപയോഗിയ്ക്കുന്ന എല്ലാവരുടെയും ഇ-മെയിലുകള്‍ രഹസ്യമായി പരിശോധിച്ചതെന്നാണ് അറിയുന്നത്.
നാഷണല്‍ സെക്യൂരിറ്റി, ഏജന്‍സി എഫ് ബി ഐ വഴി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കമ്പനി ഇപ്രകാരം ചെയ്തതെന്ന് മുന്‍പ് അവിടെ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തിയത്. മറ്റൊരാള്‍ക്ക് കൂടി ഈ വിവരങ്ങള്‍ അറിയാമെന്നും അവര്‍ അറിയിച്ചു.ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെത്താന്‍ ആഗ്രഹിച്ചിരുന്നത് എന്ത് പ്രത്യേക വിവരമാണെന്നു അറിയില്ലെന്നും ഒരു കൂട്ടം അക്ഷരങ്ങള്‍ പ്രത്യേക രീതിയില്‍ വിന്യസിച്ചിട്ടുള്ള ശൈലികളോ മറ്റോ ആയിരുന്നിരിക്കണം എഫ് ബി ഐ തിരഞ്ഞിരുന്നതെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിയ്ക്കാത്ത ആ മുന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഉദ്ദേശിച്ചിരുന്ന വിവരങ്ങള്‍ കൈമാറാന്‍ യാഹൂവിന് കഴിഞ്ഞോ എന്ന് തീര്‍ച്ചയില്ല. യാഹൂ അല്ലാതെ മറ്റേതെങ്കിലും ഇ- മെയില്‍ സര്‍വീസ് പ്രൊവൈഡര്‍മാരെ ഇന്റലിജന്‍സ് ഏജന്‍സി സമീപിച്ചിരുന്നുവോ എന്നും അറിവായിട്ടില്ല.
യു.എസ് ഇന്റലിജന്‍സ് ഏജന്‍സിയുടേ നിര്‍ദേശം അനുസരിക്കാനുള്ള യാഹൂ ചീഫ് എക്‌സിക്യൂട്ടീവ് മരിസ്സ മേയറുടെ തീരുമാനം കമ്പനിയിലെ ചില സീനിയര്‍ എക്‌സിക്യൂട്ടീവുമാരെ അലോസരപ്പെടുത്തിയെന്നും അതിനെ തുടര്‍ന്നാണ് 2015-ല്‍ യാഹൂവിന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ അലക്‌സ് സ്റ്റമോസ് കമ്പനി വിട്ടുപോയതെന്നും കമ്പനിയിലെ മുന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അലക്‌സ് സ്റ്റമോസ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ഉയര്‍ന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ്.
റോയിട്ടേഴ്‌സിന്റെ പ്രതിനിധി ഇതിനെ കുറിച്ചോക്കെ പ്രതികരണം ആരാഞ്ഞപ്പോള്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ നിയമങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന, നിയമം അനുസരിക്കുന്ന ഒരു കമ്പനിയാണ് യാഹൂ എന്ന ഒരു ചെറിയ പ്രസ്താവനക്കുറിപ്പു പുറത്തുവിടുക മാത്രമാണ് യാഹൂ ചെയ്തത്. കൂടുതല്‍ വിശദീകരണങ്ങള്‍ക്കു കമ്പനി വിസമ്മതിച്ചു. ഒരു അഭിമുഖത്തിനായുള്ള ക്ഷണം അലക്‌സ് സ്റ്റമോസ് നിരസിയ്ക്കുന്നതായി ഫേസ്ബുക് വക്താവും അറിയിച്ചു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി, നാഷണല്‍ ഇന്റലിജന്‍സിന്റെ ഡയററക്ടര്‍ക്കു കൈമാറിയെങ്കിലും അദ്ദേഹം അതിനോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു.
യാഹൂ മെയിലുകള്‍ പരിശോധിയ്ക്കാന്‍ അനുവദിക്കണമെന്നുള്ള അഭ്യര്‍ഥന രഹസ്യസ്വഭാവമുള്ള ഒരു മെയില്‍ ആയി കമ്പനിയുടെ നിയമോപദേശകസംഘത്തിനാണ് ലഭിച്ചത്. യു എസിലെ എല്ലാ ഫോണ്‍-ഇന്റര്‍നെറ്റ് കമ്പനികളും ഉപയോക്താക്കളുടെ, ലോഡ് കണക്കിന് ഡേ റ്റ ഇന്റലിജന്‍സ് ഏജന്‍സിയ്ക്കു കൈമാറിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഇതുപോലെ നെറ്റില്‍ നിന്നും ഇത്രയധികം ഡേറ്റാ ശേഖരണം നടന്ന ഒരു സന്ദര്ഭമോ, അതിനുവേണ്ടി ഒരു പുതിയ കംപുട്ടര്‍ പ്രോഗ്രാം തന്നെ ആവിഷ്‌കരിച്ച ഒരു സംഭവമോ ഇതിനുമുന്‍പ് ഉണ്ടായതായി ഓര്‍ക്കുന്നില്ലെന്നു മുന്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥരും സ്വകാര്യ മേഖലയില്‍ സുരക്ഷാനിരീക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില വിദഗ്ധരും ഒരു പോലെ അഭിപ്രായപ്പെട്ടു.
പ്രസ്തുത സ്‌കാനിംഗ് നടത്തിയത് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിക്കു വേണ്ടി ആയാലും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനു വേണ്ടി ആയാലും അവരുടെ 'ടാര്‍ഗറ്റ്' ഏത് ഇ മെയില്‍ അക്കൗണ്ട് ആണ് ഉപയോഗിയ്ക്കുന്നതെന്നു നിശ്ചയമില്ലാത്തതിനാല്‍ എല്ലാ ഇന്റര്‍നെറ്റ് കമ്പനികളെയും സമീപിച്ചിട്ടുണ്ടാകാമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. യു എസിനുള്ളില്‍ മാത്രമുള്ള വസ്തുതകള്‍ പരിശോധിയ്ക്കാനാണ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ആഗ്രഹിയ്ക്കുന്നതെങ്കില്‍ അവര്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വഴിയാണ് ഇത്തരം ആവശ്യങ്ങള്‍ സമര്‍പ്പിയ്ക്കുന്നതെന്നും തന്മൂലം ഈ രണ്ടു ഏജന്‍സികളില്‍ ആര്‍ക്കാണ് വിവരം ആവശ്യമുണ്ടായിരുന്നത് എന്ന് തീര്‍ച്ചപ്പെടുത്താന്‍ ആവില്ലെ ന്നും അവര്‍ തുടര്‍ന്ന് പറഞ്ഞു.
യു എസിലെ ഇ-മെയില്‍ സേവന ദാതാക്കളില്‍ പ്രമുഖരായ ഗൂഗിളിന്റെ ആല്‍ഫെബെറ്റ്-ഐഎന്‍സി യും മൈക്രോസോഫ്ട് കോര്‍പും തങ്ങള്‍ ഇത്തരം സെര്‍ച്ചുകള്‍ നടത്തിയിട്ടില്ലെന്ന് വെവ്വേറെ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരം ആവശ്യവുമായി തങ്ങളെ ആരും സമീപിച്ചിട്ടില്ലെന്നും അഥവാ വന്നിരുവെങ്കില്‍ തന്നെ ഒരു തരത്തിലും സാധിക്കില്ല എന്ന് തന്നെയാവും തങ്ങളുടെ മറുപടി എന്ന് ഗൂഗിള്‍ തങ്ങളുടെ പ്രസ്താവനയില്‍ വ്യക്തമാക്കി. യാഹൂവില്‍ നടന്നതായി പറയുന്നതു പോലുള്ള ഇ-മെയിലുകളുടെ രഹസ്യ സ്‌കാനിംഗുമായി ബന്ധപ്പെട്ടുള്ള ഒരു പ്രവര്‍ത്തനവും മൈക്രോസോഫ്റ്റില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മൈക്രോസോഫ്റ്റിന്റെ ഒരു വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം ഒരു ആവശ്യവുമായി മൈക്രോസോഫ്റ്റിനെ ആരെങ്കിലും സമീപിച്ചിരുന്നുവോ എന്ന ചോദ്യത്തിന് അവര്‍ മറുപടി നല്‍കിയില്ല.
തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും മറ്റു വിവിധ ആവശ്യങ്ങള്‍ക്കുമായി വിദേശത്ത് നിന്നുള്ള സുരക്ഷാ ഡേറ്റകള്‍ ശേഖരിയ്ക്കുന്നതിന് യു എസിലെ ഇന്റലിജന്‍സ് ഏജന്‍സിയ്ക്കു രാജ്യത്തെ ഏതു ടെലിഫോണ്‍ -ഇന്റര്‍നെറ്റ് കമ്പനിയോടും, ഉപയോക്താക്കളുടെ ഡേറ്റ നല്‍കുവാന്‍ ആവശ്യപ്പെടാന്‍ യു.എസ്സിലെ 2008-ലെ ഫോറിന്‍ ഇന്റലിജന്‍സ് സര്‍വെയ്്ലന്‍സ് ഭേദഗതി ആക്ട് ഉള്‍പ്പെടെയുള്ള എല്ലാ നിയമങ്ങളും അനുമതി നല്‍കുന്നുണ്ട്.
അമേരിക്ക നടത്തുന്ന ഇലക്ട്രോണിക് സര്‍വെയ്‌ലന്‍സിന്റെ വ്യാപ്തി എത്രത്തോളമാണെന്നു നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ ഒരു മുന്‍ കോണ്‍ട്രാക്ടര്‍ ആയ എഡ്‌വേഡ് സ്‌നോഡന്റെ വെളിപ്പെടുത്തലുകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് മനസ്സിലായതിനെ തുടര്‍ന്ന് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കണക്കാക്കാവുന്ന എല്ലാ പരിപാടികളില്‍ നിന്നും നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയ്ക്കു പിന്മാറേണ്ടി വന്നിരുന്നു.
ഫോറിന്‍ ഇന്റലിജന്‍സ് സര്‍വേയ്ലന്‍സ് കോടതി എന്ന ഒരു രഹസ്യ െ്രെടബുണലിന്റെ മുന്നില്‍ യാഹൂ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇത്തരം രഹസ്യ സര്‍ക്കാര്‍ ഉത്തരവുകളെ മുന്‍പ് ചോദ്യം ചെയ്തിരുന്നു. തന്മൂലം ഇത്തരം ഒരു ആവശ്യവുമായി യാഹുവിനെ സമീപിച്ചപ്പോള്‍ അവര്‍ക്കതു ചെയ്യാതിരിക്കാന്‍ കുറഞ്ഞത് രണ്ടു വകുപ്പുകളെങ്കിലും ഉണ്ടായിരുന്നു എന്നാണ് ഫോറിന്‍ ഇന്റലിജന്‍സ് സര്‍വെയ്‌ലന്‍സ് ആക്ട് വിദഗ്ദരായവരുടെ അഭിപ്രായം.
ഇത്തരം വിപുലമായ ഒരു ഡേറ്റ ശേഖരണത്തിന്റെ ആവശ്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെടാമായിരുന്നുവെന്നും അതിനു വേണ്ടി ഒരു പ്രത്യേക സോഫ്റ്റ്‌വെയര്‍ തന്നെ നിര്‍മ്മിയ്ക്കാന്‍ ആവശ്യപ്പെടുന്നതിന്റെ ഔചിത്യം ചോദ്യം ചെയ്യപ്പെടാവുന്നതായിരുന്നു എന്നും അവര്‍ പറഞ്ഞു.
2015-ല്‍ യു.എസ്സിലെ സാന്‍ ബെര്‍ണാര്‍ഡിനോയില്‍ നടന്ന വെടിവയ്പ്പിലും ബോംബ് സ്‌ഫോടനത്തിലും കൈയുണ്ടെന്നു കരുതുന്നവരുടെ ഒരു എന്‍ക്രിപ്റ്റഡ് ഐഫോണ്‍ ലഭിച്ചപ്പോള്‍ അതിലെ ഡേറ്റകള്‍ ഡീകോഡ് ചെയ്‌തെടുക്കാന്‍ ഒരു സ്‌പെഷ്യല്‍ പ്രോഗ്രാം ഉണ്ടാക്കണമെന്ന് ആപ്പിള്‍ ഐ എന്‍ സിയോട് എഫ് ബി ഐ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ അത് നിരസിച്ചിരുന്നു. തുടര്‍ന്ന് എഫ് ബി ഐ കോടതിയെ സമീപിച്ചിരുന്നു. (പ്രസ്തുത ഐഫോണിന്റെ പാസ്സ്‌വേര്‍ഡ് കണ്ടെത്താനുള്ള 10 ശ്രമങ്ങള്‍ പാളിപ്പോവുകയാണെങ്കില്‍ അതിനുള്ളിലുള്ള ഡേറ്റ അതോടെ ഇല്ലാതാവുന്ന രീതിയിലാണ് അതിന്റെ പാസ്സ്‌വേര്‍ഡ് സെറ്റ് ചെയ്തിരുന്നത്.) എന്നാല്‍ പിന്നീട് മറ്റൊരു ഏജന്‍സിയുടെ സഹായത്തോടെ എഫ് ബി ഐ അത് ഡീകോഡ് ചെയ്ത് എടുത്തതിനാല്‍ അവര്‍ കോടതിയില്‍ കൊടുത്തിരുന്ന കേസ് പിന്‍വലിയ്ക്കുകയായിരുന്നു. തന്മൂലം ഇത്തവണ യാഹൂവിനും എഫ് ബി ഐ-യുടെ ആ ആവശ്യം അനുവദിക്കാതിരിയ്ക്കാനാവുമായിരുന്നത്രേ.
https://www.facebook.com/Malayalivartha


























