ഹാർവിനടനം തീരും മുൻപ് യുഎസിലേക്ക് ഇർമാ കൊടുങ്കാറ്റും

അറ്റ്ലാന്റിക്കിൽ രൂപംകൊണ്ട ഇർമാ കൊടുങ്കാറ്റ് കരീബിയൻ ദ്വീപുകളിൽ ആഞ്ഞടിച്ചു തുടങ്ങി. ഫ്രഞ്ച് അധീനതയിലുള്ള സെന്റ് മാർട്ടിൻ ദ്വീപിലെ അതിബലവത്തായ നാലു കെട്ടിടങ്ങൾ കൊടുങ്കാറ്റിൽ തകർന്നതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാഡ് കൊളോന്പ് അറിയിച്ചു. ആളപായം ഇതേവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സെന്റ് മാർട്ടിനിലേക്കും സെന്റ് ബർത്തലേമിയിലേക്കും നീങ്ങുന്നതിനു മുന്പ് ഇർമാ ആന്റിഗ്വയിലും ബാർബഡോസിലും നാശനഷ്ടം വിതച്ചിരുന്നു.

യുഎസ് തീരത്തേക്കു നീങ്ങുന്ന ഇർമാ ശനിയാഴ്ച യുഎസിലെ ഫ്ളോറിഡയിൽ ഇർമാ എത്തുമെന്നാണു സൂചന. മുൻകരുതലെന്ന നിലയിൽ ഫ്ളോറിഡ സംസ്ഥാനത്തെ 67 കൗണ്ടികളിലും ഗവർണർ റിക് സ്കോട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തേ പ്യൂർട്ടാറിക്കോയിൽ ഗവർണർ റിക്കാർഡോ റോസല്ലോ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും നാഷണൽ ഗാർഡുകളോട് എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്താൻ നിർദേശിക്കുകയും ചെയ്തു.

280 കിലോമീറ്റർ/മണിക്കൂർ പ്രഹരശേഷി കൈവരിച്ചു കഴിഞ്ഞ ഇർമാ മണിക്കൂറിൽ 15 മൈൽ വേഗതയിൽ പടിഞ്ഞാറ് ദിശയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്നു നാഷണൽ ഹരിക്കെയ്ൻ സെന്റർ അറിയിച്ചു. പടിഞ്ഞാറോട്ട് സഞ്ചരിക്കുന്പോൾ ഇർമാ കൂടുതൽ ശക്തിയാർജിക്കുമെന്നാണ് കരുതപ്പെടുന്നത്. അത്യന്തം അപകടകാരിയായ കാറ്റഗറി അഞ്ചിലാണ് ഇർമായെന്നു ഹരിക്കേൻ സെന്റർ വ്യക്തമാക്കി. കാറ്റിന്റെ കൃത്യമായ പാത നിർണയിക്കാനായിട്ടില്ലെന്നു നാഷണൽ ഹരിക്കേൻ സെന്റർ പറഞ്ഞു.

ഹാർവി കൊടുങ്കാറ്റു വിതച്ച ദുരിതത്തിൽനിന്ന് യുഎസിലെ ടെക്സസും ലൂയിസിയാനയും കരകയറുന്നതിനിടെയാണ് കിഴക്കൻ തീരത്ത് ഇർമായുടെ ഭീഷണി. ഹാർവി കൊടുങ്കാറ്റ് 60 പേരുടെ ജീവഹാനിക്കിടയാക്കി. നിരവധി വീടുകൾ തകർന്നു. ഹൂസ്റ്റണ് നഗരത്തിലെ മിക്ക റോഡുകളും വെള്ളത്തിലായി. ഇവിടെ ദുരിതാശ്വാസ പ്രവർത്തനം തുടരുകയാണ്.
https://www.facebook.com/Malayalivartha


























