റോഹിങ്ക്യന്‍ മുസ്ലീം ജനത വെന്തുരുകുമ്പോള്‍ സമാധാന നോബല്‍ ജേതാവ് ഓങ് സാന്‍ സൂചി മൗനവ്രതത്തില്‍!

രാഷ്ട്രീയക്കാരില്‍ നിന്ന് അധികം പ്രതീക്ഷ അരുത്. അല്ലെങ്കില്‍ നിരാശപ്പെടേണ്ടിവരും. മ്യാന്മര്‍ ജനാധിപത്യ നേതാവ് ഓങ്‌സാന്‍ സൂചിയില്‍ ലോകത്തിന് വലിയ പ്രതീക്ഷയായിരുന്നു. ധൈര്യത്തിന്റെയും ക്ഷമയുടെയും പ്രതിരോധത്തിന്റെയും പര്യായമായാണ് അവര്‍ അവരോധിക്കപ്പെട്ടത്.
ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി വിട്ടുവീഴ്ചയില്ലാതെ പോരാടിയ സൂചി പ്രചോദനമായിരുന്നു സ്വന്തം നാട്ടുകാര്‍ക്കു മാത്രമല്ല, ലോകത്തിനു തന്നെ. വര്‍ഷങ്ങളോളം മ്യാന്മര്‍ സൈനികഭരണകൂടം വീട്ടുതടങ്കലിലാക്കിയ സൂചിയുടെ മോചനത്തിനായും രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനുമായി ജനം തെരുവിലിറങ്ങി. 1991-ല്‍ അവര്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി ആദരിച്ചപ്പോള്‍ ലോകം അഭിമാനിച്ചു. 2010-ല്‍ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ചപ്പോള്‍, 2015ല്‍ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ സന്തോഷപൂര്‍വം ആഘോഷിച്ചു. മാനസികമായും ശാരീരികമായും അവര്‍ ഒരുപാട് പീഡനങ്ങള്‍ സഹിച്ചിട്ടുണ്ട്. ലോകത്തുനിന്ന് ഒറ്റപ്പെട്ടുപോയിട്ടുണ്ട്. അവരുടെ കുടുംബാംഗങ്ങള്‍പോലും സൈനിക ഭരണകൂടത്തിന്റെ ക്രൂരതകള്‍ക്കിരയാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, അത്രയേറെ പ്രതീക്ഷ പുലര്‍ത്തിയ ഒരു രാഷ്ട്രീയ നേതാവിനാല്‍ വഞ്ചിക്കപ്പെടുമ്പോള്‍ മറുത്തുചിന്തിക്കാനുമാകില്ല.
സൂചി ഇന്ന് മ്യാന്മാര്‍ പട്ടാളത്തിന്റെ കളിപ്പാവ മാത്രമാണ്. അവര്‍ക്ക് ശബ്ദമുയര്‍ത്താന്‍ അവകാശമില്ല. ഉയര്‍ത്തിയാല്‍ ബുദ്ധമത വിശ്വാസിക്കൂട്ടത്തിലെ വര്‍ഗ്ഗീയവാദികള്‍ അവരെ 'കൊന്ന് കൊലവിളിക്കും'.
മ്യാന്മറിലെ രാഖൈന്‍ പ്രവിശ്യയില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകളോടുള്ള വിവേചനം കൈയും കെട്ടി നോക്കിനിന്നു എന്ന ഒറ്റക്കാരണം മതിയാകും ആ പ്രതീക്ഷകള്‍ നിലംപരിശാകാന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പീഡനമനുഭവിക്കുന്ന മനുഷ്യവിഭാഗമെന്നാണ് യു.എന്‍ റോഹിങ്ക്യകളെ വിശേഷിപ്പിച്ചത്. സൂചി അധികാരത്തിലേറിയിട്ടും റോഹിങ്ക്യകളുടെ കഷ്ടതകള്‍ നീങ്ങിയില്ല. മതത്തിന്റെയോ വംശത്തിന്റെയോ ദേശീയതയുടെയോ വര്‍ഗത്തിന്റെയോ പേരില്‍ ഒരു വിഭാഗത്തെ അടിച്ചമര്‍ത്തുന്നതിനെ വംശഹത്യയായി കണക്കാക്കാം എന്നാണ് ദ കണ്‍വെന്‍ഷന്‍ ഓണ്‍ ദ പ്രിവന്‍ഷന്‍ ആന്‍ഡ് പണിഷ്മന്റെ് ഓഫ് ജനോസൈഡ് നല്‍കുന്ന നിര്‍വചനം.
സൂചി രാഷ്ട്രീയ നേതാവായതുമുതല്‍ റോഹിങ്ക്യകള്‍ക്കു നേരെയുള്ള ക്രൂരതകളുടെ തീവ്രത കെട്ടടങ്ങുകയല്ല, ആളിക്കത്തുകയാണുണ്ടായത്. സായുധസൈന്യത്തിനാണ് രാജ്യത്ത് മേധാവിത്വമുള്ളത്. സൂചിക്ക് അവരെ നിലക്കുനിര്‍ത്താനും കഴിയുന്നില്ല. അതായത് കളിപ്പാവ കണക്കെ അവര്‍ സൈനികനേതൃത്വത്തിന്റെ ചരടുവലികള്‍ക്കൊത്ത് ചലിക്കുകയാണ്. അതല്ലെങ്കില്‍, തന്റെ അധികാരം ഉപയോഗിച്ച് സായുധ സേനയെ നിയന്ത്രിക്കാന്‍ മുതിരാതെ വംശഹത്യ മാറിനിന്നു വീക്ഷിക്കുകയാണ്, ഒരു വാക്കുപോലുമുരിയാടാതെ. ഈ നിശ്ശബ്ദത, രാഖൈനില്‍ റോഹിങ്ക്യകള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് യു.എന്‍ മനുഷ്യാവകാശ സംഘം തയാറാക്കിയ റിപ്പോര്‍ട്ട് സൂചി വായിച്ചിട്ടുണ്ടാകുമോ എന്ന് സംശയം ജനിപ്പിക്കുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആ റോഹിങ്ക്യകള്‍ക്കു നേരെയുള്ള സൈന്യത്തിന്റെ നരനായാട്ടിനെ പച്ചയായി വിവരിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്‍പ്പെടെ ക്രൂരമായ ബലാത്സംഗത്തിനിരയായി. ശരീരത്തിനേറ്റ മുറിവുകളോടെ അവരില്‍ ചിലര്‍ മരണത്തിന് കീഴടങ്ങി. ഭാര്യയും കുട്ടികളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ കണ്‍മുന്നില്‍ ഗൃഹനാഥന്മാരെ കഴുത്തറുത്തു കൊലപ്പെടുത്തി. ഇതൊന്നും മതിയാകാതെ റോഹിങ്ക്യകളുടെ കുടിലുകള്‍ തീയിട്ടു നശിപ്പിച്ചു. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ക്രൂരതകളുടെ പകര്‍പ്പാണ് ആ റിപ്പോര്‍ട്ട്.
ഈ വംശഹത്യയുടെ പേരില്‍ ലോകം പഴിചാരുന്നത് സമാധാന നൊബേല്‍ ജേതാവായ ഓങ്‌സാന്‍ സൂചിയെ ആണ്. റോഹിങ്ക്യകളില്‍ ചിലരുടെ കൈവശം ആയുധമുണ്ടെന്നത് ശരിയാണ്. അതിജീവനത്തിനായുള്ള പോരാട്ടത്തിനാണ് അവരത് കൈയിലെടുത്തത്. അല്ലാതെ രക്തം ചിന്തുന്നത് കണ്ടുരസിക്കാനല്ല. വംശഹത്യ തടയാതെ മാറിനില്‍ക്കുക മാത്രമല്ല, സൈന്യത്തിന്റെ ചെയ്തികളെ ന്യായീകരിച്ച് അവര്‍ക്ക് സംരക്ഷണത്തിന്റെ മറനീക്കുക കൂടിയാണ് സൂചി. റോഹിങ്ക്യകളുടെ അസ്ഥിത്വം തന്നെ നിഷേധിച്ച സൂചി യു.എസ് അംബാസഡറോട് ആ പദം ഉപയോഗിക്കരുതെന്നുപോലും ആവശ്യപ്പെടുകയുണ്ടായി. അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന 1982-ലെ അതേ പൗരാവകാശ നിയമമാണ് റോഹിങ്ക്യകള്‍ക്ക് പിറന്നമണ്ണില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതും.
റോഹിങ്ക്യന്‍ സ്ത്രീകള്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ സൂചിയുടെ ഓഫിസ് ഫേസ്ബുകില്‍ അത് വ്യാജ വാര്‍ത്തയെന്ന് പോസ്റ്റ്‌ചെയ്യുന്നു. സൂചി അനുവദിക്കാതെ ഇത്തരത്തിലൊന്ന് നടക്കുമോ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കലാപത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യസഹായങ്ങള്‍ നല്‍കാനും അവരുടെ സര്‍ക്കാര്‍ തയാറായില്ല. ഈ കലുഷിത സാഹചര്യത്തില്‍ സൂചിയില്‍നിന്ന് നൊബേല്‍ സമ്മാനം സ്വീഡിഷ് അക്കാദമി തിരിച്ചെടുക്കണമെന്നാണ് എന്റെ അഭ്യര്‍ഥന. ഈ ആവശ്യമുന്നയിച്ച് ഒപ്പുശേഖരണാര്‍ഥം പ്രചാരണത്തിനിറങ്ങുകയാണ്.
രണ്ടു പേരാണ് ഈ ബഹുമതി സ്വീകരിക്കാന്‍ അര്‍ഹരല്ലെന്ന് ലോകത്തിന് തെളിയിച്ചു കൊടുത്തത്. അതിലൊരാള്‍ മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയാണ്. നൊബേല്‍ സ്വീകരിച്ചതിനു പിന്നാലെയാണ് നൂറുകണക്കിന് ഡ്രോണ്‍ ആക്രമണത്തില്‍ സിവിലിയന്മാരെ കൂട്ടക്കുരുതി നടത്തിയതിലൂടെ താന്‍ സമാധാന പുരസ്‌കാരം അര്‍ഹിക്കുന്നില്ലെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. ഇപ്പോഴിതാ സൂചിയും.
https://www.facebook.com/Malayalivartha

























