ലോകത്തെ നടുക്കിയ കൊടും ക്രൂരത; ആമസോൺ ആദിവാസികളെ കൊന്ന് വെട്ടിനുറുക്കി നദിയിൽ ഒഴുക്കി

ആമസോൺ വനത്തിൽ ബ്രസീൽ ഭാഗത്ത് കഴിഞ്ഞിരുന്ന ആമസോൺ ആദിവാസികളുടെ നേർക്കായിരുന്നു കാനന മാഫിയയുടെ ക്രൂരത. ബ്രസീലിൽ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന 103 ഗോത്ര വർഗങ്ങളിൽ 20ഉം ഇവിടെ കഴിഞ്ഞിരുന്നത്. ആമസോൺ നദീ തീരത്ത് കൂടെ പക്ഷികളുടെ മുട്ടകൾ ശേഖരിച്ച് കൊണ്ട് നീങ്ങിയിരുന്ന ആദിമനിവാസികൾ ഗോൾഡ് മൈനർമാരുമായി നേർക്ക് നേർ കാണുകയും കൊല നടക്കുകയുമായിരുന്നുവെന്നാണ് ഗോത്രവർഗക്കാരെ സംരക്ഷിക്കുന്നതിനുള്ള ഏജൻസിയായ ഫുനൈ വെളിപ്പെടുത്തുന്നത്.
ഈ കൂട്ടക്കൊലയെ സംബന്ധിച്ച് ഫുനൈ ഗവൺമെന്റിന് പരാതി നൽകിയിട്ടുണ്ട്. തൽഫലമായി കൂട്ടക്കുരുതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. ബ്രസീസിലെ രണ്ടാമത്തെ ഏറ്റവും വലിയ ഇൻഡിജനസ് റിസർവായ ജാർവൈ വാലിയിലാണ് കഴിഞ്ഞ മാസം ഈ കൂട്ടക്കൊല നടന്നിരിക്കുന്നത്. ഇവിടെ ഒരു ആക്രമണം നടന്നതിന്റെ വ്യക്തമായ തെളിവുകൾ കണ്ടെത്തിയെന്നാണ് ഫുനൈ ഏജൻസി വെളിപ്പെടുത്തുന്നത്.
വനത്തിൽ വളരെ ഉൾഭാഗത്താണീ കൂട്ടക്കൊല നടന്നിരിക്കുന്നത്. ഇവിടങ്ങളിൽ കാണപ്പെടുന്ന ഓരോ വ്യത്യസ്ത ഗോത്രവർഗങ്ങളിലും ആളുകൾ വളരെ കുറവായതിനാൽ പലതും വംശനാശഭീഷണി നേരിട്ട് കൊണ്ടിരിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇക്കൂട്ടത്തിൽ പെട്ട ഒരു ഗോത്രവർഗത്തെയാണ് കാനനമാഫിയ ഇപ്പോൾ വേരടക്കം അറുത്ത് മാറ്റിയിരിക്കുന്നത്.

സർക്കാർ തങ്ങൾക്ക് അനുവദിക്കുന്ന ഫണ്ട് വെട്ടിച്ചുരുക്കിയതിനാൽ ഗോത്രവർഗക്കാരെ സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയിരുന്ന ഗാർഡുമാരെ പിൻവലിക്കാനും ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും തങ്ങൾ നിർബന്ധിതരായെന്ന് ഫുനൈ ആരോപിക്കുന്നു. ഇതും ഗോത്രവർഗക്കാർക്കെതിരെയുള്ള ആക്രമണങ്ങൾ വർധിക്കാൻ കാരണമായെന്നും ഏജൻസി കുറ്റപ്പെടുത്തുന്നു.
ഇതാദ്യമായിട്ടല്ല ഗോത്രവർഗക്കാരെ പുറംലോകത്ത് നിന്നുള്ളവർ ഇവിടെ ആക്രമിക്കുന്നത്. 2011ൽ ഫുനൈ ഔട്ട് പോസ്റ്റ് സായുധ ധാരികളായ മയക്കുമരുന്ന് കടത്തുകാർ ആക്രമിച്ചതിനെ തുടർന്ന് ഒരു ഗോത്രവർഗത്തിലെ എല്ലാവരെയും കാണാതായിരുന്നു. ഈ സംഭവത്തിലും ഗോത്രവർഗക്കാർ വധിക്കപ്പെട്ടിരിക്കാമെന്നാണ് സൂചന.

പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന ട്രൈബുകളെ സംരക്ഷിക്കുന്നതിനുള്ള നയം ബ്രസീൽ ഗവൺമെന്റ് പുലർത്തി വരുന്നുണ്ട്. എന്നാൽ അതിൽ പാളിച്ചകൾ ഏറെയുണ്ടെന്ന ആരോപണവും ശക്തമാണ്.
https://www.facebook.com/Malayalivartha
























