മദ്യലഹരിയിൽ വനിതാ പൈലറ്റ്; യാത്രക്കാർ വലഞ്ഞപ്പോൾ...
മംഗളൂരു വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക്പറക്കാൻ യാത്രക്കാരെത്തിയപ്പോൾ വനിതാ പൈലറ്റ് വെള്ളമടിച്ച് പൂസായികിടക്കുന്നു. പൈലറ്റിന്റെ മദ്യപാനശീലം മൂലം യാത്ര വൈകിയത് മണിക്കൂറുകൾ. ബുധനാഴ്ച അർദ്ധരാത്രി പുറപ്പെടേണ്ട വിമാനം 180 യാത്രക്കാരുമായി അഞ്ച് മണിക്കൂറിലധികം വൈകിയാണ് യാത്ര തിരിച്ചത്. 180 യാത്രക്കാരും സുരക്ഷാ പരിശോധനകൾ കഴിഞ്ഞ് കാത്തിരിക്കുമ്പോഴാണ് പൈലറ്റിനെ മദ്യപിച്ച നിലയിൽ കാണുന്നത്.
യാത്രക്കാരുടെ സുരക്ഷയെ കരുതി വിമാനത്താവള ജീവനക്കാർ പൈലറ്റിനെ തടയുകയും ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. അപ്പോഴാണ് പൈലറ്റ്അമിത അളവിൽ മദ്യം ഉപയോഗിച്ചതായി കണ്ടെത്തിയത്. പിന്നീട് മറ്റൊരു പൈലറ്റ് എത്തിയാണ് വിമാനം പുറപ്പെട്ടത്. സംഭവത്തിൽ സസ്പെൻഡ് ചെയ്ത പൈലറ്റിന് അന്വേഷണം തീരുംവരെ ഒരു വിമാനവും പറത്താനാകില്ല. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ ഇവരുടെ പൈലറ്റ് ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും എയർലൈൻസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു വർഷം മുമ്പാണ് സ്പൈസ് ജെറ്റ് മംഗളൂരുവിൽ നിന്നും ദുബായിലേക്ക് സർവീസ് തുടങ്ങിയത്. വിമാനവും ജീവനക്കാരുമെല്ലാം തുർക്കിയിലെ കോറണ്ടോൻ എയർലൈൻസിൽ നിന്നും വാടകയ്ക്കെടുത്താണ് സർവീസ് നടത്തുന്നത്.
https://www.facebook.com/Malayalivartha