ക്യാൻസർ രോഗ നിർണ്ണയം ഇനി അതിവേഗം; പുത്തൻ കണ്ടെത്തലുമായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല
ബാള്‍ട്ടിമോര്‍: അർബുദബാധിതരായവരിൽ ഭൂരിഭാഗം പേരും മരണത്തിനു കീഴടങ്ങിയവരാണ്. എന്നാൽ ഇതിൽ പകുതിയിലേറെപ്പേർ സമയത്ത് ചികിത്സ ലഭിക്കാത്തവരാണ്. ആരംഭത്തിൽ തന്നെ അസുഖം തിരിച്ചറിയാൻ കഴിയാത്തവർക്ക് പിന്നീട് അതിനെ നിയന്ത്രിക്കാൻ കഴിയാതാകുന്നു. എന്നാൽ രക്തപരിശോധനയിലൂടെ അര്‍ബുദം തിരിച്ചറിയാന്‍ കഴിയുക എന്ന വലിയ ലക്ഷ്യത്തോട് ഒരുപടി കൂടി വൈദ്യശാസ്ത്രലോകം അടുത്തിരിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.
അമേരിക്കയിലെ ബാള്‍ട്ടിമോറിലുള്ള ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലാസംഘമാണ് ഇതിനുപിന്നില്‍ പ്രവർത്തിച്ചിരിക്കുന്നത്. എട്ടുതരത്തിലുള്ള അര്‍ബുദങ്ങള്‍ രക്തപരിശോധനയിലൂടെ കണ്ടെത്തുന്നതിനുള്ള സംവിധാനം സംഘം പരീക്ഷിച്ചു.
അര്‍ബുദം നേരത്തേ തിരിച്ചറിയാനുള്ള വാര്‍ഷികപരിശോധനയാണിത്. 'കാന്‍സര്‍സീക്ക്' എന്ന് പേരിട്ടിരിക്കുന്ന പരിശോധനയുടെ കാര്യക്ഷമത മനസ്സിലാക്കണമെങ്കില്‍ കൂടുതല്‍ പരീക്ഷണവും വിലയിരുത്തലും ആവശ്യമുണ്ടെന്ന് ബ്രിട്ടനിലെ വിദഗ്ധര്‍ പറഞ്ഞു.
പൂര്‍ണമായും വിജയിച്ചാല്‍, മാമോഗ്രാഫിയും കോളനോസ്കോപ്പിയും പോലുള്ള പരിശോധനകള്‍ കൂടാതെ രോഗം നിര്‍ണയിക്കാമെന്ന് ലണ്ടനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാന്‍സര്‍ റിസേര്‍ച്ചിലെ സെന്റര്‍ ഫോര്‍ എവലൂഷന്‍ ആന്‍ഡ് കാന്‍സറിന് നേതൃത്വം നല്‍കുന്ന ഡോ. ഗേര്‍ട്ട് അറ്റാഡ് പറഞ്ഞു.
ഉത്പരിവര്‍ത്തനം(മ്യൂട്ടേഷന്‍) സംഭവിച്ച ഡി.എന്‍.എ.യുടെയും പ്രോട്ടീനുകളുടെയും തീരെച്ചെറിയ ഘടകങ്ങള്‍ അര്‍ബുദമുഴകളില്‍നിന്ന് രക്തത്തിലെത്താറുണ്ട്. അര്‍ബുദബാധിതരില്‍ പതിവായി ഉയര്‍ന്നുകാണാറുള്ള ഉത്പരിവര്‍ത്തനം സംഭവിച്ച 16 ജീനുകളുടെയും എട്ടുപ്രോട്ടീനുകളുടെയും സാന്നിധ്യമാണ് കാന്‍സര്‍സീക്ക് നിരീക്ഷിച്ചത്. രണ്ടിന്റെയും സാന്നിധ്യം അറിയാമെന്നതാണ് കാന്‍സര്‍സീക്കിന്റെ പ്രത്യേകതയെന്ന് ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച 'നേച്ചര്‍' മാസിക പറയുന്നു. അണ്ഡാശയം, കരള്‍, ഉദരം, പാന്‍ക്രിയാസ്, ദഹനേന്ദ്രിയം, വന്‍കുടല്‍, ശ്വാസകോശം, സ്തനം എന്നിവിടങ്ങളില്‍ അര്‍ബുദം പ്രഥമഘട്ടത്തിലുള്ള 1,005 പേരുടെ രക്തമാണ് പരിശോധിച്ചത്. പരിശോധനയില്‍ 70 ശതമാനം പേരുടെയും രോഗബാധ കണ്ടെത്തി.
രോഗബാധ നേരത്തേ കണ്ടെത്തിയാല്‍ മരണനിരക്ക് കുറയ്ക്കാന്‍ ആവുമെന്നാണ് പ്രതീക്ഷയെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ഡോ. ക്രിസ്റ്റ്യന്‍ ടൊമാസെറ്റി പറഞ്ഞു. അര്‍ബുദബാധ ഉറപ്പാക്കിയിട്ടില്ലാത്തവരില്‍ കാന്‍സര്‍സീക്ക് നടത്താനുള്ള നീക്കത്തിലാണ് ടൊമാസെറ്റിയും സംഘവും. കാന്‍സര്‍സീക്കിന്റെ ചെലവ് ഒരാള്‍ക്ക് 500 ഡോളറില്‍ (31,927 രൂപ) താഴെയേ വരൂവെന്നും ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു.
https://www.facebook.com/Malayalivartha