ഫോക്സ് വാഗനും ബി.എം.ഡബ്ല്യുവും വിവാദത്തിൽ; പരീക്ഷണം തിരിച്ചടിയായതോടെ കമ്പനികളുടെ ക്ഷമാപണം

മനുഷ്യരിലും കുരങ്ങുകളിലും ഡീസല്‍ പുക ശ്വസിപ്പിച്ച് നടത്തിയ പരീക്ഷണത്തിന് സാമ്പത്തിക പിന്തുണ നല്‍കിയ ലോകത്തെ ഏറ്റവും വലിയ കാര്‍ നിർമ്മാതാക്കളായ ഫോക്സ് വാഗനും ബി.എം.ഡബ്ല്യുവും വിവാദത്തിൽ കുടുങ്ങിയതായാണ് പുതിയ റിപ്പോർട്ടുകൾ.
ഫോക്സ് വാഗന്‍, ബി.എം.ഡബ്ല്യു, ഡെയ്മലര്‍ എന്നീ കമ്പനികളുടെ സാമ്പത്തിക പിന്തുണയോടെ 2014-ല്‍ യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പ് ഓണ്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്ത് (ഇ.യു.ജി.ടി) 10 കുരങ്ങുകളെ ഉപയോഗിച്ച് ഡീസല്‍ പുക പരീക്ഷണം നടത്തിയിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാർത്തകൾ പുറത്തു വന്നതോടെ വൻ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നിരിക്കുന്നത്.
കുരങ്ങുകളെ മാത്രമല്ല 25 മനുഷ്യരിലും പരീക്ഷണം നടത്തിയിരുന്നതായി ജര്‍മന്‍ പത്രം സ്യൂഡ്തോയ്ച്ചെ സെയ്തുംങിന്റെ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. ഡീസല്‍ പുകയിലുള്ള വിഷകാരിയായ നൈട്രജന്‍ ഓക്സൈഡ് ശ്വസിപ്പിച്ച് അത് മനുഷ്യരിലും കുരങ്ങുകളിലുമുണ്ടാക്കുന്ന മാറ്റങ്ങള്‍ പഠിക്കുന്നതിനായുള്ളതായിരുന്നു പരീക്ഷണം.
എന്നാൽ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഹാനികരമായ ഒരു പ്രവൃത്തിയിലും ഉള്‍പ്പെട്ടിട്ടില്ലെന്നും ഇ.യു.ജി.ടി.യുടെ പരീക്ഷണരീതി തെറ്റാണെന്ന് ബോധ്യമുണ്ടെന്നും സംഭവത്തില്‍ മാപ്പു ചോദിക്കുന്നതായും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















