കനത്ത മഴ ആഗസ്റ്റ് 15 വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; 8 ജില്ലകളിലെ പ്രഖ്യാപിച്ച റെഡ് അലർട്ട് നീട്ടി; മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന് ദുരന്തനിവാരണ സേന

സംസ്ഥാനത്ത് മഴക്ക് നേരിയ ശമനം ഉണ്ടായെങ്കിലും ശക്തമായ കാറ്റിനും മഴക്കുമുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതേസമയം ആഗസ്റ്റ് 15 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 11 ,12 ,15 തിയതികളിൽ ശക്തമായ മഴയ്ക്കും 13 ,14 തിയതികളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
ഇതോടെ സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് സംസ്ഥാന ദുരന്തനിവാരണ സേന പ്രഖ്യാപിച്ചിരിക്കുകയാണ്. വയനാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം ആഗസ്റ്റ് 12ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കിയിലും വയനാട്ടിലുമുള്ള ചില പ്രദേശങ്ങളിൽ 14 വരെ കനത്ത മഴ തുടരും. മറ്റു ജില്ലകളിലും ഒറ്റപ്പെട്ട മഴയുണ്ടാകുവാനും സാധ്യതയുണ്ട്.
തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട്, ഇടുക്കി ജില്ലകളിൽ ആഗസ്റ്റ് 14 വരെ റെഡ് അലർട്ടും തുടർന്ന് മഴയുടെ ശക്തികുറയുമെന്നതിനാൽ 15ന് ഒാറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ആഗസ്റ്റ് 13 വരെ റെഡ് അലർട്ടും 15 ന് ഒാറഞ്ച് അലർട്ടും നിലനിൽക്കും. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ നാല് ജില്ലകളില്‍ ഓഗസ്റ്റ് 12 വരെ റെഡ് അലര്‍ട്ടും ഓഗസ്റ്റ് 14 വരെ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന് അധികൃതർ നിർദ്ദേശം നൽകി.
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 55കിലോമീറ്റർ വേഗതയിൽ കാറ്റ് ശക്തിപ്പെടും. ഇൗ സാഹചര്യത്തിൽ കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ ശക്തമായ കരക്കാറ്റും രൂപപ്പെടുമെന്നതിനാൽ എല്ലാവരും ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha

























