ഞങ്ങളാരും ഇങ്ങനൊള്ളോരെ ജൻറിൽ മാനെന്നു പറയാറില്ല, നിങ്ങളങ്ങനെയാണെന്നു വെച്ചാൽ ആയിക്കോ ; രാഹുല്‍ ഈശ്വറിനെ ശക്തമായ ഭാഷയിൽ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതിയുടെ ചരിത്ര പ്രധാനമായ വിധി വന്നതിന് ശേഷം വിധിയെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് ശക്തമായി വാദിക്കുന്ന തന്ത്രികുടുംബത്തിലെ അംഗമായ രാഹുല്‍ ഈശ്വറിനെ ശക്തമായ ഭാഷയിൽ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. പരിഷ്കാരിയെന്ന മട്ടിൽ പ്രത്യക്ഷപ്പെടുന്ന അറുപഴഞ്ചനായ ഒരു വക്കീലാണ് 'രാഹുലീശ്വർ എന്ന് ശാരദക്കുട്ടി അഭിപ്രായപ്പെടുന്നു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ശാരദക്കുട്ടി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.
ഫേസ്ബുക്‌പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ ;
പരിഷ്കാരത്തിന്റെ കോട്ടിലും സൂട്ടിലും വന്നിരിക്കുന്ന തന്ത്രശാലിയായ പിന്തിരിപ്പൻ രാഹുൽ ഈശ്വറിന്റെ ഓരോ കോലംകെട്ട് കാണുമ്പോഴും എനിക്കോർമ്മ വരുന്ന ഒരു ഡയലോഗുണ്ട്.
"ഇങ്ങനത്തെ വഷളത്തങ്ങളാണ് ജന്റിൽമാന്റെ ലക്ഷണം ന്നു വെച്ചാൽ ജന്റിൽമാൻ തന്ന്യാ. പക്ഷേ ഞങ്ങളാരും - സ്ത്രീകളാരും തന്നെ ഈ കൂട്ടരെ 'പതാക'ക്കാരെ നല്ലാളുകളാ,ജന്റിൽമാനാന്നു പറയില്ല."
1948 ൽ നമ്പൂതിരിസ്ത്രീകളെഴുതി അവർ തന്നെ അവതരിപ്പിച്ച തൊഴിൽ കേന്ദ്രത്തിലേക്ക് എന്ന നാടകത്തിലാണ്, സവർണ്ണ നവോത്ഥാനവുമായി ബന്ധപ്പെട്ട അന്നത്തെ മറ്റൊരു രചനയിലും പ്രശ്നവത്കരിക്കപ്പെടാത്ത ഈ പരാമർശമുള്ളത്. പുരോഗതിക്കു തുരങ്കം വെക്കുന്ന 'പതാക'ക്കാർക്കെതിരെയുള്ള ആദ്യ മുന്നറിയിപ്പായിരുന്നു ഇത്.
പരിഷ്കാരിയെന്ന മട്ടിൽ പ്രത്യക്ഷപ്പെടുന്ന അറുപഴഞ്ചനായ ഒരു വക്കീലാണതിലെ 'രാഹുലീശ്വർ'. ഇംഗ്ലീഷൊക്കെ അറിയാം. അയാൾ രാവിലെ വാളും പരിചയുമെടുത്ത് പയറ്റു പരിശീലിക്കുന്നു. പുരോഗമന ചിന്തയും സ്വാതന്ത്ര്യബോധവുമുള്ള ഭാര്യ ചോദിക്കും
"ദേയ്.. ഇതെന്താണ് ഈ വാളും പരിചേം ഒക്യായിട്ട്?"
വക്കീൽ: "ഇതാണ് ആറെസ്സെസ്സ്. അതിന്റെ വാളണ്ടിയർ പരിശീലകനാ.. കേട്ടിട്ടില്ലേ രാഷട്രീയ സ്വയം സേവക് സംഘമെന്ന്.. "
അയാളെയും പഴമയുടെ ചിതലരിച്ചു കഴിഞ്ഞ തറവാടും വിട്ടിട്ടാണ് തന്റെ സ്വാതന്ത്ര്യവുമെടുത്തു കൊണ്ട് ദേവകി ഇറങ്ങിപ്പുറപ്പെട്ടത്.ദേവകി പറഞ്ഞതേ എനിക്കും പറയാനുള്ളു. ഞങ്ങളാരും ഇങ്ങനൊള്ളോരെ ജൻറിൽ മാനെന്നു പറയാറില്ല. നിങ്ങളങ്ങനെയാണെന്നു വെച്ചാൽ ആയിക്കോ.
(Rടട എന്നത് നാടകത്തിലെ പരാമർശമാണ്.രാഹുൽ പിന്തുടരുന്ന അഴുകിയ ബ്രാഹ്മണ ബോധമെന്നു തന്നെ അതിന്റെ അർഥം)
https://www.facebook.com/Malayalivartha
























