ഒരു വശത്ത് ശബരിമല വിവാദം മറുവശത്ത് പ്രളയം... അയ്യപ്പ കോപം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ പലരും പല അഭിപ്രായങ്ങളുമായാണ് രംഗത്ത് വന്നത്. കഴിഞ്ഞ മാസം കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തിന് കാരണം അയ്യപ്പകോപമാണെന്നും യുവതികള്‍ ശബരിമല ക്ഷേത്രത്തില്‍ കയറാന്‍ പാടില്ലെന്നും 41 ദിവസത്തെ ഭജനമിരുന്നു വേണം മല ചവിട്ടാനെന്നുമൊക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യങ്ങൾ. ആര്‍ക്കും പമ്പയാറ് കടന്നു പോകാന്‍ കഴിയാത്തതും നിറപുത്തരിക്കും ഓണപൂജക്കും ശബരിമലയില്‍ ശാന്തിക്കാരന്‍ മാത്രമായതും പാലം പോലും മുങ്ങിപ്പോയതുമെല്ലാം അപകട സിഗ്‌നലായാണ് അവര്‍ പറഞ്ഞിരുന്നത്. അതിനാല്‍ സ്ത്രീ നിയന്ത്രണം എടുത്ത് കളഞ്ഞ സുപ്രീംകോടതി വിധിക്കെതിരെ ഹൈന്ദവ വിശ്വാസികളില്‍ ഭൂരിപക്ഷവും എതിര്‍ക്കുന്നു.
1979ലെ വെള്ളപ്പൊക്കത്തില്‍ ശബരിമലയിലേക്ക് ഭക്തര്‍ക്ക് പോകാന്‍ കഴിഞ്ഞിരുന്നു. 99ലെ (കൊല്ലവര്‍ഷം 1099) വലിയ വെള്ളപ്പൊക്കത്തിലും അതിനു വിഘാതമുണ്ടായിരുന്നില്ലന്നും തന്വംഗി തമ്പുരാട്ടി ഈ മാസം ആദ്യം പറഞ്ഞിരുന്നു. 1924ലെ വെള്ളപ്പൊക്കം ഭീകരമായിരുന്നു. മുറ്റം വരെ വെള്ളമെത്തിയപ്പോള്‍ പേടിച്ചു പോയി. 'പേടിക്കണ്ട' എന്ന് ആരോ പറഞ്ഞതായി ഉളളില്‍ കേട്ടു. ഇത്തവണയും ആ ഉള്‍വിളി ഉണ്ടായതായും തന്വംഗി പറയുന്നു. ഏറ്റവും അവസാനം ശബരിമലയില്‍ നടന്ന ദേവപ്രശ്‌നത്തിലും പമ്പയാറ് ഗതിമാറി ഒഴുകുമെന്ന് കണ്ടിരുന്നുവെന്നും അതിന് പരിഹാരമായി പൂജകള്‍ ചെയ്തിരുന്നുവെങ്കിലും പ്രളയം ഉണ്ടായെന്നും അവര്‍ പറഞ്ഞിരുന്നു. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അയ്യപ്പകോപമാണ് പ്രളയത്തിനു കാരണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.
1990ലെ ഒരു പത്രത്തിലെ ചിത്രമാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചൊല്ലി 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് വഴിവച്ചത്. 2006 ൽ സുപ്രീംകോടതിയിലെത്തിയ കേസിൽ 12 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. ദേവസ്വം കമ്മീഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്ത് വെച്ച് നടത്തുന്നതിന്‍റെ ചിത്രം 1990 ഓഗസ്റ്റ് 19ന് ഒരു ദിനപത്രങ്ങളിൽ വന്നിരുന്നു. ഈ ചിത്രമാണ് കാൽനൂറ്റാണ്ട് പിന്നിട്ട ശബരിമല സ്ത്രീ പ്രവേശന കേസിന്‍റെ തുടക്കം. ചങ്ങനാശേരി സ്വദേശിയായ എസ്. മഹേന്ദ്രൻ ഈ ചിത്രം ഉൾപ്പെടുത്തി കേരള ഹൈക്കോടതിക്ക് 1990 സെപ്റ്റംബര്‍ 24ന് ഒരു പരാതി അയച്ചു.
ശബരിമലയിൽ ചിലര്‍ക്ക് വി.ഐ.പി പരിഗണനയാണെന്നും യുവതികൾ ശബരിമലയിൽ കയറുന്നു എന്നുമായിരുന്നു പരാതിയിലെ ആരോപണം. ഈ പരാതി ഭരണഘടനയുടെ 226-ാം അനുഛേദപ്രകാരം റിട്ട് ഹര്‍ജിയായി പരിഗണിക്കാൻ കേരള ഹൈക്കോതി ജസ്റ്റിസുമാരായ കെ.പരിപൂര്‍ണൻ, കെ.ബി.മാരാര്‍ എന്നിവര്‍ തീരുമാനിച്ചു. 1991 ഏപ്രിൽ 5ന് ശബരിമലയിലെ സ്ത്രീപ്രവേശനം നിരോധിച്ചുകൊണ്ട് ഹൈക്കോടതി വിധി പറഞ്ഞു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ആചാരങ്ങൾക്കും വിശ്വാസത്തിനും എതിരാണെന്നും അത് ഭരണഘടന വിരുദ്ധമാണെന്നും വിധിയിൽ പറഞ്ഞു.
ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജികളൊന്നും പിന്നീട് ഉണ്ടായില്ല. 15 വര്‍ഷത്തിന് ശേഷം 2006ലാണ് യംങ് ലോയേഴ്സ് അസോസിയേഷൻ ശബരിമലയിലെ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹര്‍ജി നൽകുന്നത്. സുപ്രീംകോടതിയിലെ ജസ്റ്റിസ് അരജിത് പസായത്ത്, ജസ്റ്റിസ് ആര്‍.വി.രവീന്ദ്രൻ അങ്ങനെ പല കോടതികളിലൂടെ ഈ കേസ് കടന്നുപോയി. 2017ൽ ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ കോടതിയിലേക്ക് എത്തിയതോടെയാണ് ശബരിമല കേസിൽ വഴിത്തിരിവ് ഉണ്ടാകുന്നത്.
കേസിൽ ഭരണഘടനപരമായ ചോദ്യങ്ങളുണ്ടെന്ന് ജസ്റ്റിസ് ദീപക് മിശ്രയുടെ കോടതി കണ്ടെത്തി. 2017 ഒക്ടോബര്‍ 13ന് അഞ്ച് ചോദ്യങ്ങളോടെ ശബരിമല കേസ് ജസ്റ്റിസ് ദീപക് മിശ്ര ഭരണഘടന ബെഞ്ചിലേക്ക് വിട്ടു. എട്ട് ദിവസം തുടര്‍ച്ചയായി വാദം കേട്ട് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ശബരിമല കേസ് വിധി പറയാൻ മാറ്റിവെച്ചത്. സുപ്രീംകോടതി വിധി സംബന്ധിച്ച് ദേവസ്വംബോര്‍ഡ് പ്രസിഡന്റിന് വ്യക്തിപരമായി പല നിലപാടുകളും ഉണ്ടാകും അതല്ല സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീപ്രവേശനത്തില്‍ ദേവസ്വം പ്രസിഡന്റിന്റെ നിലപാട് ശരിയല്ല. സര്‍ക്കാര്‍ വിധിക്കൊപ്പമാണ്. വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നത്. സര്‍ക്കാരും നല്‍കില്ല. സ്ത്രീകള്‍ മലകയറാന്‍ തയ്യാറായി വന്നാല്‍ തടയാനാകില്ല. റിവ്യൂ ഹര്‍ജി സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല. തന്നെ കണ്ട് ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത് ആശയക്കുഴപ്പമുണ്ടാക്കി. അതുകൊണ്ടാണ് വ്യക്തത വരുത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി നിലപാടിനെതിരെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം.പത്മകുമാര്‍ പരസ്യനിലപാട് എടുത്തിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി അദ്ദേഹത്തെ ശാസിച്ചിരുന്നു. അക്കാര്യം പ്രസിഡന്റ് പരസ്യമായി അംഗീകരിക്കുകയും തന്നെ ശാസിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് പറയുകയും ചെയ്തു. കോടതി വിധിയെ തുടര്‍ന്ന് പത്മകുമാര്‍ പന്തളം കൊട്ടാരം സന്ദര്‍ശിക്കാന്‍ കഴിഞ്ഞ ദിവസം ചെന്നപ്പോള്‍ ഭക്തജനങ്ങള്‍ കരിങ്കൊടി കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha



























