തൊടുപുഴയിൽ എസ് എഫ് ഐക്കാരെ അടിച്ചോടിച്ച് നാമജപയാത്ര; ഒടുവിൽ തല്ലുംകിട്ടി സിപിഎമ്മിന് ക്ഷീണവും...

എണ്ണൂറോളം പേർ പങ്കെടുത്ത നാമപജാപയാത്ര അലങ്കോലപ്പെടുത്താനെത്തിയ പതിനഞ്ച് പേരടങ്ങുന്ന എസ് എഫ്ഐക്കാരെ അടിച്ചോടിച്ച് നാമജപ സംഘം. ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ തൊടുപുഴയിൽ വിശ്വാസികളുടെ പ്രതിഷേധത്തിനിടെയായിരുന്നു സംഘർഷം.
വൈകിട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ നാമജപ യാത്രയിൽ നൂറുകണക്കിനു സ്ത്രീകൾ ഉൾപ്പെടെ എണ്ണൂറോളംപേർ പേർ പങ്കെടുത്തു. ശരണംവിളികളുമായാണു വിശ്വാസികൾ പ്രതിഷേധ പ്രകടനത്തിൽ അണിനിരന്നത്. പ്രകടനം പ്രൈവറ്റ് ബസ് സ്റ്റാൻഡ് ചുറ്റി തിരികെ ഗാന്ധി സ്ക്വയറിൽ സമാപിച്ചു. ഇതിനിടെ എസ്എഫ്ഐ പ്രവർത്തകരുടെ പ്രകടനം എത്തിയത് സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി.
ശരണംവിളികൾ മാത്രമായി വിശ്വാസികൾ നടത്തിയ പ്രകടനം മണക്കാട് കവലയിൽ എത്തിയപ്പോൾ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തു നിന്നു പ്രകടനമായി എത്തിയ പതിനഞ്ചോളം പേർ വരുന്ന എസ്എഫ്ഐ പ്രവർത്തകരുമായാണ് സംഘർഷം ഉണ്ടായത്. കർഷക സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യവുമായി എത്തിയ പ്രവർത്തകരെ മണക്കാട് ബൈപാസ് റോഡിലേക്ക് പൊലീസ് മാറ്റി നിർത്തി.
ഇതിനിടെ ഇവരിൽ ചിലർ നടത്തിയ മുദ്രാവാക്യം വിളിയുടെ പേരിലാണ് ഹിന്ദു സംഘടനാ പ്രവർത്തകരുമായി ഉന്തും തള്ളും ഉണ്ടായത്. സംഘർഷം രൂക്ഷമാകുന്നതിനിടെ കൂടുതൽ പേർ എത്തിയതോടെ പൊലീസും നേതാക്കളും ചേർന്ന് പ്രവർത്തകരെ പിന്തിരിപ്പിച്ചതിനാലാണ് അനിഷ്ട സംഭവങ്ങൾ ഒഴിവായത്. ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ വനിതകൾ മാത്രം പങ്കെടുക്കുന്ന പ്രകടനം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
https://www.facebook.com/Malayalivartha



























