രഹ്‌ന ഫാത്തിമയെയും കവിതയെയും സുരക്ഷാ കവചമൊരുക്കി സന്നിധാനത്തേക്ക് കൊണ്ടു പോയതിനു പിന്നാലെ പൊലീസിന് എതിരെ ആരോപണം ശക്തം; സംസ്ഥാന ഇന്റലിജൻസിന്റെ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും വേണ്ടപോലെ ഇടപെടാൻ പൊലീസിന് ആയില്ലെന്ന് റിപ്പോർട്ടുകൾ

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന പൊലീസിന് വീഴ്ച. സംസ്ഥാന ഇന്റലിജൻസിന്റെ മുന്നറിയുപ്പുകൾ ലഭിച്ചിട്ടുപോലും വേണ്ട വിധത്തിലുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിലും തുടർനടപടിയെടുക്കുന്നതിലും സേനയെ വിന്യസിക്കുന്നതിലുമാണ് പൊലീസ് വീഴ്ച വരുത്തിയത്.ഇന്നലെ 2 യുവതികളായ രഹ്‌ന ഫാത്തിമയും മോജോ ടി വി ലേഖിക കവിത ജെക്കാലയെയും സന്നിധാനം വരെ വൻസുരക്ഷയിൽ കൊണ്ടുപോയ അതേ വേഗത്തിൽ മലയിറക്കേണ്ടി വന്നത് ഏകോപനമില്ലായ്മക്കുള്ള ഉദാഹരണമായി മാറി.കൂടാതെ പിന്നീടെത്തിയ യുവതിക്കു സുരക്ഷ നൽകാൻ കഴിയില്ലെന്നു പറയേണ്ടി വന്ന ഗതികേടും പൊലീസിനുണ്ടായി.ആദ്യം മുതൽ തന്നെ സർക്കാർ സുപ്രീം കോടതി വിധി എന്തു വില കൊടുത്തും നടപ്പാക്കണമെന്ന ശക്തമായ നിലപാടിലായിരുന്നു . ഇക്കാര്യം പൊലീസിലെ ഉന്നതരെയും അറിയിച്ചിരുന്നു.
എന്നാൽ, ഇതിന്റെ പ്രത്യാഘാതം എത്രത്തോളം ഉണ്ടാകുമെന്നു വിലയിരുത്തുന്നതിൽ സർക്കാർ പരാജയപ്പെടുകയായിരുന്നു.ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചർച്ച നടത്താതിരുന്നതും ക്ഷേത്രം അടച്ചിടേണ്ടി വരുമെന്ന തന്ത്രിയുടെ മുന്നറിയിപ്പും പൊലീസിനെ ആകെ പ്രതിസന്ധിയിലാക്കി. നേരത്തെ യുവതി പ്രവേശന വിഷയത്തിൽ ഇന്റലിജൻസ് ഒരുവിഭാഗം ബോധപൂർവം പ്രശ്നമുണ്ടാക്കുമെന്നും വർഗീയ ലഹളയിലേക്കു കാര്യങ്ങൾ എത്തിക്കുമെന്നും റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പുറമെ നട തുറക്കുന്നതിന്റെ തലേന്നു മുതൽ സ്വീകരിക്കേണ്ട നടപടികളും നിർദേശിച്ചു. കാനന പാതയിൽ ബലപ്രയോഗം നടത്തിയാൽ തിക്കിലും തിരക്കിലും വൻ ദുരന്തം ഉണ്ടാകുമെന്നും ഇന്റലിജൻസ് പല ദിവസങ്ങളിലായി നൽകിയ റിപ്പോർട്ടുകളിൽ വ്യക്തമാക്കി.
സംഘടനയുടെ ലേബലില്ലാതെ ആളെ കൂട്ടി പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചിലരുടെ പേരും കൈമാറി. കൂടാതെ , ചിലരുടെ ഫോൺ സംഭാഷണവും വാട്സാപ് സന്ദേശങ്ങളും പൊലീസ് നിരീക്ഷിച്ചിരുന്നു. എന്നാൽ നിലയ്ക്കലും സന്നിധാനത്തും തുടക്കത്തിൽ ആവശ്യത്തിനു പൊലീസിനെ വിന്യസിക്കുന്നതിൽ ഉന്നതരുടെ കണക്കുകൂട്ടൽ പിഴച്ചു. വനിതാ മാധ്യമപ്രവർത്തകർക്കു നേരെ കയ്യേറ്റം ഉണ്ടായതോടെയാണ് ഐജിമാരുടെ സംഘത്തെയും കൂടുതൽ സേനയും വിന്യസിച്ചത്.
https://www.facebook.com/Malayalivartha






















