നാലുമണിക്കൂറോളം രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ രണ്ടു യുവതികളുടെ ശബരിമല പ്രവേശനം രക്തം ചീന്താതെ പര്യവസാനിച്ചതോടെ ഐ ജി ശ്രീജിത്തിന് തല്ലും തലോടലും; വിശ്വാസികളുടെ വികാരം ഉൾക്കൊണ്ട് സന്നിധാനത്തിന്റെ തിരുനടയില്‍ ഭക്തരെ പ്രകോപിപ്പിക്കാതിരുന്ന ശ്രീജിത്ത് എല്ലാവരുടെയും ആദരവ് പിടിച്ചു പറ്റി: ചുംബന സമര നായിക രഹന ഉള്‍പ്പടെയുള്ള യുവതികള്‍ക്ക് പോലീസ് വേഷം നല്‍കിയതിന് പ്രതിഷേധവുമായി രാഷ്ട്രീയ നേതാക്കളും

ശബരിമലയില്‍ ഇന്നലെ നടന്നത് കലാപത്തിനുള്ള നീക്കമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിരുന്നു. ഇതിനിടയില്‍ കോടതിവിധി നടപ്പിലാക്കാനായി നാലുമണിക്കൂറോളം ആശങ്കയുടെ ഉദ്യോഗ മുനയില്‍ നിര്‍ത്തി ശബരിമല നടപന്തല്‍ വരെ യുവതികളുമായി എത്തിയ ഐ.ജി ശ്രീജിത്തിന് പല കോണുകളില്‍ നിന്നും വിമര്‍ശനവും അഭിനന്ദനവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഒരുകൂട്ടര്‍ ഐ .ജിയുടെ നടപടികളില്‍ ദുരൂഹത ആരോപിക്കുമ്പോള്‍ കോടതി വിധി നടപ്പാക്കുക സാധ്യമല്ലെന്ന് തെളിയിക്കുകയാണ് ഐ.ജി ചെയ്തതെന്ന് മറ്റൊരുകൂട്ടര്‍ വാദിക്കുന്നു. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പമ്പ മുതല്‍ സന്നിധാനം വരെ വഴികള്‍ പരിശോധിച്ച് പ്രതിഷേധമില്ലെന്ന് ഉറപ്പാക്കി രണ്ടു യുവതികള്‍ക്കുമായി എണ്‍പതിലേറെ വരുന്ന പൊലീസ് സംഘത്തിന്റെ അകമ്പടിയില്‍ സന്നിധാനത്ത് എത്തിക്കുകയായിരുന്നു.
ഹൈദരാബാദ് സ്വദേശിയായ കവിതയെ പൊലീസ് ഉപയോഗിക്കുന്ന സുരക്ഷ ജാക്കറ്റും ഹെല്‍മറ്റും അണിയിച്ചാണ് മല കയറ്റിയത്. ഇവര്‍ക്കൊപ്പമെത്തിയ രഹ്‌ന ഇരുമുടിക്കെട്ടുപോലെയൊന്ന് കൈവശം കരുതിയാണ് മല കയറിയത്. പൊലീസ് ജാക്കറ്റുകള്‍ യുവതിയെ അണിയിച്ചത് കുറ്റകരമാണെന്ന് വിമര്‍ശനമുയര്‍ന്നു. പൊലീസ് വേഷം ധരിപ്പിച്ചവര്‍ക്കെതിരെയും ധരിച്ച യുവതിക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. പൊലീസ് വേഷമണിയല്‍ ആള്‍മാറാട്ടമാണെന്ന് ചൂണ്ടിക്കാട്ടുന്നു.
ഇത്ര സന്നാഹത്തോടെ യുവതികളെ സന്നിധാനത്ത് എത്തിച്ചത് എന്തിനെന്നായിരുന്നു ഒരുകൂട്ടരുടെ വിമര്‍ശനം. സന്നിധാനത്ത് എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടെങ്കില്‍ അത് സര്‍ക്കാറിനെതിരെ ആയുധമായി മാറുമായിരുന്നുവെന്ന് ഇക്കൂട്ടര്‍ പറയുന്നു. അത്തരം സാഹചര്യം ഒരുക്കുകയെന്ന ഗൂഢലക്ഷ്യം ഐ.ജിക്കുണ്ടായിരുന്നുവെന്നാണ് വിമര്‍ശനം.
സമരക്കാരുമായി ഏറ്റുമുട്ടുക സര്‍ക്കാര്‍ നയമല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതോടെയാണ് ഐ.ജി തന്റെ ഉദ്യമത്തില്‍നിന്ന് പിന്തിരിഞ്ഞതെന്നാണ് ഇവര്‍ കരുതുന്നത്. ഇത്തരം സാഹസത്തിന് പൊലീസ് തയാറായില്ലെങ്കില്‍ കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാറും പൊലീസും ഒന്നും ചെയ്തില്ലെന്ന വിമര്‍ശനത്തിന് കാരണമാകുമായിരുന്നുവെന്നും വാദമുണ്ട്.
ഭക്തരുടേത് കടുത്ത പ്രതിഷേധമാണെന്നും അത് മറികടന്ന് യുവതികള്‍ക്ക് ക്ഷേത്രദര്‍ശനം ഒരുക്കുക അസാധ്യമാണെന്നും ഐ.ജി തെളിയിക്കുകയായിരുന്നു. ഐ.ജി പുലര്‍ത്തിയ നയതന്ത്രപരമായ ഇടപെടലാണ് സന്നിധാനത്ത് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതെ പ്രശ്‌നം പരിഹരിച്ചതെന്നും വിലയിരുത്തപ്പെടുന്നു. ചെങ്ങറ സമരഭൂമിയില്‍നിന്ന് സമരക്കാരെ ഒഴിപ്പിക്കാന്‍ ഹൈകോടതി ഉത്തരവിട്ടെങ്കിലും രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് കണ്ടാണ് ഉത്തരവ് നടപ്പാക്കുന്നതില്‍നിന്ന് പൊലീസ് പിന്തിരിഞ്ഞതെന്നും സമാന നടപടിയാണ് ഇവിടെ ഐ.ജി ശ്രീജിത് സ്വീകരിച്ചതെന്നും പറയുന്നു.
https://www.facebook.com/Malayalivartha






















