മണിക്കൂറുകൾ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ ശബരിമല യുവതീ പ്രവേശനം നടപ്പിലാക്കാൻ ശ്രമിച്ച പോലീസിനെ കുടുക്കിയത് ആ മൂന്ന് കാര്യങ്ങൾ

മണിക്കൂറുകൾ നീണ്ട നാടകീയ രംഗങ്ങൾക്കായിരുന്നു ഇന്നലെ ശബരിമല സാക്ഷ്യം വഹിച്ചത്. കവിത ജക്കാലയെന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമയും പോലീസ് അകമ്പടിയോടെ മലകയറാന്‍ തുടങ്ങിയ വാര്‍ത്ത ഞെട്ടലോടെയായിരുന്നു കേരളം കേട്ടത്. പുലര്‍ച്ചെ 6.50 ഓടെയായിരുന്നു വന്‍ പോലീസ് സംഘത്തിന്റെ സുരക്ഷയില്‍ യുവതികള്‍ മലകയറി തുടങ്ങിയത്. ഒടുവില്‍ നടപന്തലിലുണ്ടായ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവർക്കും തിരിച്ച് പോകേണ്ടിവന്നു.
ശബരിമലിയില്‍ ആക്ടിവിസ്റ്റുകളായ യുവതി എത്തിയത് ചില ഗൂഡാലോചനയുടെ ഭാഗമായാണെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. വൻ കലാപത്തിന് ഇടയാക്കിയേക്കാവുന്ന സംഭവം സർക്കാരിന്റെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവാകുകയായിരുന്നു.
കോടതിവിധി നടപ്പിലാക്കാനായി യുവതികളുമായി പോലീസ് ശബരിമല നടപന്തല്‍ വരെ എത്തിയെങ്കിലും ക്ഷേത്രനട കയറ്റാനാകാതെ പൊലീസിനെ പ്രതിരോധത്തിലാക്കിയത് 3 കാര്യങ്ങൾകൊണ്ടായിരുന്നു. സന്നിധാനത്ത് പുലർച്ചെമുതൽ കനത്ത മഴ ഉണ്ടായിരുന്നതോടെ സംഘടിതമായ പ്രതിഷേധം ഉണ്ടാവില്ലെന്ന് പോലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചായിരുന്നു അഞ്ഞൂറിലധികം അയ്യപ്പ ഭക്തരുടെ ശരണം വിളികൾ മുഴങ്ങാൻ തുടങ്ങിയത്.
ഇവരെ ബലം പ്രയോഗിച്ചു മാറ്റി യുവതികളെ കയറ്റുന്നത് വലിയ ഭവിഷ്യത്തുണ്ടാക്കുമെന്ന് ഉന്നത പൊലീസ് ഓഫിസർമാർക്കു ബോധ്യപ്പെട്ടതോടെ അനുരഞ്ജന ചർച്ചകൾക്കുള്ള നീക്കമായി. യുവതീപ്രവേശമുണ്ടായാൽ നട അടച്ചു മലയിറങ്ങുമെന്ന തന്ത്രി രാജീവരുടെ നിലപാട് നിർണായകമായി. തന്ത്രി തന്നെ ഇക്കാര്യം അറിയിച്ചതോടെ പൊലീസ് വെട്ടിലായി.
തന്ത്രിയുടെയും മേൽശാന്തിയുടെയും പരികർമ്മികൾ ഒന്നടങ്കം പതിനെട്ടാം പടിക്ക് കാവൽ തീർത്തു പതിനെട്ടാം പടിക്ക് മുന്നിൽ ശരണം വിളികളുമായി ഇരുന്നു. ദർശനത്തിനെത്തിയ അയ്യപ്പൻമാരും ഇതിനൊപ്പം ചേർന്നു.ആചാരം ലംഘിച്ചു യുവതികളെ സന്നിധാനത്തിൽ കയറ്റിയാൽ ക്ഷേത്രനട അടച്ചിടുമെന്നും ദേവസ്വം ബോർഡിനു വേണമെങ്കിൽ മേൽശാന്തിയെ ഉപയോഗിച്ചു പൂജകൾ തുടരാമെന്ന് തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കിയതോടെ പ്രതിഷേധം മറ്റൊരു തലത്തിലേയ്ക്ക് നീങ്ങുകയും സുരക്ഷാ ഉദ്യോഗസ്ഥർ നിസ്സഹായരാവുകയും ചെയ്യുന്ന കാഴ്ചയായിരുന്നു.
ഒടുവിൽ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ യുവതികൾക്ക് തിരിച്ചിറങ്ങേണ്ടി വരുകയായിരുന്നു. യുവതികളെ സുരക്ഷിതമായി താഴെയിറക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമെന്നും, വീടുവരെ ശക്തമായ സുരക്ഷയിൽ എത്തിക്കാമെന്ന പൊലീസിന്റെ ഉറപ്പിലാണ് യുവതികൾ മലയിറങ്ങിയത്.
https://www.facebook.com/Malayalivartha






















