ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി ശരിയല്ല;ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കിൽ പിണറായി ചൊവ്വയിൽ പോകേണ്ടിവരും:- പ്രതിപക്ഷ നേതാവ്

ശബരിമല വിഷയത്തിൽ കണ്ടത് കേരളത്തിന്റെ മനസാണ് . അതിനാലാണ് യുവതികളെ സന്നിധാനത്ത് കയറ്റാതിരുന്നത് എന്നുള്ളത് വ്യക്തമാവുന്നത് -പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.തൊണ്ണൂറ്റി ഒൻപത് ശതമാനം വിശ്വാസികളും യുവതി പ്രവേശനത്തിന് എതിരാണ്. അത് മനസിലാക്കാൻ സർക്കാരിന് കഴിയുന്നില്ല. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കിൽ പിണറായി ചൊവ്വയിൽ പോകേണ്ടിവരും.
സുപ്രീം കോടതി വിധി ശരിയല്ലെന്ന് തന്നെയാണ് നിലപാട്, ജഡ്ജിമാരെ വിമർശിക്കുന്നില്ല. ഭരണഘടനാ ഭേദഗതിയിലൂടെ തന്നെ വിധി മറികടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിധിയുടെ ഗുണഭോക്താക്കള്‍ സ്ത്രീകളാണ്.ഇതിൽ 99 ശതമാനo പേരും വിധിക്ക് എതിരാണ്. ഇത് മനസിലാക്കാതെയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പ്രചാരണങ്ങള്‍ നടത്തുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
ഏത് മതവിഭാഗത്തിലെയും വിശ്വാസങ്ങള്‍ വ്രണപ്പെടുത്തുന്ന നടപടികള്‍ ശരിയല്ല. അതാണ് യുഡിഎഫിന്റെ നിലപാട് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുനപരിശോധന ഹർജി നൽകുമെന്ന് പ്രഖ്യാപിച്ച ദേവസ്വം ബോർഡ് നിലപാട് പരിഹാസ്യമാണ് , ഒരു നിലപാടിൽ പോലും ഉറച്ച് നിൽക്കാൻ ദേവസ്വം ബോർഡിനാകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഇക്കാര്യത്തില്‍ ബിജെപി ഒളിച്ചുകളിക്കുന്നു - ചെന്നിത്തല ആരോപിച്ചു. സിപിഎമ്മിന്റെയും ബിജെപിയുടെയും കള്ളക്കളികള്‍ തുറന്നുകാണിക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് വമ്പിച്ച പ്രചാരണ പരിപാടികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി അതേപടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. കൂടാതെ പെൺകുട്ടികൾ ചൊവ്വയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരുമാനത്തില്‍ നിന്ന് യാതൊരു കാരണവശാലും പിന്നോട്ടില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























