ശബരിമല വിഷയത്തിൽ നിലയ്ക്കലിലെ പൊലീസ് നീക്കങ്ങൾക്ക് നേതൃത്വം നൽകിയ ഐ ജി മനോജ് അബ്രഹാമിനെ കുളിപ്പിച്ചുകിടത്തുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

ശബരിമല വിഷയത്തിൽ നിലയ്ക്കലിലെ പൊലീസ് നീക്കങ്ങൾക്ക് നേതൃത്വം നൽകിയ ഐ ജി മനോജ് അബ്രഹാമിനെ അധിക്ഷേപിച്ചു ഫേസ്ബുക്കില്‍ ഭീഷണിമുഴക്കിയ ബിജെപി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാന്നൂർ സ്വദേശി അരുണിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.കോവളം ഇരുപതാം വാര്‍ഡിന്റെ ബിജെപി വൈസ് പ്രസിഡന്റ് ആണ് അരുണ്‍.നിലയ്ക്കലിലെ ലാത്തിചാർജിന് പിന്നാലെയാണ് ഇയാൾ മനോജ് എബ്രഹാമിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സമൂഹ മാധ്യമത്തിലൂടെ രംഗത്തെത്തിയത്.
ഇക്കഴിഞ്ഞ 19 നാണ് ഫേസ് ബുക്കിലൂടെ മനോജ് എബ്രഹാമിന്റെ ചിത്രത്തൊടൊപ്പം ഈ പരനാറിയെ എന്നെങ്കിലും കിട്ടും.. കുളിപ്പിച്ച് കിടത്തണം എന്ന പോസ്റ്റ്ഇയാൾ പ്രചരിപ്പിച്ചത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നേരത്തേയും ഇതുപോലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചതിനെത്തുടർന്ന് എെ.ജി. മനോജ് എബ്രഹാം അന്വേഷണം ആവശ്യപ്പെട്ടിരുന്നു.തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടുകൂടിയാണ് പോസ്റ്റിട്ട ഇയാളെ കണ്ടെത്തിയത്.
പ്രതിക്കെതിരെ ഐടി ആക്‌ട് പ്രകാരം , അസഭ്യം പറഞ്ഞതിനും കേസ് എടുത്തു.അറസ്റ്റിലായ അരുണിനെ ജാമ്യത്തിലെടുക്കാനായി ഒരു വിഭാഗം ബിജെപി പ്രവർത്തകർ സ്റ്റേഷന് മുന്നിൽ തടിച്ച് കൂടിയത് നേരിയ സംഘർഷാവസ്ഥ സൃഷ്ട്ടിച്ചു.
പൊലീസിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപകരമായ കമന്‍റുകളിടുന്നവര്‍ക്കെതിരെ പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു. മനോജ് എബ്രഹാമിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശികളായ 13 പേര്‍ക്കെതിരെയാണ് പൊലീസ് നേരത്തെ കേസെടുത്തത്.ഭീഷണി, വ്യക്തിഹത്യ, ലഹളയ്ക്ക് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് ചേര്‍ത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























