മകള്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി പ്രായമായ മാതാപിതാക്കള്‍... വീടിനു മുന്‍പില്‍ അയ്യപ്പന്റെ ചിത്രംവെച്ച് നിലവിളക്കുകൊളുത്തി ശരണം വിളിച്ച് മാപ്പ് അപേക്ഷിച്ചു

ശബരിമല വിവാദം കത്തുമ്പോള്‍ മല കയറാന്‍ ശ്രമിച്ച ബിന്ദു വീട്ടിലും നാട്ടിലും കയറാനാകാതെ അലയുകയാണ്. അതിനിടയ്ക്ക് ബിന്ദുവിന്റെ മാതാപിതാക്കള്‍ മാപ്പപേക്ഷിച്ച് രംഗത്തെത്തിയത് എല്ലാവരേയും അമ്പരപ്പിച്ചു. മകള്‍ ശബരിമലയിലേക്കു പോയത് തെറ്റാണെന്നും ഇതിനു പ്രായശ്ചിത്തമായി അയ്യപ്പനോട് മാപ്പപേക്ഷിച്ച് മലചവിട്ടുമെന്നും ബിന്ദുവിന്റെ അച്ഛനും അമ്മയും. തിങ്കളാഴ്ച ശബരിമല ദര്‍ശനത്തിനുപോയ കറുകച്ചാല്‍ സ്വദേശിനിയും ചേവായൂരിലെ അധ്യാപികയുമായ ബിന്ദുവിന്റെ അച്ഛനമ്മമാരായ കറുകച്ചാല്‍ മുഴുവന്‍കുഴി തൊട്ടിക്കല്‍ വാസുവും തങ്കമ്മയുമാണ് മാപ്പ് അപേക്ഷിച്ചത്. മകള്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി ഇരുവരും ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ വീടിനു മുന്‍പില്‍ അയ്യപ്പന്റെ ചിത്രംവെച്ച് നിലവിളക്കുകൊളുത്തി ശരണം വിളിച്ച് മാപ്പ് അപേക്ഷിക്കുകയായിരുന്നു.
ചെറുപ്പം മുതല്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിച്ചവരാണ് തങ്ങള്‍. ബിന്ദുവിന്റെ നടപടി മൂലം അയ്യപ്പഭക്തര്‍ക്കുണ്ടായ മനോവിഷമത്തിനും ബുദ്ധിമുട്ടിനും മാപ്പ് അപേക്ഷിക്കുന്നു. മകള്‍ ചെയ്ത തെറ്റ് തിരുത്തുന്നതിനായി നവംബര്‍ അഞ്ചിന് മാലയിട്ട് വ്രതമെടുത്ത് മലചവിട്ടുമെന്നും അവര്‍ പറഞ്ഞു.
വീടിന് സമീപം മുഴുവന്‍കുഴിയില്‍ നടത്തിയ നാമജപത്തിന് ബി.ജെ.പി. നേതാക്കളും പങ്കെടുത്തു.
ഏറെ ആകാക്ഷ നിറഞ്ഞതായിരുന്നു ബിന്ദുവിന്റെ ശബരിമല പ്രവേശനം. ശബരിമലയിലെത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് അതിനുള്ള സുരക്ഷ നല്‍കുമെന്നാണ് പൊലീസ് പഞ്ഞിരുന്നത്. എന്നാല്‍ ആക്ടിവിസ്റ്റുകളെ അതിന് അനുദിക്കുകയുമില്ലെന്നും വിശദീകരിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് ശബരിമല ദര്‍ശനത്തിന് അനുമതി ചോദിച്ച ബിന്ദുവും ആക്ടിവിസ്റ്റാണെന്നും മാവോയിസ്റ്റിന്റെ ഭാര്യയാണെന്നും വിശദീകരിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രനെത്തിയത്.
ഇതോടെ വീണ്ടു സന്നിധാനം കരുതലിലായി. ബിന്ദു പമ്പയിലേക്ക് തിരിച്ചെന്നും അഭ്യൂഹമെത്തി. എന്നാല്‍ ബിന്ദുവിന് കണമലയില്‍ ബസ് യാത്ര അവസാനിപ്പിക്കേണ്ടി വന്നു. ബിന്ദു ശ്രമം ഉപേക്ഷിച്ച് മടങ്ങി. കോഴിക്കോട്ട് ഊരുവിലക്കും നേരിടേണ്ടിവന്നു. ഇതിന് പിന്നാലെയാണ് ബിന്ദുവിനെ തള്ളി പറഞ്ഞ് അമ്മയുമെത്തുന്നത്.
ബിന്ദു കമല്‍ സി ചവറയുടെ ആദ്യ ഭാര്യയാണ്. ഒരു മകള്‍ ഉണ്ട്. ഭൂമിക. ഇംഗ്ലീഷ് അദ്ധ്യാപികയാണ്. ആക്ടിവിസ്റ്റാണ്. ആദ്യ ഭര്‍ത്താവില്‍ നിന്ന് മകളെ രക്ഷപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള പോരാട്ടങ്ങളില്‍ ഇടപെട്ട് വാര്‍ത്തകളിലെത്തിയ വ്യക്തിത്വമാണ് ബിന്ദു. ദളിത് പോരാട്ടത്തിന്റെ മുന്നണിയില്‍ നിന്ന് സാമൂഹിക ഇടപെടുലുകളിലും ശ്രദ്ധേ കേന്ദ്രമായി.
കറുകച്ചാല്‍ സ്വദേശിയായ ബിന്ദു ഏറെ നാളായി കോഴിക്കോടാണ് താമസം. ദളിത് സ്ത്രീകളുടെ അവകാശ പോരാട്ടത്തില്‍ മുന്‍പിലുള്ള വ്യക്തിത്വമാണ് ബിന്ദു. ശബരിമലയിലും കോടതി വിധി നടപ്പാക്കിയെന്ന് ഉറപ്പാക്കിയുള്ള അവകാശ സംരക്ഷണമാണ് ബിന്ദു ശബരിമലയില്‍ ലക്ഷ്യമിടുന്നത്. ഇരുമുടികെട്ടില്ലാതെയാണ് ബിന്ദു ദര്‍ശനത്തിന് തയ്യാറെടുത്തത്.
അതേസമയം അധ്യാപിക കൂടിയായ ബിന്ദുവിന്റെ ജീവിതം മാറി മറിഞ്ഞു. ബിന്ദുവിന് വാടകവീട്ടിലും പഠിപ്പിക്കുന്ന സ്‌കൂളിലും പ്രവേശന വിലക്കാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ബിന്ദു തങ്കം കല്യാണിയാണ് വീട്ടിലും സ്‌കൂളിലും 'വിലക്ക്' നേരിടുന്നത്. വാടകവീട്ടില്‍നിന്നും സുഹൃത്തിന്റെ ഫഌറ്റില്‍നിന്നും പുറത്താക്കപ്പെട്ട ഇവര്‍ പോലീസിന്റെ സഹായം തേടി. കടുത്ത ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിന്ദുവിനെ സുഹൃത്തിന്റെ വീട്ടിലാണ് ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്നത്.
നട അടച്ച ദിവസമാണ് ബിന്ദു ശബരിമലയിലെത്തിയത്. ആചാരം ലംഘിച്ചെത്തിയ ഇവരെ ശബരിമല സംരക്ഷണസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. അതോടെ ദര്‍ശനം നടത്താതെ മടങ്ങി. ജീവനു ഭീഷണിയുള്ളതിനാല്‍ മൂവാറ്റുപുഴ പോലീസാണ് ഇന്നലെ ബിന്ദുവിനെ കോഴിക്കോട് ചാലപ്പുറത്തെ സുഹൃത്തിന്റെ ഫഌറ്റിലെത്തിച്ചത്. പുലര്‍ച്ചെ നാലിനെത്തിയ അവര്‍ എട്ടുമണി വരെ അവിടെ കിടന്നുറങ്ങി. അപ്പോഴേക്കും സംഘപരിവാര്‍ പ്രവര്‍ത്തകരും അയ്യപ്പഭക്തരുമെത്തി ഫഌറ്റിന്റെ ഉടമയോടു ബിന്ദുവിനെ ഉടന്‍ പറഞ്ഞയയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
സുഹൃത്തും വാടകയ്ക്കാണു താമസിക്കുന്നതെന്നും അയാളെ ഫഌറ്റില്‍നിന്ന് ഇറക്കിവിടുമെന്നും കൈകാല്‍ വെട്ടുമെന്നും ഭീഷണിയുണ്ടായതായും ബിന്ദു പറഞ്ഞു. ഫഌറ്റിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറാനും ശ്രമം നടന്നു.
വരരുതെന്നു വീടുടമ അറിയിച്ചതിനെത്തുടര്‍ന്നു കോവൂരിലെ വാടകവീട്ടില്‍ പോകാനും ബിന്ദുവിനു സാധിച്ചില്ല. നാട്ടുകാര്‍ വീടു തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അവിടേക്ക് വരരുതെന്നുമാണ് ഉടമ ഇവരെ അറിയിച്ചത്. സ്‌കൂളിനു ഭീഷണിയുള്ളതിനാല്‍ അവിടേക്കും പോകാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നു ബിന്ദു കസബ പോലീസിന്റെ സഹായം തേടി. പോലീസ് വാഹനത്തില്‍ കസബ സ്‌റ്റേഷനിലേക്കു കൊണ്ടുവന്ന ബിന്ദുവില്‍നിന്നു മൊഴിയെടുത്തു.
അതിനുശേഷം പോലീസിന്റെ സംരക്ഷണത്തില്‍ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്കു കൊണ്ടുപോയി. ബിന്ദു പഠിപ്പിക്കുന്ന മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കു കഴിഞ്ഞ ദിവസം മാര്‍ച്ച് നടന്നിരുന്നു. സ്‌കൂളില്‍ കയറാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. കുട്ടികളുടെ ജീവന്‍ പ്രശ്‌നത്തിലാവുമെന്നതിനാല്‍ തല്‍ക്കാലം സ്‌കൂളിലേക്ക് വരരുതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇവരെ അറിയിച്ചിട്ടുണ്ട്. സ്‌കൂളിനു പോലീസ് സുരക്ഷ ഏര്‍പ്പെടുത്തുന്നത് കുട്ടികളെ ബാധിക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയതായാണ് വിവരം.
https://www.facebook.com/Malayalivartha
























