വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിൽ എത്തിയ കുഞ്ഞ് ഡോക്ടറുടെ കൈപ്പിഴയിൽ മരണമടഞ്ഞു ; നഴ്സായ അമ്മയുടെ നിലവിളിയിൽ മറുപടിയില്ലാതെ കിംസും, ഡോക്ടറും; കോട്ടയം കിംസ് ആശുപത്രിയിൽ സംഘര്‍ഷാവസ്ഥ

കോട്ടയം കിംസ് ആശുപത്രിയിൽ വയറുവേദനയ്ക്കു ചികിത്സ തേടിയ എട്ടു വയസുകാരി മരിച്ചു. തിങ്കളാഴ്ച രാത്രി 11നായിരുന്നു സംഭവം. ഏറ്റുമാനൂര്‍ എസ്എഫ്എസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയും കോതമംഗലം ചെട്ടിമാട് പരേതനായ ജൂപേഷിന്റെയും ബീനയുടെയും മകളുമായ എയിന്‍ അല്‍ഫോന്‍സാ ജൂപേഷാണു മരിച്ചത്.
അമിത അളവില്‍ മരുന്നു കൊടുത്തതാണു മരണകാരണമെന്നാരോപിച്ചു കുട്ടിയുടെ ബന്ധുക്കള്‍ ബഹളംവച്ചത് ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തിങ്കളാഴ്ച രാവിലെ വയറുവേദനയെത്തുടര്‍ന്നാണു എയിന്‍ മാതാവിനൊപ്പം കുടമാളൂരിലുള്ള ആശുപത്രിയില്‍ എത്തിച്ചത്. ഗുളികകള്‍ കൊടുത്തു വീട്ടിലേക്കു പറഞ്ഞയച്ചെങ്കിലും ഉച്ചയോടെ വേദന കൂടിയതോടെ വീണ്ടും ആശുപത്രിയില്‍ കൊണ്ടുവന്നു. കുട്ടിയെ പരിശോധിക്കാന്‍ ആരും എത്തിയില്ലെന്നും ഡോക്ടര്‍ ഫോണിലൂടെയാണു മരുന്നു പറഞ്ഞുകൊടുത്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇതിനിടെ വേദനസംഹാരി മൂന്നുതവണ കുട്ടിക്കു നല്‍കിയതായും ബന്ധുക്കള്‍ ആരോപിക്കുന്നു. വേദനസംഹാരിയായി ഇഞ്ചക്ഷനും എടുത്തതായും ഇതേത്തുടര്‍ന്നാണു മരണപ്പെട്ടതെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു. തളര്‍ച്ച നേരിട്ട കുട്ടി രാത്രിയോടെ മരിക്കുകയായിരുന്നു.
അതേസമയം വയറുവേദനയുമായി വന്ന കുട്ടി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവില്ലെന്ന് ആശുപത്രി അധികൃതര്‍. ഒരു മാസമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണു ഇവിടെ എത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. പീഡിയാട്രിഷനെ ആദ്യം കാണുകയും പരിശോധനയ്ക്കു ശേഷം ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ചികിത്സ തേടുകയുമായിരുന്നു. വയറ്റില്‍ വേദനയാണെന്നാണു കുട്ടി പറഞ്ഞിരുന്നത്.
എന്നാല്‍, പരിശോധനയില്‍ മറ്റു കുഴപ്പങ്ങളൊന്നും കണ്ടെത്താനായില്ല. അക്യൂസ്ഡ് പാന്ഗ്രൈറ്റിസ് എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയുടെ ഭാഗത്തുനിന്നോ വീഴ്ചയുണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കുട്ടിയുടെ പിതാവ് ജൂപേഷ് ഒരു വര്‍ഷം മുന്‍പാണു മരിച്ചത്. ജൂപേഷിന്റെ ചരമവാര്‍ഷിക ചടങ്ങുകള്‍ക്കായാണു മാലിയില്‍ ജോലി ചെയ്യുന്ന ബീന നാട്ടിലെത്തിയത്. ബീനയുടെ വീടായ പനന്പാലത്തുനിന്നാണ് എയിന്‍ പഠിച്ചിരുന്നത്. സംസ്കാരം ഇന്നു രാവിലെ 10നു കോതമംഗലം നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളിയില്‍.
https://www.facebook.com/Malayalivartha
























