ഇത് ഞങ്ങളുടെ മല ; ശബരിമല ക്ഷേത്രം തങ്ങൾക്ക് തിരികെ വേണമെന്നും ആവശ്യപ്പെട്ട് മലയരയ മഹാസഭ സുപ്രീം കോടതിയെ സമീപിക്കും

ഇത് ഞങ്ങളുടെ മലയാണെന്നും അയ്യപ്പൻ മലയരയനാണെന്നും. ശബരിമല ക്ഷേത്രം തങ്ങൾക്ക് തിരികെ വേണമെന്നും ആവശ്യപ്പെട്ട് മലയരയ മഹാസഭ സുപ്രീം കോടതിയെ സമീപിക്കും. തങ്ങളുടെ പ്രാചീന ആചാരങ്ങളും ക്ഷേത്രവും ബ്രാഹ്മണർ തട്ടിപ്പറിക്കുകയായിരുന്നുവെന്നും ആരെങ്കിലും ശബരിമലയിൽ പോകുന്നതിന് സമുദായം എതിരുമല്ലെന്നാണ് മലയരയന്മാരുടെ വാദം.
അയ്യപ്പൻ മലയരയനായിരുന്നു എന്ന് പറയുന്ന സഭ, ശബരിമലയുടെ ഉടമസ്ഥത തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് വാദിക്കുന്നുന്നത്. ഐക്യ മലയരയ മഹാസഭ സംസ്ഥന ജനറൽ സെക്രട്ടറി പികെ സജീവ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അയ്യപ്പന്റെ സമാധി സ്ഥലമായിരുന്നു ശബരിമലയെന്നും തങ്ങളുടെ പ്രാചീന ആചാരങ്ങളും ക്ഷേത്രവും ബ്രാഹ്മണർ തട്ടിപ്പറിക്കുകയായിരുന്നുവെന്നും പികെ സജീവ് ആരോപിക്കുന്നു.
ചരിത്രത്തിന്റെ തമസ്‌കരണമാണ് ഇപ്പോൾ നടക്കുന്നത്. ചോള സൈനികർക്കെതിരെ പോരാടിയ വില്ലാളിവീരനായിരുന്നു അയ്യപ്പൻ. ഏകദേശം ഒരു നൂറ്റാണ്ടോളമുള്ള കേരളത്തിലെ ചോള സാന്നിധ്യത്തിന് ചരിത്രത്തിൽ തെളിവുകളുണ്ട്. പോരാളിയായ ആ അയ്യപ്പന്റെ സമാധി സ്ഥലമാണ് ശബരിമല. എല്ലാ വർഷവും മകരസംക്രമ ദിവസം ആകാശത്ത് ജ്യോതിയായി പ്രത്യക്ഷപ്പെടാമെന്നാണ് സമാധി ദിവസം അയ്യപ്പൻ മാതാപിതാക്കൾക്ക് കൊടുത്ത വാക്ക്. അതിന്റെ ഓർമ്മയിലാണ് മലയരയർ പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയിച്ചിരുന്നത്. അവിടെ നിന്നും ഞങ്ങളെ ആട്ടിയോടിച്ചു. അയ്യപ്പന്റെ അച്ഛനേയും അമ്മയേയും ആട്ടിയോടിച്ചു. വളർത്തച്ഛനായ പന്തള രാജാവിനെപ്പറ്റി പറയുന്നവർ എന്തുകൊണ്ട് അയ്യപ്പന് ജന്മം നൽകിയവരെക്കുറിച്ച് മിണ്ടുന്നത് പോലുമില്ലെന്ന് പി കെ സജീവ് ചോദിക്കുന്നു.
ശബരിമലയിലേയും കരിമലയിലേയും ക്ഷേത്രങ്ങളുടെ നടത്തിപ്പുകാർ മലയരയ വിഭാഗമായിരുന്നുവെന്നും 1902ൽ തന്ത്രി കുടുംബം ഇത് അട്ടിമറിച്ച് അധികാരം സ്ഥാപിക്കുകയായിരുന്നുവെന്നും നേരത്തെ ചാനൽ ചർച്ചയിലും പി കെ സജീവ് വ്യക്തമാക്കിയിരുന്നു. മലയരയ വിഭാഗം പതിനെട്ട് മലകളിലായി താമസിച്ചിരുന്നവരായിരുന്നു. ഈ 18 മലകളെയാണ് ശബരിമലയിലെ 18 പടികൾ സൂചിപ്പിക്കുന്നത്. ഈ വിഭാഗത്തിന് അനേകം ക്ഷേത്രങ്ങളുണ്ടായിരുന്നെന്നും സജീവ് പറഞ്ഞിരുന്നു. മലയരയരാണ് കാലങ്ങളായി കരിമല ക്ഷേത്രത്തിലും ശബരിമല ക്ഷേത്രത്തിലും ആരാധന നടത്തിയിരുന്നത്. 1902ൽ തന്ത്രി കുടുംബം ശബരിമലയിലെ ആരാധനാ അവകാശം പൂർണമായും തട്ടിപ്പറിച്ചെടുത്തു. 1883ൽ സാമുവൽ മറ്റീർ എഴുതിയ നേറ്റീവ് ലൈഫ് ഇൻ ട്രാവൻകൂർ എന്ന പുസ്തകത്തിൽ ഇക്കാര്യങ്ങളെല്ലാം പറയുന്നുണ്ടെന്നും സജീവ് പറയുന്നു.
ശബരിമലയിൽ സ്ത്രീ - പുരുഷ അന്തരം മലയരയ മഹാസഭ കാണുന്നില്ല. മലയരയ സമുദായത്തിൽപ്പെട്ട സ്ത്രീയായിരുന്നു ശബരി. സമുദായത്തിൽപ്പെട്ട യുവതികൾ നിലവിൽ ശബരിമലയിൽ പോകാറില്ല. ആരെങ്കിലും പോകുന്നതിന് സമുദായം എതിരുമല്ല. കാരണം ഒരു പരിഷ്‌കൃത സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നും പികെ സജീവ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























