പ്രളയ ദുരന്തത്തിന് ശേഷം നവകേരള സൃഷ്ടിക്കായി കരുതലോടെ കേരളം' അതിനിടെ സെക്രട്ടറിയേറ്റ് മന്ദിരം മോടി പിടിപ്പിക്കാനുള്ള ശ്രമം വിവാദത്തിൽ

ഭരണസിരാകേന്ദ്രത്തിന്റെ മുഖം മിനുസപ്പെടുത്താനുള്ള പദ്ധതി വിശദമായി സമര്‍പ്പിക്കാനാണു പ്രമുഖ വാസ്‌തുശില്‍പസ്‌ഥാപനങ്ങളോടും വാസ്‌തുശില്‍പികളോടും സര്‍ക്കാര്‍ ആവശ്യം ഉന്നയിരിച്ചിരിക്കുന്നത്.
രാജഭരണകാലത്തു നിര്‍മിച്ച മന്ദിരത്തിന്റെ ചരിത്രവും വാസ്‌തുപരവുമായ പ്രാധാന്യം നഷ്ടപ്പെടാതെ സംരക്ഷിക്കുന്ന വിധത്തിലുള്ള നിര്‍ദേശങ്ങളാണു സമര്‍പ്പിക്കേണ്ടതെന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
പുരാവസ്‌തുവകുപ്പിനാണ് രാജഭരണകാലത്തു 'ഹജൂര്‍ കച്ചേരി'യായി നിര്‍മിക്കപ്പെട്ട സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ സംരക്ഷണച്ചുമതല . പൈതൃകമന്ദിരമായതിനാല്‍ നിശ്‌ചിതയോഗ്യതകള്‍ ഉള്ളവരെ മാത്രമേ നവീകരണജോലി ഏല്‍പ്പിക്കാനാവൂ. പുരാവസ്‌തുവകുപ്പുമായി ആലോചിച്ചുവേണം കെട്ടിടത്തിനു മാറ്റങ്ങള്‍ വരുത്തുവാനെന്നും ഉത്തരവില്‍ പറയുന്നു. ഇതിനായി ,പദ്ധതി നിര്‍ദേശങ്ങള്‍ പരിശോധിച്ച്, യോഗ്യമായവരെ തെരഞ്ഞെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിച്ചു.
പൊതുമരാമത്ത്, പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, പൊതുമരാമത്ത് ചീഫ് ആര്‍ക്കിടെക്‌റ്റ്, ചീഫ് എന്‍ജിനീയര്‍, പുരാവസ്‌തുവകുപ്പ് ഡയറക്‌ടര്‍, കേന്ദ്ര നഗരാസൂത്രണ-സംരക്ഷണ കണ്‍സള്‍ട്ടന്റ് എ.ജി.കെ. മേനോന്‍, വികാസ് ദിലവരി (മുംബൈ), ന്യൂഡല്‍ഹി സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്‌ചറിലെ പുരാവസ്‌തു, വാസ്‌തുശില്‍പവിഭാഗം മേധാവി അനുരാധ ചതുര്‍വേദി എന്നിവരാണുമറ്റ് സമിതി അംഗങ്ങള്‍.
1865 ഡിസംബര്‍ ഏഴിന് ആയില്യം തിരുനാള്‍ മഹാരാജാവാണു മന്ദിരത്തിനു തറക്കല്ലിട്ടത്. മൂന്നുവര്‍ഷവും എട്ടുമാസവും കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി. സെക്രട്ടേറിയറ്റ് വളപ്പിലെ പഴയ നിയമസഭാമന്ദിരവും ദര്‍ബാര്‍ ഹാളും ക്ലോക്ക് ടവറും ഉള്‍പ്പെടുന്ന മന്ദിരം പൈതൃകസ്‌മാരകമാണ്.നിലവിൽ സെക്രട്ടേറിയറ്റ് മന്ദിരത്തില്‍ സ്‌ഥലപരിമിതി മൂലം തിങ്ങിഞെരുങ്ങിയാണു ഭരണം നടക്കുന്നത് . ആയതിനാൽ സെക്രട്ടേറിയറ്റ് വളപ്പിനു പുറത്ത് മന്ത്രിമാരുടെ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള അനുബന്ധമന്ദിരങ്ങള്‍ (അനക്‌സ്) പണികഴിപ്പിച്ചിട്ടുണ്ട്. നേരത്തേ സര്‍ക്കാര്‍ സെക്രട്ടേറിയറ്റിന്റെ പ്രധാനമന്ദിരവും അനക്‌സ് വളപ്പും ബന്ധിപ്പിച്ച് ആകാശപാതയും ബഹുനില പാര്‍ക്കിങ് മന്ദിരവും നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നു. അതും ഇപ്പോൾ സെക്രട്ടേറിയറ്റ് നവീകരണത്തിനൊപ്പം പരിഗണിക്കും. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌റ്റ് സൊസൈറ്റിയെ നവീകരണക്കരാര്‍ ഏല്‍പ്പിക്കാന്‍ നേരത്തെ നീക്കമുണ്ടായിരുന്നെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























