സഖാക്കന്മാരെ കുടുക്കാൻ രണ്ടും കൽപ്പിച്ച് കേന്ദ്ര നേതൃത്വം ;സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ സിപിഎമ്മിന്റെ എല്ലാ ഓഫിസുകളിലും ആഭ്യന്തര പരാതി സമിതി രൂപീകരിക്കണമെന്നു കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം

നേതാക്കൾക്കെതിരെ പാർട്ടിക്ക് അകത്തുനിന്നു തന്നെ പീഡന പരാതികൾ ഉയരുന്ന സാഹചര്യത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ സിപിഎമ്മിന്റെ എല്ലാ ഓഫിസുകളിലും ആഭ്യന്തര പരാതി സമിതി രൂപീകരിക്കണമെന്നു കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വം സംസ്ഥാനസമിതികൾക്ക് സർക്കുലർ അയച്ചു.
സിപിഎം കേന്ദ്രകമ്മിറ്റി ഓഫിസിൽ ഇത്തരം ആഭ്യന്തര പരാതി സെൽ കാലാകാലമായി പ്രവർത്തിക്കുന്നുണ്ടെന്നും സംസ്ഥാനസമിതി ഓഫിസ് മുതൽ താഴോട്ടുള്ള എല്ലാ ഓഫിസുകളിലും സെല്ലുകൾ രൂപീകരിക്കണമെന്നും സംസ്ഥാനസമിതികൾക്ക് അയച്ച സർക്കുലറിൽ കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു.
സ്ത്രീകൾ ജോലി ചെയ്യുന്ന എല്ലാ ഓഫിസുകളിലും തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയുന്ന 2013ലെ നിയമമനുസരിച്ച് ആഭ്യന്തര പരാതി സെൽ രൂപീകരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതനുസരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി ഓഫിസായ ന്യൂഡൽഹി എകെജി ഭവനിൽ 2013ൽ പരാതി സെൽ രൂപീകരിച്ചു. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗം മറിയം ധവ്ളയാണു സമിതി അധ്യക്ഷ. കേന്ദ്ര കമ്മിറ്റിയംഗം വി.മുരളീധരൻ, അഡ്വ. കീർത്തി സിങ് എന്നിവർ അംഗങ്ങളാണ്. ഇതേ മാതൃകയിൽ എല്ലാ ഓഫിസുകളിലും അടിയന്തരമായി കമ്മിറ്റികൾ രൂപീകരിക്കാനാണു കേന്ദ്ര നിർദേശം.
പി.കെ.ശശി എംഎൽഎയ്ക്കെതിരെ പാർട്ടി അംഗം തന്നെ നൽകിയ പീഡന പരാതി സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. തുടർന്ന് കേന്ദ്ര നേതൃത്വം ഇടപെട്ട ശേഷമാണ് നടപടികൾ ആരംഭിച്ചതെന്നും ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണു പാർട്ടി ഓഫിസുകളിൽ പരാതി സെൽ രൂപീകരിക്കുന്നത്.
https://www.facebook.com/Malayalivartha























