മുഖ്യമന്ത്രിക്കെതിരെ അങ്കമാലിയിൽ ആചാര്യസഭ ; ശബരിമല ക്ഷേത്രത്തെ തകർത്ത് രാജ്യത്ത് നാശമുണ്ടാക്കാനുള്ള ദുഷ്ടബുദ്ധികളുടെ കൗശലങ്ങൾക്ക് മുഖ്യമന്ത്രി വശംവദനാകുന്നുവെന്ന് തന്ത്രി സമാജം

മുഖ്യമന്ത്രി തന്ത്രിമാർക്കെതിരെ നടത്തിയ പ്രസ്താവനക്കെതിരെ തന്ത്രിസമാജം രംഗത്ത്. ഒരാഴ്ചക്കകം കേരളത്തിലെ മുഴുവൻ സന്യാസി ശ്രേഷ്ഠന്മാരെയും ക്ഷേത്രജ്ഞന്മാരെയും വിവിധ സമുദായങ്ങളിലെ തന്ത്രിശ്രേഷ്ഠന്മാരെയും സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖരെയും പങ്കെടുപ്പിച്ച് വിപുലമായ ആചാര്യസദസ് വിളിച്ചുചേർക്കാൻ അഖില കേരള തന്ത്രി സമാജം അടിയന്തരയോഗത്തില്‍ തീരുമാനമായി.
അങ്കമാലിയിലെ തന്ത്രി സമാജം ആസ്ഥാനത്തായിരിക്കും സദസ്. ദേവസ്വം ബോർഡ് ഭരിക്കുന്നത് അവിശ്വാസികളാണെന്നും ആചാരപരമായ വിഷയങ്ങളിൽ സുപ്രധാന തീരുമാനം കൈക്കൊള്ളാൻ ലക്ഷ്യമിട്ടാണ് ആചാര്യസദസ് വിളിച്ചുചേർക്കുന്നതെന്നും തന്ത്രി സമാജം പ്രസിഡന്റ് വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിപ്പാട്, ജനറൽ സെക്രട്ടറി പ്ലാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ പറഞ്ഞു. നിലവിലുള്ള ക്ഷേത്രാചാരത്തിന് ഭംഗം വന്നാൽ പരിഹാര ക്രിയ ചെയ്ത് ക്ഷേത്രവിശുദ്ധി വീണ്ടെടുക്കുന്നതുവരെ ക്ഷേത്രം അടച്ചിടുക എന്നതാണ് അതിന്റെ രീതി.
അങ്ങനെ ക്ഷേത്രം അടച്ചാൽ താക്കോൽ തന്ത്രിയല്ല കൊണ്ടുപോകുന്നത്. ക്ഷേത്രത്തിന്റെ ഊരാഴ്മക്കാരെ ഏൽപിക്കുകയാണ് നടപടിക്രമം. അതിനുപകരം മറ്റൊരു നടപടിക്രമം സുപ്രീംകോടതി പോലും പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ നടപ്പു നടപടിക്രമം അനുസരിക്കുമെന്നാണ് തന്ത്രി പറഞ്ഞത്. ശബരിമല ക്ഷേത്രത്തെ തകർത്ത് രാജ്യത്ത് നാശമുണ്ടാക്കാനുള്ള ദുഷ്ടബുദ്ധികളുടെ കൗശലങ്ങൾക്ക് മുഖ്യമന്ത്രി വശംവദനാകുന്നുവെന്നും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുംവിധത്തിൽ പ്രശ്നത്തിന് എല്ലാവരും ചേർന്നൊരു പരിഹാരമുണ്ടാക്കണമെന്നും തന്ത്രി സമാജം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























