പത്മകുമാർ പത്മവ്യൂഹത്തിൽ ; പത്മകുമാര്‍ രാജിവച്ചാല്‍ ടി.കെ.എ നായരെയോ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.രാജഗോപാലന്‍ നായരെയോ ആ സ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് അഭ്യൂഹം

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ, ശബരിമല വിഷയത്തില്‍ ചെകുത്താനും കടലിനും നടവില്‍ അകപ്പെട്ട അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും. മുഖ്യമന്ത്രിയുടെ അപ്രീതിക്ക് പാത്രമായി സി.പി.എമ്മിലും ദേവസ്വം ബോര്‍ഡിലും ഒറ്റപ്പെട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ വൈകാതെ രാജിവയ്ക്കുമെന്ന് സൂചന.
കഴിഞ്ഞ വര്‍ഷമാണ് പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ഒരുവര്‍ഷം കൂടി കാലാവധിയുണ്ട്. കെ.രാഘവന്റെ കാലാവധി കഴിഞ്ഞ ദിവസം കഴിഞ്ഞതിനാല്‍ ബോര്‍ഡില്‍ നിലവില്‍ ഒരു ഒഴിവുണ്ട്. പട്ടികവിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റാണിത്.
പത്മകുമാര്‍ രാജിവച്ചാല്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ നായരെയോ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.രാജഗോപാലന്‍ നായരെയോ ആ സ്ഥാനത്തേക്ക് കൊണ്ടുവരുമെന്നാണ് അഭ്യൂഹം. നിലവില്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാനാണ് രാജഗോപാലന്‍ നായര്‍. ഇരുവരും യുവതീ പ്രവേശനത്തോട് അനുകൂലമായി പരസ്യ നിലപാട് സ്വീകരിച്ചവരാണ്. ടി.കെ.എ നായരെ നിയമിച്ചാല്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധമുന ഒടിക്കാനാകുമെന്ന കണക്കുകൂട്ടലും നീക്കത്തിന് പിന്നിലുണ്ട്. അതേസമയം എം.രാജഗോപാലന്‍ നായർ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അംഗം ആയതിനാൽ ടി.കെ.എ നായർക്കാണ് മുൻതൂക്കം.
കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടിവരുന്നതോടെ തല്‍സ്ഥാനത്ത് തുടരേണ്ടെന്ന നിലപാടിലാണ് പത്മകുർ. യുവതീ പ്രവേശന വിഷയത്തില്‍ ബോര്‍ഡിലും ഭിന്നതയുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഒഴിയുമെന്ന അഭ്യൂഹം പരക്കുന്നത്. എന്നാല്‍, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല.
യുവതീ പ്രവേശന വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് ആദ്യം വ്യക്തമാക്കിയ പത്മകുമാര്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇതില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോഴുണ്ടായ ഭക്തരുടെ പ്രതിഷേധം സംബന്ധിച്ച് സുപ്രീംകോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് പിന്നീട് അറിയിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ കര്‍ശന നിലപാടില്‍ അതില്‍ നിന്നും പിന്‍വാങ്ങേണ്ടിവന്നു.
സമൂഹമാദ്ധ്യമങ്ങളില്‍ താന്‍ അയ്യപ്പഭക്തനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന പത്മകുമാറിന്റെ പ്രസംഗത്തിന്റെ ഓഡിയോ പ്രചരിക്കുന്നുണ്ട്. അതിനിടെ 'അയ്യപ്പസ്വാമി തുണ, എല്ലാം ഭംഗിയായി, ആര് എതിര്‍ത്താലും ആചാരങ്ങള്‍ തെറ്റില്ല, അത് വിശ്വാസമാണ് ' എന്ന് തുടങ്ങി ഒരു യുവമോര്‍ച്ച നേതാവ് ഫേസ് ബുക്കിലിട്ട ലൈവ് പത്മകുമാര്‍ ഷെയര്‍ ചെയ്തിരുന്നു. ഇത് വിവാദമായതോടെ ഫേസ് ബുക്ക് പേജ് തന്നെ പത്മകുമാര്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha























