സന്ദീപാനന്ദഗിരിയുടെ ആശ്രമം തകര്‍ക്കുകയായിരുന്നില്ല ആക്രമികളുടെ ലക്ഷ്യം, സ്വാമിയെ പച്ചയ്ക്ക് കത്തിച്ച് വെന്തുരുക്കി കൊല്ലുകയായിരുന്നു ഉദ്ദേശ്യം, ഹീനമായ ഗൂഢാലോചനയാണ് നടന്നത് - മുഖ്യമന്ത്രി, രുളിന്റെ മറവില്‍ ആശ്രമത്തില്‍ ആക്രമണം നടത്തിയത് കൊല്ലാനെന്ന് കോടിയേരി

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന അക്രമം വിശ്വാസി സമരത്തിനേറ്റ കനത്ത പ്രഹരമായി മാറുന്നു. ആക്രമം നടന്ന് മണിക്കൂറുകള്‍ പിന്നിടും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഇടത്പക്ഷ ഉന്നത നേതാക്കളടക്കം നിരവധി പേരാണ് ആശ്രമത്തിലേക്ക് പാഞ്ഞെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കുറ്റവാളികളാരായാലും അവരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആശ്രമം തകര്‍ക്കുകയായിരുന്നില്ല ആക്രമികളുടെ ലക്ഷ്യം. സ്വാമിയെ ഇല്ലാതാക്കുകയായിരുന്നു. സ്വാമിയെ പച്ചയ്ക്ക് കത്തിച്ച് വെന്തുരുക്കി മരണപ്പെടാന്‍ ഇടയാക്കുന്ന വിധത്തിലയിരുന്നു ആക്രമണം. ഹീനമായ ഗൂഢാലോചനയാണ് നടന്നത്. സംഘപരിവാര്‍ സംഘടനകളുടെ കണ്ണിലെ കരടായിരുന്നു സന്ദീപാനന്ദഗിരി. ആശ്രമത്തിനെതിരെ മുമ്പും സംഘപരിവാര്‍ നീക്കംമുണ്ടായിരുന്നു. ഈ ഹീനശക്തികളുടെ ആക്രമണം ഇനിയും തുടര്‍ന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാമിയ്ക്ക് എല്ലാവിധ സുരക്ഷ ഒരുക്കും. കുറ്റവാളികള്‍ ആരായാലും അവരെ പൊലീസ് കണ്ടെത്തും. ആശ്രമത്തിന് കേടുപാടുകളുണ്ട്. സംഘപരിവാറിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട സ്വാമിയെ നമുക്ക് ഹൃദയത്തില്‍ സ്വീകരിയ്ക്കാം. ഇപ്പോള്‍ നശിപ്പിയ്ക്കപ്പെട്ടത് ആശ്രമം മാത്രമാണ്, സ്വാമിയല്ല. ഹീനമായ ഗൂഢാലോചനയുടെ ഭാഗമായി സംഭവിക്കുമായിരുന്ന അത്യാപത്തില്‍ നിന്നാണ് സന്ദീപാനന്ദഗിരി രക്ഷപ്പെട്ടത്. ഋഷിതുല്യമായ ജീവിതം നയിച്ച മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ ശക്തികള്‍ നമ്മുടെ രാജ്യത്ത് തുടര്‍ന്നും ആക്രമണങ്ങള്‍ നടത്തി വരികയാണ്. കേരളത്തിന്റെ മതനിരപേക്ഷമനസ്സിനെ തകര്‍ക്കാന്‍ വേണ്ടി നടക്കുന്ന വര്‍ഗീയശക്തികളെ തുറന്നുകാണിയ്ക്കുന്ന സ്വാമി സന്ദീപാനന്ദഗിരി എല്ലാകാലത്തും സംഘപരിവാറിന്റെ കണ്ണിലെ കരടാണെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാറിന് മനസ്സിലാകാത്ത ഒരു കാര്യമുണ്ട്, യഥാര്‍ഥ സന്യാസിമാര്‍ ആരെയാണ് ഭയപ്പെടേണ്ടത്? കപട സന്യാസിമാരെ മാത്രമേ ഇവര്‍ക്ക് ഭയപ്പെടുത്താനാകൂ. സ്വാമി ദൗത്യവുമായി മുന്നോട്ടുപോകും. നവോത്ഥാനനായകര്‍ വഹിയ്ക്കുന്ന പങ്കാണ് സ്വാമി സന്ദീപാനന്ദഗിരി ചെയ്തുകൊണ്ടിരിക്കുന്നത്. അത്തരമൊരാളെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇന്ന് പുലര്‍ച്ചെ ഇത്തരമൊരു നീക്കം നടത്തിയത് . മതനിരപേക്ഷമനസ്സാകെ, സ്വാമിജിയുടെ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സന്ദീപാനന്ദഗിരിയെ വകവരുത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഇരുളിന്റെ മറവില്‍ ആശ്രമത്തില്‍ ആക്രമണം നടത്തിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. തങ്ങളുടെ ആശയങ്ങളോട് വിയോജിക്കുന്നവരെ ആര്‍.എസ്.എസും ബിജെപിയും വച്ചുപൊറുപ്പിക്കില്ലെന്ന ധാര്‍ഷ്ട്യമാണ് കണ്ടത്. കല്‍ബുര്‍ഗിയേയും പന്‍സാരേയേയും ഗൗരിലങ്കേഷിനേയും കൊലപ്പെടുത്തിയ നയം കേരളത്തിന്റെ മണ്ണിലും നടപ്പാക്കാന്‍ നോക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ യുവതീപ്രവേശനത്തില്‍ ഉള്‍പ്പെടെ ഭരണഘടനയ്ക്ക് അനുസൃതമായും മതനിരപേക്ഷമായും നിലപാടെടുത്ത ആത്മീയവ്യക്തിത്വമാണ് സ്വാമി സന്ദീപാനന്ദഗിരി.
കൊലവിളി നടത്തുന്ന സംഘപരിവാര്‍ അക്രമികളെ തളയ്ക്കാന്‍ നിയമനടപടികള്‍ ശക്തമാക്കണം. ഒപ്പം ബഹുജനാഭിപ്രായവും കരുത്തുള്ളതാകണം. ശബരിമലയിലെ വിഷയത്തില്‍ സംഘപരിവാറുമായി ചേര്‍ന്ന് സമരം ചെയ്യുന്ന സംഘടനകള്‍ക്കും പാര്‍ടികള്‍ക്കും വീണ്ടുവിചാരത്തിന് വകനല്‍കുന്നതാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമ ആക്രമണം. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. തകര്‍ന്നുപോയ ആശ്രമം പുനര്‍നിര്‍മ്മിക്കാനുള്ള സഹായം മതനിരപേക്ഷ വിശ്വാസികളില്‍ നിന്നുമുണ്ടാകും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























