"അടിയന്തിരാവസ്ഥാ കാലത്തെ തിരിച്ചു കൊണ്ടു വന്നും, ജനങ്ങളെ അടിച്ചമര്‍ത്തി കൊണ്ടും അഭിനവ ഹിറ്റ്‌ലര്‍ ആവാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ ദുസ്വപ്നങ്ങളില്‍ ഒന്നായി ഈ ദിവസം എന്നും ഉണ്ടാവും"; അമിത് ഷായുടെ വരവിനെ ആഘോഷിച്ച് ശോഭ സുരേന്ദ്രൻ

കേരളത്തിന്റെ മണ്ണിലേക്ക് ബി.ജെ. പി. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി പറന്നിറങ്ങിയതിനെ പ്രകീര്‍ത്തിച്ച് ബി.ജെ.പിയുടെ മുതിര്‍ന്ന വനിത നേതാവ് ശോഭ സുരേന്ദ്രന്‍. അമിത് ഷായുടെ കണ്ണൂര്‍ സന്ദര്‍ശനത്തെ രാജകീയം എന്നാണ് ശോഭ സൂരേന്ദ്രന്‍ നല്‍കിയിരിക്കുന്ന വിശേഷണം.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ ആനന്ദത്തിലാണ് ശോഭ സുരേന്ദ്രന്‍.അമിത് ഷായുടെ സ്വാമിയേ ശരണമയ്യപ്പാ എന്ന ഒരൊറ്റ ശരണം വിളിയിലൂടെ അദ്ദേഹത്തിന്റെ മനസ് ആരുടെ കൂടെയാണെന്ന് പ്രഖാപിക്കുകയായിരുന്നെന്നും, ഭക്തരെ അടിച്ചമര്‍ത്താന്‍ ഉള്ള ശ്രമം തുടര്‍ന്നാല്‍ ഈ സര്‍ക്കാരിനെ വലിച്ചു താഴെയിടാനും മടിക്കില്ല എന്ന് ഇരട്ട ചങ്കന്റെ സ്വന്തം നാട്ടില്‍ വന്നു നെഞ്ചു വിരിച്ചു നിന്നു പറഞ്ഞ അമിത് ഷായുടെ വാക്കുകളാണ് യഥാര്‍ത്ഥ ഹീറോയിസമെന്നുമാണ് അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചിരിക്കുന്നത്.
അമിത് ഷാ പറഞ്ഞ വാക്കുകള്‍ കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടിട്ടുണ്ട് എന്നുള്ളതിന്റെ തെളിവാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും, ബി.ജെ.പിയെ സര്‍ക്കാര്‍ ഭയക്കുന്നുണ്ട് എന്നുള്ളതിന്റെ തെളിവാണിതെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നു.
ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്....
ബലിദാനികളുടെ നാടായ കണ്ണൂരിന്റെ മണ്ണില്‍ അമിത് ഷാ എന്ന സൈന്യാധിപന്‍ പറന്നിറങ്ങിയപ്പോള്‍ അതൊരു കാളിയമര്‍ദ്ദനത്തിനു തന്നെ ആയിരിക്കുമെന്ന് മുഖ്യന്‍ ഒരിക്കലും കരുതി കാണില്ല. പാര്‍ട്ടിക്കാരുമായി സംസാരിക്കാന്‍ അമിത് ഷാക്ക് വിഡിയോ കോണ്ഫറന്‍സിങ് ചെയ്യേണ്ടി വരും എന്നു വിടുവായത്തം പറഞ്ഞവര്‍ ഒക്കെ ഇന്നേത് മാളത്തില്‍ ആണ് പോയൊളിച്ചത് എന്നറിയില്ല. പക്ഷെ ഈ വരവ് തികച്ചും രാജകീയം തന്നെ ആയിരുന്നു എന്നതാണ് സത്യം.
പറഞ്ഞ വാക്കുകള്‍ എല്ലാം തന്നെയും കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടിട്ടുണ്ട് എന്നുള്ളതിന്റെ തെളിവാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മുഖ്യന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ്. ബിജെപി യെ എത്ര മാത്രം ഇവിടുത്തെ സര്‍ക്കാര്‍ ഭയക്കുന്നുണ്ട് എന്നുള്ളതിന്റെ ഉത്തമ ദൃഷ്ടാന്തം കൂടിയാണ് ആ വെപ്രാളത്തിലുള്ള മറുപടിയെന്നും ശോഭ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
അടിയന്തിരാവസ്ഥാ കാലത്തെ തിരിച്ചു കൊണ്ടു വന്നും , ജനങ്ങളെ അടിച്ചമര്‍ത്തി കൊണ്ടും അഭിനവ ഹിറ്റ്‌ലര്‍ ആവാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ ദുസ്വപ്നങ്ങളില്‍ ഒന്നായി ഈ ദിവസം എന്നും ഉണ്ടാവുമെന്ന് ഉറപ്പന്നും ശോഭ പറയുന്നു.
https://www.facebook.com/Malayalivartha
























