അമിത് ഷായുടെ കേരള സന്ദർശനം കലാപമുണ്ടാക്കാൻ ! ; ശബരിമലയെ കലാപഭൂമിയാക്കാൻ ബി.ജെ.പി.യും ആർ.എസ്.എസും സി.പി.എമ്മും കള്ളക്കളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കേരളത്തിലെ മതേതര മനസ്സിനെ തകർക്കാൻ അമിത്ഷായും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിത് ഷായുടെ കേരള സന്ദർശനം കലാപത്തിന് വേണ്ടിയുള്ളതാണെന്നും കേരളത്തിലെ സർക്കാരിനെ വലിച്ച് താഴെയിടാനുള്ള ശക്തി ബിജെ.പിയ്ക്കില്ലെന്നും അത് അവസരം വരുമ്പോൾ കേരളത്തിലെ ജനങ്ങൾ തന്നെ ചെയ്തോളുമെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയെ കലാപഭൂമിയാക്കാൻ ബി.ജെ.പി.യും ആർ.എസ്.എസും സി.പി.എമ്മും കള്ളക്കളി നടത്തുകയാണ്. എന്നാൽ അതിനെ നേരിടാനുള്ള കരുത്ത് കോൺഗ്രസിനുണ്ടെന്നും ചെന്നിത്തല. കോട്ടയത്ത് നടത്തിയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് നൽകിയ സത്യവാങ്മൂലമാണ് ഇപ്പോഴും കോൺഗ്രസിന്റെ നിലപാട്. ശബരിമലയിലെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം ഓർഡിനൻസ് ഇറക്കുകയോ ഭരണഘടനാ ഭേദഗതി വരുത്തുകയോ ചെയ്താൽ മതി. അത് ചെയ്യാതെ കേരളത്തിൽ വിശ്വാസത്തിന്റെ പേരിൽ നടത്തുന്നത് കാപട്യമാണ്.
മുഖ്യമന്ത്രിയെ സ്റ്റാലിന്റെ പ്രേതം കൂടിയിരിക്കുകയാണ്. സ്റ്റാലിൻ യുഗമല്ല ഇതെന്ന് പിണറായി തിരിച്ചറിയണം. കമ്യൂണിസ്റ്റ് ചൈനയാണെന്ന നിലയിലാണ് പോലീസിനെ ഉപയോഗിക്കുന്നത്. സമാധാനപരമായി നാമജപഘോഷയാത്ര നടത്തിയവർക്കെതിരേ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയുമാണ്. ഇത് അവസാനിപ്പിക്കണം. ഇല്ലെങ്കിൽ വലിയ വില നൽകേണ്ടിവരും.
അതേസമയം ശബരിമലവിഷയത്തിൽ പരിഹാരം കാണുന്നതിനു പകരം പ്രശ്നം രൂക്ഷമാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ വലിച്ചു താഴെയിറക്കുമെന്ന ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായുടെ പ്രഖ്യാപനം ഇതാണ് സൂചിപ്പിക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
https://www.facebook.com/Malayalivartha
























