തുലാം മാസ പൂജയ്ക്കിടെ ശബരിമലയിലും പമ്പയിലും ഏറെ വിവാദമുണ്ടാക്കിയ ഐ.ജി മനോജ് ഏബ്രഹാമിനും ഐ.ജി ശ്രീജിത്തിനും ശബരിമലയില്‍ ചുമതലയില്ല; പുതിയ ഐജിയായി ചുമതല നല്‍കിയിരിക്കുന്നത് ഇല്ലായ്മയില്‍ നിന്നും പഠിച്ച് ഉന്നതങ്ങളിലെത്തിയ ഐ.ജി. പി. വിജയന്

ഈ തുലാംമാസ കാലത്ത് ഏറെ വിമര്‍ശനം നേരിട്ട ഐജിമാരാണ് മനോജ് എബ്രഹാമും ശ്രീജിത്തും. നിലയ്ക്കലില്‍ ഭക്തര്‍ക്കെതിരെ അനാവശ്യമായി ലാത്തിച്ചാര്‍ജ് നടത്തിയെന്നാണ് മനോജ് എബ്രഹാമിനെതിരെ അയ്യപ്പ ഭക്തര്‍ ഉന്നയിക്കുന്ന ആരോപണം. മാത്രമല്ല കോണ്‍ഗ്രസിന്റെ പന്തല്‍ തൊടാതെ ഹിന്ദു സംഘടനകളുടെ പന്തല്‍ പൊളിയ്ക്കുകയും അയ്യപ്പന്റെ ഫോട്ടോയും വിളക്കും എടുത്തു കളയുകയും ചെയ്തുവെന്ന ആക്ഷേപവുമുണ്ട്. ഇതിനിടെ ജാതീയമായും ഐജിയെ ആക്ഷേപിക്കുകയുണ്ടായി. ഇതിനെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെ രംഗത്ത് വരികയും ചെയ്തു.
അതേസമയം രഹിന ഫാത്തിയേയും കവിതയേയും പടച്ചട്ട അണിയിച്ച് ശബരിമലയില്‍ കയറ്റിയത് വലിയ കൊടുങ്കാറ്റ് അഴിച്ചുവിട്ടു. എന്നാല്‍ മന്ത്രി കടകംപള്ളി ഇടപെട്ടതോടെ ശ്രീജിത്ത് ഭക്തരുടെ ആളായി മാറി എല്ലാം ശാന്തമാക്കി. ഇതിനിടെ അയ്യപ്പന്റെ തിരുനടയിലെ ശ്രീജിത്തിന്റെ കണ്ണുനീര്‍ ഭക്തരുടെ മനസിളക്കി. ശ്രീജിത്തിനോടുള്ള ദേഷ്യമെല്ലാം അതോടെ അലിഞ്ഞില്ലാതായി. ഇങ്ങനെ കഥകള്‍ മാറി മറിയുമ്പോഴാണ് ചിത്തിര ആട്ടവിളക്കിനായി നവംബര്‍ അഞ്ചിന് ശബരിമല തുറക്കുന്നത്.
അന്ന് നട തുറക്കുമ്പോള്‍ സുരക്ഷാ ചുമതലയ്ക്കായി ഉയര്‍ന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചു. സന്നിധാനത്ത് ഐ.ജി. പി.വിജയനും പമ്പയില്‍ എറണാകുളം റൂറല്‍ കമ്മിഷണര്‍ രാഹുല്‍ ആര്‍.നായരും ചുമതല വഹിക്കും. മരക്കൂട്ടത്ത് ഐ.പി.എസ്. ഓഫീസറെ നിയോഗിച്ചിട്ടുണ്ട്. നിലയ്ക്കല്‍ മുതല്‍ പമ്പ വരെയുള്ള സുരക്ഷ തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി.ക്കാണ് നല്‍കിയിരിക്കുന്നത്.
തുലാമാസപൂജയ്ക്ക് നട തുറന്നപ്പോള്‍ സുരക്ഷാചുമതലയുണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഐ.ജി. എസ്.ശ്രീജിത്തിന് സ്‌പെഷല്‍ ഡ്യൂട്ടി നല്‍കിയിട്ടില്ല. പോലീസ് നടപടികളില്‍ എതിര്‍പ്പ് വാങ്ങിയ തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി. മനോജ് ഏബ്രഹാമിനും പ്രത്യേക ചുമതലയില്ല. ശബരിമലയും പരിസരവും നാലാം തീയതി മുതല്‍ പോലീസ് നിയന്ത്രണത്തിലാക്കാനാണ് തീരുമാനം.
ജീവത ദാരിദ്യത്തിനിടയില്‍ ചുമടെടുത്ത് പഠിച്ച് ഐപിഎസ് പദവിയിലെത്തിയയാളാണ് പി. വിജയന്‍. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ശബരിമല ദൗത്യം അങ്ങനെ വിജയനെ തേടിയെത്തിയിരിക്കുകയാണ്.

https://www.facebook.com/Malayalivartha
























