സാലറി ചാലഞ്ചിൽ സർക്കാരിനെ കുരുക്കിയത് ധനമന്ത്രി; വിസമ്മത പത്രം എന്ന കുരുക്കുണ്ടാക്കി പിണറായിയെ വെള്ളത്തിലാക്കിയത് ധനമന്ത്രി ഡോ.തോമസ് ഐസക്കാണെന്ന് സിപിഎമ്മിൽ രഹസ്യ ചർച്ച

ഐസക്കും പിണറായിയും തമ്മിൽ അത്ര നല്ല ബന്ധമല്ലയുള്ളത്. ഏഷ്യാനെറ്റിൽ നടന്ന ചാനൽ ചർച്ചക്കിടയിൽ ചില മാധ്യമപ്രവർത്തകരാണ് അവരുടെ റേറ്റിംഗിന്റെ ഭാഗമായി സാലറി ചാലഞ്ച് എന്ന ആശയം മുഖ്യമന്ത്രിയുമായി പങ്കുവച്ചത്. ആശയം മുഖ്യമന്ത്രിക്ക് ഇഷ്ടമായി. ഇതിന്റെ പേരിൽ രണ്ട് പ്രമുഖ ദൃശ്യമാധ്യമങ്ങൾ പരസ്പരം മത്സരിക്കുന്നതും കണ്ടു. ഏഷ്യാനെറ്റും മനോരമയുമാണ് നവകേരളത്തെ കുറിച്ച് ആ ഞായറാഴ്ച ചർച്ച സംഘടിപ്പിച്ചത്. ആദ്യം മുഖ്യമന്ത്രി പങ്കെടുത്തത് ഏഷ്യാനെറ്റിന്റെ ഷൂട്ടിലാണ്. അവരാണ് ആദ്യം ആശയം പറഞ്ഞത്. തുടർന്ന് മനോരമ ചാനലിലും മുഖ്യമന്ത്രി പറഞ്ഞു.
സാലറി ചാലഞ്ച് എന്ന ആശയം ആദ്യം അവതരിപ്പിക്കുമ്പോൾ സൻമനസുള്ളവർ തങ്ങളുടെ ഒരു മാസത്തെ ശമ്പളം നൽകണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിൽ സർക്കാർ സർക്കാരിരെ ജീവനക്കാരെയാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചത്. മുഖ്യമന്ത്രിയുടെ അഭ്യർത്ഥനക്ക് ഒരപേക്ഷയുടെ മുഖാവരണമാണുണ്ടായിരുന്നത്. അതനുസരിച്ച് രാഷ്ട്രീയഭേദമന്യേ എല്ലാവരും മുഖ്യമന്ത്രിയെ പിന്തുണക്കുകയും തുക വാഗ്ദാനം ചെയ്യുകയുമുണ്ടായി. ആഹ്വാനം ഉണ്ടായ ദിവസം ആയിരങ്ങളാണ് ആശയത്തോട് അനുകൂലമായി പ്രതികരിച്ചത്. എന്നാൽ ഇതിനെ തുടർന്ന് ചികിൽസക്കായി മുഖ്യമന്ത്രി വിദേശത്തേക്ക് പോയി. അതോടെ പന്ത് ധനമന്ത്രിയുടെ കോർട്ടിലെത്തി. പിന്നീട് കാബിനറ്റിൽ അധ്യക്ഷം വഹിക്കാൻ അധികാരമുണ്ടായിരുന്ന മന്ത്രി ഇ.പി. ജയരാജനെ അവഗണിച്ച് മന്ത്രി ഐസക് തന്നെ ഇതിനെ കുറിച്ചുള്ള യോഗങ്ങൾ വിളിച്ചു കൂട്ടി.
ഇത്തരം യോഗങ്ങളിൽ മന്ത്രിയുടെ ശരീര ഭാഷ കണ്ടവർ സംഭവം കുളമാകുമെന്ന് പറഞ്ഞു. ഒരു പ്രയാസവുമില്ലാതെ നടത്താമായിരുന്ന കാര്യത്തെ കുരുക്കിലാക്കിയത് ഐസക്കാണ്. മുഖ്യമന്ത്രി അപേക്ഷയായി പറഞ്ഞ കാര്യം ശാസനയായി മാറിയതോടെ സർവീസ് സംഘടനകൾ ഉടക്കി. അന്നേരമാണ് വിസമ്മത പത്രം എന്ന പുതിയ ആശയം മന്ത്രി ഐസക് അവതരിപ്പിച്ചത്. അതിലാണ് കാര്യങ്ങളൊക്കെ കീഴമേൽ മറിഞ്ഞത്. ഇതിന് മുഖ്യമന്ത്രിയുടെ അനുമതിയുണ്ടായിരുന്നില്ല എന്നാണ് മനസിലാക്കുന്നത്.
വിസമ്മത പത്രം എന്ന വ്യവസ്ഥ റദ്ദാക്കാൻ സാധ്യതയുണ്ടെന്ന കാര്യം നിയമവിദഗ്ദ്ധർ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അറിയിച്ചിരുന്നു എന്നാണ് വിവരം. നല്ല രീതിയിൽ നടക്കുമായിരുന്ന കാര്യം ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ധനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല. സർക്കാരിന്റെ പ്രവർത്തനങ്ങൾ ധാർഷ്ട്യം നിറഞ്ഞതാണെന്ന് വന്നതും ഇതേ അനുഭവത്തിലാണ്. ജീവനക്കാരിൽ നല്ലൊരു വിഭാഗം സർക്കാരിനോട് പിണക്കാനും ഇത് ഇടയാക്കി . സെക്രട്ടേറിയറ്റ് ജീവനക്കാരിൽ നല്ലൊരു ശതമാനം ചാലഞ്ചിൽ പങ്കെടുത്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സെക്രട്ടേറിയറ്റിൽ ജോലിചെയ്യുന്നവർ ഇടത് യൂണിയൻകാരാണ്. അവർ എന്തായാലും സർക്കാരിന് ഒപ്പം നിൽക്കും.
ഇതോടെ സർക്കാർ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. നേരത്തെ അപേക്ഷാ രൂപത്തിലായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ല എന്ന് കരുതുന്നവരാണ് അധികവും. ശബരിമല വിഷയത്തിലും സർക്കാർ ഇതേ ധാർഷ്ട്യമാണ് പിന്തുടരുന്നത് . അതും വിനയായി തീരാനാണ് സാധ്യത . ചികിൽസാർത്ഥം അമേരിക്കയിൽ പോയ മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം തന്റെ നിലപാട് മാറ്റിയില്ല. പണം തരാൻ തയാറല്ലാത്തവരെ എന്തിന് അപമാനിക്കുന്നു എന്ന ചോദ്യത്തിന് ഇനി സർക്കാർ മറുപടി പറയേണ്ടി വരും. മാത്രവുമല്ല ഇത്തരത്തിൽ ലഭിക്കുന്ന ഫണ്ടുകൾ സർക്കാർ വകമാറ്റില്ലെന്ന് എന്താണ് ഉറപ്പെന്നും കോടതി ചോദിച്ചു. ശബരി മല വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് പറയുന്ന സർക്കാർ സാലറി ഉത്തരവും നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കാം .
https://www.facebook.com/Malayalivartha
























