ശബരിമല ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്‍റെ ആരാധനാലയമല്ല; അയ്യപ്പനില്‍ വിശ്വസിക്കുന്ന ആര്‍ക്കും ശബരിമലയില്‍ എത്താം; വിശ്വാസികള്‍ക്ക് ശബരിമലയിലെത്താൻ പൂർണ്ണ സംരക്ഷണമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വിശ്വാസികള്‍ക്ക് എല്ലാ ആരാധനാലയങ്ങളിലും കടന്നു ചെല്ലുവാന്‍ സാധിക്കണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹൈക്കോടതിയുടേത് ശക്തമായ നിരീക്ഷണമാണെന്നും മുഖ്യമന്ത്രി രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പറഞ്ഞു.
ശബരിമലയെ ലക്ഷ്യം വെക്കുന്നത് നാടിനെ പിന്നോട്ടടിക്കാനാണ്. ശബരിമല ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്‍റെ ആരാധനാലയമല്ല. അയ്യപ്പനില്‍ വിശ്വസിക്കുന്ന ആര്‍ക്കും ശബരിമലയില്‍ എത്താം. ശബരിമലയില്‍ എത്തുന്ന വിശ്വാസികള്‍ക്ക് ആശങ്ക വേണ്ട. പൂര്‍ണ സുരക്ഷ ഒരുക്കും. ശബരിമലയിലെ വരുമാനം ദേവസ്വം ആവശ്യങ്ങള്‍ക്കാണ് എടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ഇല്ലാതിരുന്ന അവകാശങ്ങള്‍ നാം ഒരോ ഘട്ടങ്ങളിലുമായി നേടിയെടുത്തിരുന്നുവെന്നും നവോത്ഥാന മുന്നേറ്റങ്ങളിലൂടെയാണ് കേരളം പടുത്തുയര്‍ത്തപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വഴിനടക്കുവാന്‍ സ്വാതന്ത്ര്യമില്ലായിരുന്നുവെന്നും ഇപ്പോള്‍ പൊതുനിരത്തിലൂടെ ആര്‍ക്കു വേണമെങ്കിലും നടക്കാന്‍ സാധിക്കുമെന്നും അതുപോലെ മാറു മറയ്ക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമില്ലായിരുന്നുവെന്നും ഇതെല്ലാം നവോത്ഥാന പ്രക്ഷോഭങ്ങളിലൂടെയാണ് മാറിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























