പ്രളയത്തെ തുടർന്ന് സർവ മേഖലയിലും ചെലവ് ചുരുക്കൽ ഏർപ്പെടുത്തിയ സർക്കാർ ക്ഷേത്ര പ്രവേശന വിളംബരം വന്നപ്പോൾ എല്ലാം മറന്ന് പോയി. കോടികൾ പൊടിച്ചു നടത്തുന്ന ക്ഷേത്ര പ്രവേശന വിളംബരത്തിനെതിരെ വ്യാപക പ്രതിഷേധം

പ്രളയം വന്നതോടെ സംസ്ഥാനത്ത് ചെലവു ചുരുക്കൽ അജണ്ഡയുമായി മുമ്പോട്ട് പോയ സര്‍ക്കാര്‍ വെള്ളപ്പൊക്കം ശബരിമലയ്ക്ക് വഴിമാറിയപ്പോള്‍ ആഘോഷങ്ങളിലേക്ക് തിരിഞ്ഞു . ചരിത്രത്തിലെ ഏറ്റവും പകിട്ടുകുറഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കൊടിയിറങ്ങിയതിനു പിന്നാലെ, ശബരിമല വിഷയം കീറാമുട്ടിയായതോടെ പ്രളയദുരിതാശ്വാസവും നവകേരളനിര്‍മാണവും മറന്നുകൊണ്ട് , സര്‍ക്കാര്‍ ശ്രദ്ധ തിരിഞ്ഞു ആഘോഷങ്ങൾക്ക് ഒരുങ്ങുന്നത് തന്നെ.
ക്ഷേത്രപ്രവേശനവിളംബരത്തിന്റെ 82-ാം വാര്‍ഷികം കോടികള്‍ പൊടിച്ച് കൊണ്ട് മൂന്നുദിവസങ്ങളിലായി ആഘോഷിക്കാന്‍ ഒരുക്കങ്ങള്‍ സജീവമായി തുടങ്ങി .ജില്ലകള്‍ തോറും വിപലവും ശ്രേഷ്ടവുമായ ആഘോഷങ്ങള്‍ക്കായി മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘാടകസമിതികള്‍ രൂപീകരിച്ചുവരികയാണ് . നവംബര്‍ 10, 11, 12 തീയതികളില്‍ നടക്കുന്ന ക്ഷേത്രപ്രവേശന വിളംബരാഘോഷത്തിനു കോടികളാണു പൊടിക്കുന്നത്.
ജില്ലാ കലക്ടര്‍മാർക്കാണ് സമിതി അധ്യക്ഷ പദവി . പൊതുസമ്മേളനം, സാംസ്‌കാരികഘോഷയാത്ര, സെമിനാറുകള്‍, ചരിത്രപ്രദര്‍ശനം, കലാപരിപാടികള്‍, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയവയാണു ത്രിദിന ആഘോഷത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇനിയും എട്ടുവര്‍ഷം ക്ഷേത്രപ്രവേശനവിളംബരത്തിന്റെ നവതിയാഘോഷം അകലെയാണെന്നിരിക്കേ, 82-ാം വാര്‍ഷികത്തിനു പെട്ടെന്നു കൈകൊണ്ട പ്രത്യേകതയാണു ചര്‍ച്ചയാകുന്നത്. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനു സ്വീകാര്യത കൂട്ടാനും ''നവോത്ഥാന പ്രതിഛായ'' കൈവരിക്കാനുമാണ് സര്‍ക്കാര്‍ നീക്കം. സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉള്‍പ്പെടെയുള്ള ആഘോഷങ്ങൾ ചെലവുചുരുക്കി നടത്താന്‍ തീരുമാനമെടുത്ത സാഹചര്യത്തിലാണിത്.
സാംസ്‌കാരികവകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, പുരാരേഖ/പുരാവസ്തുവകുപ്പ്, ഗ്രന്ഥശാലാ പ്രസ്ഥാനം എന്നിവയാണ് നേതൃത്വം വഹിക്കുന്നത് . ഇതിനായി ഓരോ ജില്ലയ്ക്കും പ്രത്യേകം ഫണ്ട് സര്‍ക്കാര്‍ അനുവദിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ സംഘാടകസമിതിയില്‍ സജീവമാകണം. ഫലത്തില്‍, നവംബര്‍ 12 വരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആഘോഷത്തിനു പിന്നാലെയാകും.
https://www.facebook.com/Malayalivartha
























