ഇന്ത്യൻ ഭരണഘടനയെയും സുപ്രീംകോടതിയെയും മുസ്ലിം ലീഗ് വെല്ലുവിളിക്കുകയാണ്, നിങ്ങളീ രാജ്യത്ത് ജീവിക്കുന്നവരാണെങ്കിൽ സുപ്രീംകോടതിയെ അനുസരിക്കണം; വി മുരളീധരൻ എംപിയുടെ വാക്കുകൾ തിരിഞ്ഞു കൊത്തുന്നു
ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി വിവാദങ്ങളിയായതിന് പിന്നാലെ ഓരോ ദിവസവും ഓരോ നേതാക്കളെയാണ് ബിജെപി ഇറക്കുന്നത്. കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ ബിജെപി മുന്‍ അധ്യക്ഷനും രാജ്യസഭാ എംപിയുമായ വി. മുരളീധരൻ കോടതിവിധിയുടെ പേരില്‍ ആചാരങ്ങളെ മാറ്റാനാവില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
എന്നാല്‍ രാജ്യത്തിന്റെ ഭരണഘടനയെയും സുപ്രീംകോടതി വിധികളെയും പ്രകീര്‍ത്തിച്ച് നേരത്തെ നടത്തിയ പ്രസ്താവന ഇപ്പോള്‍ മുന്‍ സംസ്ഥാന അധ്യക്ഷന് തിരിച്ചടിയാവുകയാണ്. ഭാരതത്തില്‍ ജീവിക്കുന്നവര്‍ ഭാരതത്തിന്റെ ഭരണഘടന അനുസരിക്കണമെന്നും സുപ്രീംകോടതി വിധിയെ അംഗീകരിക്കാനാകാത്തവര്‍ രാജ്യം വിട്ടുപോകണമെന്നുമാണ് മുന്‍പ് വി മുരളീധരന്‍ പറഞ്ഞത്. നീറ്റ് പരീക്ഷയില്‍ ശിരോവസ്ത്രം ധരിക്കുന്നത് തടഞ്ഞ കോടതിവിധിയെ പരാമര്‍ശിക്കുമ്ബോഴായിരുന്നു മുരളീധരന്റെ പരാമശം.
2015ൽ ആൾ ഇന്ത്യ പ്രീ മെഡിക്കൽ പ്രവേശന പരീക്ഷയിൽ മുസ്ലിം വേഷമായ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ കേസ് സുപ്രീം കോടതി തള്ളിയിരുന്നു. മാത്രവുമല്ല ഒരു ദിവസം ഹിജാബ് ധരിച്ചില്ലെന്നുവെച്ച് മതവിശ്വാസം ഇല്ലാതായി പോവില്ലെന്നു കൂടി ചീഫ് ജസ്റ്റിസ് എച്.എൽ. ദത്തു കൂട്ടിച്ചേർത്തിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ ഇൗ പരാമർശം ഭരണഘടന ഉറപ്പുനൽകുന്ന മതവിശ്വാസത്തിനെതിരാണെന്ന ശക്തമായ വിമർശനമാണ് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും കെ.പി.സി.സി പ്രസിഡണ്ടായിരുന്ന വി.എം. സുധീരനും ഉയർത്തിയത്. വിശ്വാസകാര്യങ്ങളിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്നുവരെ ഇ.ടി മുഹമ്മദ് ബഷീർ അന്ന് പറഞ്ഞിരുന്നു.
അതേസമയത്താണ്, ഇ.ടിയുടെയും സുധീരന്റെയും പ്രസ്താവനയെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ട് വി. മുരളീധരൻ വിവാദ പ്രസ്താവന നടത്തിയത്.
‘ഇന്ത്യൻ ഭരണഘടനയെയും സുപ്രീം കോടതിയെയും മുസ്ലിം ലീഗ് വെല്ലുവിളിക്കുകയാണ്. നിങ്ങളീ രാജ്യത്ത് ജീവിക്കുന്നവരാണെങ്കിൽ സുപ്രീം കോടതിയെ അനുസരിക്കണം. അല്ലെങ്കിൽ ഇൗ രാജ്യത്തിന്റെ പൗരത്വം ഉപേക്ഷിക്കാൻ തയാറാകണം..’
മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് വോട്ടു പിടിക്കാനാണ് ചിലരുടെ ശ്രമമെന്നും ശിരോവസ്ത്രം മുതല്‍ ദേശീയപാത വികസനം വരെയുള്ള വിഷയങ്ങളില്‍ മതത്തെ കുട്ടുപിടിച്ച് എതിര്‍പ്പുണ്ടാക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രസ്താവന നടത്തിയ മുരളീധരന്‍ ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞുവെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ കോടതി വിധിയെ എതിര്‍ക്കുകയാണെന്നുമാണ് വിമര്‍ശകരുടെ ആരോപണം. അതേസമയം മുരളീധരന്റെ ഇരട്ടത്താപ്പ് തുറന്ന് കാട്ടി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha